ഗസയിൽ വീണ്ടും സംഘർഷം; ഇസ്രായേലിലേക്ക് ഹമാസിന്റെ റോക്കറ്റാക്രമണം, തിരിച്ചടിച്ചതായി ഇസ്രായേലും
ഗാസ സിറ്റി; ഇസ്രായേലിൽ പലസ്തീൻ പോരാട്ട സംഘടനയായ ഹമാസിന്റെ റോക്കറ്റ് ആക്രമണം. ഗസ മുനമ്പിൽ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ഇസ്രായേലിനെതിരെയായ ഹമാസിന്റെ ആക്രമണം. 12 റോക്കറ്റുകളാണ് ഹമാസ് തൊടുത്തതെന്നാണ് റിപ്പോർട്ട്. ഇതിൽ 9 എണ്ണത്തേയും തടുത്തതായും ഹമാസിനെതിരെ തിരിച്ചടിച്ചതായും ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ആക്രമണത്തിൽ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതേസമയം ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ഒരാഴ്ചയിൽ അധികമായി ഹമാസിന് കീഴിലുള്ള ഗാസയിലെ പ്രദേശങ്ങളിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ വ്യോമാക്രമണം നടത്തിവരുന്നുണ്ട്. ഗസ്സയില്‍നിന്ന് സ്ഫോടക വസ്തുക്കള്‍ നിറച്ച ബലൂണുകള്‍ ഇസ്രായേലിലേക്ക് പറത്തിവിടുന്നതിനുള്ള പ്രതികാരമായാണ് ആക്രമണമെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വാദം. ഗസയിൽ നിന്ന് റോക്കറ്റ് ആക്രമണം നടന്നതായും ഇസ്രായേൽ ആരോപിച്ചിരുന്നു.
Recommended Video
തുടർന്ന് ഗസ്സയിലെ കരീം അബുസലേം ഉൽപന്ന കൈമാറ്റയിടവും മത്സ്യബന്ധന മേഖലയും ഇസ്രായേൽ അടച്ചിരുന്നു. ഇത് കൂടാതെ ഓഗസ്റ്റ് 12 ന് ഗസയിലെ ഏക വൈദ്യത നിലയത്തിലേക്കുള്ള ഇന്ധന വിതരണം ഇസ്രായേൽ നിരോധിച്ചിരുന്നു. ഇതോടെ ഇവിടുത്തെ വൈദ്യുത വിതരണം താറുമാറി. പ്രദേശത്തെ 20 ലക്ഷത്തോളം വരുന്ന ആളുകൾക്ക് ദിവസേന വെറും 4 മണിക്കൂർ മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. ഇതിനിടെ ഈജിപ്തിന്റെ നേതൃത്വത്തിൽ ഹമാസും ഇസ്രായേലും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് മധ്യസ്ഥ നീക്കങ്ങൾ നടത്തിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല.
2007 മുതൽ ഇസ്രായേൽ ഗസയിൽ കര, നാവിക, വ്യോമ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.ഇസ്രായേലും ഹമാസും കഴിഞ്ഞ 13 വർഷത്തിനിടെ നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ട്. യുഎന്‍, ഈജിപ്ത്, ഖത്തര്‍ എന്നിവയുടെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സമാധാന കരാറില്‍ ഏർപ്പെട്ടിരുന്നുവെങ്കിലും ഇപ്പോഴും മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനായിട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വീണ്ടും സംഘർഷം ഉടലെടുത്തത്. തങ്ങളുടെ സുരക്ഷാ വലയം തര്‍ക്കാന്‍ ഹമാസ് ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ഇതോടെ ഹമാസും പ്രത്യാക്രമണ നടത്തി. ഹമാസിന്റെ സൈനിക കേന്ദ്രങ്ങളും ഭൂര്‍ഗഭ കേന്ദ്രങ്ങളും ലക്ഷ്യം വെച്ചാണ് തങ്ങൾ വ്യോമാക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. അതേസമയം ഗാസമയിലെ സമാധാന അന്തരീക്ഷം തകർക്കാനും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താറുമാറാക്കാനും ലക്ഷ്യം വെച്ചുള്ളതാണ് ഇസ്രായേൽ നീക്കമെന്ന് ഹമാസ് വക്താവ് ഫവാസി ബര്‍ഹൂമും ആരോപിച്ചിരുന്നു.