വുഹാനില്‍ മാത്രം മരിച്ചത് 5000 പേര്‍, ചൈന റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തി, രഹസ്യം ചോര്‍ത്താന്‍ സിഐഎ!!
വാഷിംഗ്ടണ്‍: ചൈനയിലെ കൊറോണവൈറസ് സംബന്ധിച്ച വിവരങ്ങള്‍ പൂര്‍ണമായും വ്യാജമെന്ന് ഉറപ്പിച്ച് അമേരിക്കന്‍ ഇന്റലിജന്‍സ്. ബെയ്ജിംഗില്‍ രഹസ്യ നീക്കത്തിലൂടെ ഡാറ്റ ചോര്‍ത്താനാണ് സിഐഎയുടെ തീരുമാനം. അന്താരാഷ്ട്ര തലത്തില്‍ ഈ നീക്കം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് സൂചന. എന്നാല്‍ അന്താരാഷ്ട്ര സമൂഹത്തിന് വലിയ സഹായമാണ് ഇതിലൂടെ ഉണ്ടാവുകയെന്ന് യുഎസ് അവകാശപ്പെടുന്നു.
അതേസമയം ചൈന ഇപ്പോള്‍ അമേരിക്കയുമായി വൈറസ് സംബന്ധിച്ച കാര്യങ്ങളില്‍ സഹകരിക്കുന്നുണ്ട്. എന്നാല്‍ ഇത് സുതാര്യമായ രീതിയില്‍ അല്ലെന്ന് നേരത്തെ തന്നെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. അന്താരാഷ്ട്ര തലത്തില്‍ പ്രതിച്ഛായ നഷ്ടമാകാതിരിക്കാനാണ് ചൈനയുടെ ശ്രമമെന്നാണ് സൂചന. വുഹാനില്‍ മാത്രം ഇപ്പോള്‍ പറയുന്നതിന്റെ ഇരട്ടി പേര്‍ മരിച്ചെന്നാണ് സിഐഎ സൂചിപ്പിക്കുന്നത്.
സിഐഎ കലിപ്പില്‍
സിഐഎ കടുത്ത എതിര്‍പ്പാണ് ചൈനയുടെ കാര്യത്തില്‍ ട്രംപിനെ അറിയിച്ചത്. അവരുടെ റിപ്പോര്‍ട്ടിനെ ആശ്രയിച്ചിരുന്നാല്‍ മരണനിരക്ക് യുഎസ്സില്‍ വര്‍ധിക്കുമെന്നും ഇവര്‍ പറയുന്നു. ഇത് ചൈനയില്‍ നിന്ന് തന്നെ ചോര്‍ത്താനുള്ള ഒരുക്കത്തിലാണ് അമേരിക്കന്‍ ഇന്റലിജന്‍സ്. ഇതിന് ട്രംപ് അനുമതി നല്‍കുമെന്നാണ് സൂചന. വുഹാനില്‍ അടക്കം ഡോക്ടര്‍മാര്‍ നിര്‍ണായക വിവരങ്ങള്‍ ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടില്ലെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. യഥാര്‍ത്ഥ മരണനിരക്ക് 45000ത്തിന് മുകളിലാണെന്ന് റിപ്പോര്‍ട്ടുണ്ട്.
എങ്ങനെ യുഎസ്സിലെത്തി
കൊറോണ വ്യാപനം ഇത്രത്തോളം യുഎസ്സില്‍ ശക്തമായതെങ്ങനെ എന്ന കാര്യത്തിലും ഇപ്പോള്‍ വ്യക്തതയില്ല. ഇത് ചൈന പകര്‍ത്തിയതാണെന്ന് യുഎസ് വിശ്വസിക്കുന്നുണ്ട്. അതേസമയം നിലവില്‍ കൃത്യമായ കണക്ക് ഇന്റലിജന്‍സ് ഏജന്‍സിക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ ചൈനയിലെ തദ്ദേശീയവാസികളില്‍ നടത്തിയ അന്വേഷണത്തില്‍ തന്നെ മരിച്ചവരുടെ എണ്ണം വളരെ കൂടുതലാണ്. പലരുടെയും മൃതദേഹങ്ങള്‍ പോലും ലഭിച്ചില്ലെന്നാണ് അറിയുന്നത്. ഇതെല്ലാം കൃത്യമായ വിവരങ്ങള്‍ കുഴിച്ച് മൂടുന്നതിന് വേണ്ടിയായിരുന്നു.
ഷി ജിന്‍പിംഗിനും അറിയില്ല
ചൈനീസ് സര്‍ക്കാരിനോ ഷി ജിന്‍പിംഗിനോ യഥാര്‍ത്ഥ മരണനിരക്ക് അറിയില്ലെന്നാണ് സിഐഎ പറയുന്നത്. ഇവര്‍ക്ക് നടുവില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം പൂഴ്ത്തിവെച്ചത്. അതേസമയം ഷി ജിന്‍പിംഗിന്റെ നിര്‍ദേശപ്രകാരമാണോ ഇവര്‍ അണിയറയില്‍ ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചതിന് പിന്നിലെന്ന് ചിലര്‍ സംശയിക്കുന്നുണ്ട്. വുഹാനില്‍ രോഗം ബാധിച്ചവരുടെയോ മരിച്ചവരുടെയോ പട്ടിക അമ്പരിപ്പിക്കുമെന്ന് യുഎസ് പറഞ്ഞു. ഇത്രയും വലിയ തോതില്‍ ആളുകള്‍ മരിച്ചത് കൊണ്ട് അത് റിപ്പോര്‍ട്ട് ചെയ്താല്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചൈന ഭയപ്പെടുന്നുണ്ട്.
വുഹാനില്‍ മരിച്ചത്....
വുഹാനില്‍ 5000ത്തില്‍ കൂടുതല്‍ പേര്‍ മരിച്ചതായിട്ടാണ് അന്യൗദോഗിക കണക്ക്. ഇപ്പോള്‍ പുറത്തുവിട്ടതിന്റെ ഇരട്ടിയാണിത്. ചൈനീസ് മാധ്യമങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് വരികയും ചെയ്തു. ചൈനയില്‍ ഷി ജിന്‍ പിംഗിന്റെ ഭരണത്തിലെ ഏകാധിപത്യ വ്യവസ്ഥ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നുവെന്നാണ് സൂചന. ഇത്രയും വലിയ മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്താല്‍ ഇവര്‍ ചിലപ്പോള്‍ വലിയ നടപടി നേരിടേണ്ടി വരും. മുമ്പ് അത്തരം നടപടികള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ എടുത്തിട്ടുണ്ട്. ഇതാണ് യഥാര്‍ത്ഥ കണക്കുകള്‍ മൂടിവെക്കാനുള്ള തീരുമാനത്തിന് കാരണം.
യൂറോപ്പിന്റെ സഹായം
അമേരിക്കയ്ക്ക് യൂറോപ്പ്യന്‍ രാജ്യങ്ങളുടെ പിന്തുണ ഇക്കാര്യത്തിലുണ്ട്. സാമ്പത്തിക മേഖലയില്‍ ഇടിച്ച് കയറാനുള്ള നീക്കമാണ് ചൈന നടത്തുന്നതെന്ന് ബ്രിട്ടന്‍ നേരത്തെ തന്നെ പറഞ്ഞതാണ്. കൊറോണ ബാധിച്ച രാജ്യങ്ങള്‍ക്ക് വലിയ തോതില്‍ ധനസഹായം നല്‍കിയ അന്താരാഷ്ട്ര തലത്തിലെ വിമര്‍ശനം തീര്‍ത്തും ഇല്ലാതാക്കാനുള്ള ശ്രമമാണ് ചൈനയില്‍ നിന്നുണ്ടായിരിക്കുന്നത്. അതേസമയം സിഐഎയിലെ പല ഉദ്യോഗസ്ഥരും ചൈനയ്‌ക്കെതിരെയുള്ള റിപ്പോര്‍ട്ടുകളില്‍ മാധ്യമങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ഇതും വലിയ വഴിത്തിരിവാകും.
അടുത്ത പ്രശ്‌നം
ജനുവരിയില്‍ തന്നെ പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരുടെ എണ്ണം ചൈനയില്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞാണ് ഇതിന്റെ വിശദാംശങ്ങള്‍ ചൈന പുറത്തുവിട്ടത്. കൊറോണ ബാധിച്ച 25 ശതമാനം പേരില്‍ പ്രകടമായ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചൈന ഈ വിഷയത്തില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളും അപൂര്‍ണമാണ്. അതേസമയം നേരത്തെ വൈറസിനെ അമേരിക്കയിലെ ലാബില്‍ നിന്ന് ഉണ്ടാക്കിയെടുത്തതാണെന്ന് ചൈന ആരോപിച്ചിരുന്നു. ഇത് ചൈനക്കാരെ കൂട്ടത്തോടെ കൊന്നൊടുക്കിയെന്നും അവര്‍ ആരോപിക്കുന്നു.
ട്രംപിന്റെ രണ്ട് തന്ത്രം
അന്താരാഷ്ട്ര തലത്തില്‍ കൊറോണ വിഷയം ശക്തമാക്കി ചൈനയെ പൂട്ടുക എന്ന ലക്ഷ്യമാണ് ട്രംപിനുള്ളത്. ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്തിയാല്‍ ആ നിമിഷം അത് പരസ്യമാക്കും. മറ്റൊന്ന് ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകളാണ്. വൈറ്റ് ഹൗസ് ഡോക്ടര്‍ ഫൗസി ഇക്കാര്യത്തില്‍ ഇടപെട്ട് കഴിഞ്ഞു. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയും ഇക്കാര്യത്തില്‍ രംഗത്തുണ്ട്. ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭയും ഇക്കാര്യത്തില്‍ ഇടപെടേണ്ടി വരും. ചൈനയെ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം അലട്ടുന്ന ഘടകമാണ് ട്രംപിന്റെ നീക്കങ്ങള്‍.