ടിക്ക് ടോക്ക് തിരിച്ചുവരുമോ? സുപ്രധാന നീക്കത്തിന് കമ്പനി ഒരുങ്ങുന്നു; പദ്ധതി ചീത്തപ്പേര് മാറ്റാൻ..!!
ലണ്ടന്‍: അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനക്കെതിരെ ഡിജിറ്റല്‍ സ്‌ട്രൈക്കുമായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം രംഗത്തെത്തിയിരുന്നു. വീഡിയോ ഷെയറിങ്ങ് ആപ്ലിക്കേഷനായ ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചുകൊണ്ട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിറക്കുകയായിരുന്നു. ജനപ്രിയ ആപ്പുകളിലൊന്നായ ടിക് ടോക്കിന് ഇന്ത്യയിലെ നിരോധനം കനത്ത തിരിച്ചടിയായിരുന്നു. ഇന്ത്യ ടിക് ടോക്ക് നിരോധിച്ചതിന് പിന്നാലെ അമേരിക്കയും ആസ്‌ട്രേലിയയും സമാന നീക്കത്തിന് ഒരുങ്ങുന്നെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.
ജനപ്രിയ ചൈനീസ് മൊബൈല്‍ ആപ്പായ ടിക് ടോക് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ചൈനയ്ക്ക് നിര്‍ണായക വിവരങ്ങള്‍ കൈമാറാനുള്ള സാധ്യത കണക്കിലെടുത്തുമാണ് മറ്റ് രാജ്യങ്ങള്‍ ഈ നീക്കം നടക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ടിക് ടോക്ക് തങ്ങളുടെ കേന്ദ്ര ആസ്ഥാനം ലണ്ടനിലേക്ക് മാറ്റാന്‍ തീരുമാനിക്കുന്നതായി റിപ്പോര്‍ട്ട്. ഇതോടെ ആപ്പ് ഇന്ത്യയിലേക്ക് തിരിച്ചെത്തുമോ എന്ന ചര്‍ച്ചയും ഉയരുന്നുണ്ട്.
അമേരിക്കയുടെ നിരോധനം
ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പുകള്‍ നിരോധിക്കുന്ന കാര്യം സ്ഥിരീകരിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആയിരുന്നു രംഗത്തെത്തിയത്. ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് ഗൗരവകരമായി കാണുന്നുവെന്നും പോംപിയോ വ്യക്തമാക്കിയിരുന്നു. ടിക് ടോക്കിന്റെ പേരന്റ് കമ്പനിയായ ബൈറ്റ് ഡാന്‍സ് സുരക്ഷാ ഭീഷണിയുയര്‍ത്തുന്നുണ്ടെന്ന് കാണിച്ച് യുഎസിലെ രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
സെര്‍വറുകള്‍ ചൈനയ്ക്ക് പുറത്തോ?
ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പുകളുടെ സെര്‍വറുകള്‍ ചൈനയ്ക്ക് പുറത്താണ് സ്ഥിതി ചെയ്യുന്നതെന്നും ചൈനീസ് നിയമ പ്രകാരമല്ല ഇവ നിയന്ത്രിക്കപ്പെടുന്നതെന്നുമാണ് കമ്പനിയുടെ നിലപാട്. 2017ലെ നാഷണല്‍ ഇന്റലിജന്‍സ് ലോ ഓഫ് 2017 പ്രകാരമാണ് ചൈനീസ് ഉടമസ്ഥതയിലുള്ളതോ ചൈനയില്‍ പ്രവര്‍ത്തിക്കുന്നതോ ആയ എല്ലാ ടെക് കമ്പനികളും പ്രവര്‍ത്തിക്കുന്നത്. ആവശ്യപ്പെടുന്ന പക്ഷം എല്ലാത്തരം വിവരങ്ങളും സര്‍ക്കാരുമായി പങ്കുവെക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്.
ആസ്‌ട്രേലിയയും
ടിക് ടോക്കും മറ്റ് ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പുകളും നിരോധിക്കണമെന്ന ആവശ്യമാണ് ആസ്‌ട്രേലിയയിലും ഉയരുന്നത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ കമ്പനികള്‍ ചൈനീസ് സര്‍ക്കാരിന് കൈമാറുന്നുണ്ടെന്ന ഭയമാണ് ആസ്‌ട്രേലിയ സര്‍ക്കാരിനും ഉള്ളത്. ഇതോടെ ടിക് ടോക്കിനെ സോഷ്യല്‍ മീഡിയ സെനറ്റിന് മുമ്പാകെ കൊണ്ടുവന്ന് അന്വേഷണം നടത്താനാണ് രാജ്യത്തിന്റെ നീക്കമെന്ന് എംപിയാണ് വ്യക്തമാക്കിയത്.
ചീത്തപ്പേര് മാറ്റണം
ആപ്പ് നിരോധിക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തുന്നതിന് മുമ്പ് കമ്പനിക്ക് ഇപ്പോള്‍ നിലനില്‍ക്കുന്ന ചീത്തപ്പേര് മാറ്റണം. ഇതിന്റെ ഭാഗമായി കമ്പനിയുടെ കേന്ദ്ര ആസ്ഥാനം ലണ്ടനിലേക്ക് മാറ്റാനാണ് കമ്പനി ഇപ്പോള്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യുകെ സര്‍ക്കാരുമായി കമ്പനി വക്താക്കള്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം. ലണ്ടനോ അല്ലെങ്കില്‍ അതിന് അനുയോജ്യമായ മറ്റ് സ്ഥലമോ തിരഞ്ഞെടുക്കുമെന്നാണ് വിവരം.
അന്തിമ തീരുമാനം
ഇതുമായി ബന്ധപ്പെട്ട അന്തിമതീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല. ഈ വര്‍ശം ആദ്യം കമ്പനി കാലിഫോര്‍ണിയയിലേക്ക് മാറിയിരുന്നു. വാള്‍ട്ട് ഡിസ്‌നിയുടെ കോ എക്‌സിക്യൂട്ടിവായ കെവിന്‍ മെയറെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി നിയമിച്ച് കമ്പനി വിപുലപ്പെടുത്തുന്നതിനിടെയാണ് ഇന്ത്യ ആപ്പ് നിരോധിച്ചത്.
യുഎസിന്റെ തീരുമാനം
യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ നിരോധനം നടപ്പിലാക്കിയാല്‍ അമേരിക്കയിലെ ഓഫീസ് മാറേണ്ട സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര ആസ്ഥാനം പെട്ടെന്ന് മാറ്റാനാണ് കമ്പനി ആലോചിക്കുന്നത്. അതേസമയം, ആസ്ഥാനം മാറ്റുന്നത് കൊണ്ട് ഭാവിയില്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുമോ എന്നറിയണമെങ്കില്‍ കാത്തിരിക്കേണ്ടിവരും.
സന്ദീപിന്റെ കടയുടെ ഉദ്ഘാടനത്തിന് വിളിച്ചിരുന്നു, പോയില്ല; സ്പീക്കറും പോകേണ്ടിയിരുന്നില്ല; സി ദിവാകരൻ
ഫിറോസ് കുന്നുംപറമ്പിലിനെ ചോദ്യം ചെയ്തേക്കും; യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റേത് അടക്കം നിരവധി പരാതികള്‍