കിളിനൊച്ചിയില്‍ നിര്‍ബന്ധിത ഗര്‍ഭ നിരോധനം
കൊളംബോ: ആഭ്യന്തരകലാപത്തിന് മുമ്പ് തമിഴ് പുലികള്‍ക്ക് ഏറെ സ്വാധീനമുണ്ടായിരുന്ന കിളിനൊച്ചിയില്‍ സ്ത്രീകള്‍ക്ക് നിര്‍ബന്ധിച്ച് ഗര്‍ഭ നിരോധന കുത്തിവയ്‌പെടുത്തതായി ആരോപണം. കിളിനൊച്ചിയിലെ മൂന്ന് ഗ്രാമങ്ങളിലാണ് സ്ത്രീകളെ നിര്‍ബന്ധിച്ച് ഗര്‍ഭ നിരോധന മരുന്ന് കുത്തിവച്ചത്.
2013 ആഗസ്റ്റ് 31 നായിരുന്നു സംഭവം നടന്നത്. കിളിനൊച്ചിയിലെ വെരാവില്‍ സര്‍ക്കാര്‍ ഡിവിഷണല്‍ ആശുപത്രിയില്‍ വച്ച് വലൈപഡ്ഡു, വെരാവല്‍, കെരാഞ്ചി ഗ്രാമങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കാണ് ഗര്‍ഭ നിരോധന മരുന്ന് കുത്തിവച്ചത്.
അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍ ആശുപത്രിയില്‍ എത്തണമെന്ന് തലേന്ന് തന്നെ എല്ലാവരേയും അറിയിച്ചിരുന്നു. കുട്ടികളുടെ തൂക്കം നോക്കാനും പ്രതിരോധമരുന്ന് കുത്തിവെപ്പ് നല്‍കാനും ആണ് ഇതെന്നാണ് അറിയിച്ചിരുന്നത്. ആഗസ്റ്റ് 31 ന് രാവിലെ തന്നെ ഇരുപത് പേരടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറിയിറങ്ങി സ്ത്രീകളോട് ആശുപത്രിയിലെത്താന്‍ നിര്‍ദ്ദേശിച്ചു. ഇതിനായി രണ്ട് ആംബുലന്‍സുകളും ഒരുക്കിയിരുന്നു.
കിളിനൊച്ചി ജില്ല ആശുപത്രിയില്‍ നിന്ന് ഗവേഷക സംഘം എത്തുന്നുണ്ടെന്നാണ് ഇവര്‍ സ്ത്രീകളോട് പറഞ്ഞിരുന്നത്. ഉയര്‍ന്ന ബിരുദമുള്ള ഡോക്ടര്‍മാരെ തങ്ങളുടെ കുട്ടികളെ കാണിക്കാം എന്ന പ്രതീക്ഷയിലാണ് ഭൂരിഭാഗം സ്ത്രീകളും ആശുപത്രിയില്‍ എത്തിയത്. പക്ഷേ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഗര്‍ഭ നിരോധന മരുന്നിന്റെ കുത്തിവപ്പാണ് അവിടെ നടക്കുന്നതെന്ന കാര്യം ഇവര്‍ തിരിച്ചറിഞ്ഞത്.
നിലവില്‍ ഉപയോഗിക്കുന്ന ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞതിന് ശേഷം കൂടുതല്‍ മെച്ചപ്പട്ട മരുന്ന് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. പലരും വിസമ്മതിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയും മരുന്ന് കുത്തിവച്ചതായി പറയുന്നു. തയ്യാറായില്ലെങ്കില്‍ ആശുപത്രിയില്‍ നിന്ന് തുടര്‍ന്ന് യാതൊരു സേവനവും ലഭിക്കില്ല എന്നായിരുന്നു ഭീഷണി. ഭര്‍ത്താക്കന്‍മാരെ വന്ധ്യം കരിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പറയുന്നു.