സോഷ്യൽ മീഡിയയിൽ ട്രെൻഡിങായി 'കോണ്ടം ചീറ്റൽ ചലഞ്ച്'! മരണം വരെ സംഭവിച്ചേക്കാം...
മരണം വരെ സംഭവിക്കാവുന്ന 'കോണ്ടം ചീറ്റൽ ചലഞ്ച്' ആണ് യുവാക്കൾക്കിടയിൽ അതിവേഗം ട്രെൻഡിങായിരിക്കുന്നത്.
ലണ്ടൻ: പരമാവധി ഫോളോവേഴ്സിനെ സ്വന്തമാക്കുക എന്നതാണ് സോഷ്യൽ മീഡിയയിൽ അക്കൗണ്ട് തുടങ്ങുന്ന ഏതൊരാളുടെയും ലക്ഷ്യം. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഒരു വരുമാന സ്രോതസ് കൂടിയായതോടെ ഇതെല്ലാം വെറും കൗതുകത്തിന് അപ്പുറമായിരിക്കുന്നു.
ഇത്തരത്തിൽ ഫോളോവേഴ്സിന്റെയും സബ്സ്ക്രൈബേഴ്സിന്റെയും എണ്ണം കൂട്ടാനുള്ള യുവതലമുറയുടെ മരണക്കളിയാണ് ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിലെ പ്രധാന ചർച്ചാവിഷയം. മരണം വരെ സംഭവിക്കാവുന്ന 'കോണ്ടം ചീറ്റൽ ചലഞ്ച്' ആണ് യുവാക്കൾക്കിടയിൽ അതിവേഗം ട്രെൻഡിങായിരിക്കുന്നത്.
കോണ്ടം ചീറ്റൽ ചലഞ്ച്...
പുരികം വളയ്ക്കൽ, സോപ്പുപൊടി, കറുവാപ്പട്ട പൊടി കഴിക്കൽ തുടങ്ങിയ ചലഞ്ചുകൾക്ക് ശേഷമാണ് യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും കോണ്ടം ചീറ്റൽ ചലഞ്ച് ട്രെൻഡിങായി മാറിയിരിക്കുന്നത്. ഇതുവരെ കണ്ട ചലഞ്ചുകളിൽ ഏറ്റവും അപകടകരമെന്നാണ് യൂറോപ്യൻ മാധ്യമങ്ങളും സാമൂഹിക പ്രവർത്തകരും ഈ മരണക്കളിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ലാറ്റക്സ് കോണ്ടം മൂക്കിനുള്ളിലൂടെ അകത്തേക്ക് വലിച്ചു കയറ്റി വായിലൂടെ പുറത്തേക്ക് എടുക്കുന്നതാണ് കോണ്ടം ചീറ്റൽ ചലഞ്ച്. കോണ്ടം മൂക്കിലേക്ക് വലിച്ചു കയറ്റാൻ സാധിക്കാതിരിക്കുകയോ, വായിലൂടെ പുറത്തേക്ക് എടുക്കാൻ കഴിയാതെ വരികയോ ചെയ്താൽ ചലഞ്ചിൽ പരാജയപ്പെട്ടതായി കണക്കാക്കും. കൗമാരക്കാരായ പെൺകുട്ടികളടക്കം നിരവധി പേരാണ് ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്.
വീഡിയോകൾ...
സോഷ്യൽ മീഡിയയിൽ സജീവമായി ഇടപഴകുന്ന ചെറിയ കുട്ടികളടക്കം ഈ ചലഞ്ച് ഏറ്റെടുത്തതായാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചലഞ്ചിൽ പങ്കെടുക്കുന്നവർ കോണ്ടം വലിച്ചു കയറ്റുന്നത് മുതൽ വായിലൂടെ പുറത്തേക്ക് എടുക്കുന്നത് വരെയുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യണം. ഇത്തരത്തിൽ വിജയകരമായി ചലഞ്ച് പൂർത്തിയാക്കുന്നവർക്ക് മറ്റുള്ളവരെയും ഇതുപോലെ ചെയ്യാൻ വെല്ലുവിളിക്കാം. മരണം വരെ സംഭവിക്കാവുന്ന ഈ കോണ്ടം ചീറ്റൽ ചലഞ്ച് അതിവേഗമാണ് കൗമാരക്കാർക്കിടയിൽ ട്രെൻഡിങായി മാറിയത്. കോണ്ടം ചീറ്റൽ ചലഞ്ചിന്റെ നിരവധി വീഡിയോകൾ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും വൈറലായിട്ടുണ്ട്.
നേരത്തെയും...
പണ്ടുകാലത്ത് സർക്കസിലുള്ളവർ ചെയ്തിരുന്ന അഭ്യാസ പ്രകടനമാണ് യുവതലമുറ ഇപ്പോൾ ചെയ്യുന്നതാണ് ചില സാമൂഹിക പ്രവർത്തകരുടെ നിരീക്ഷണം. 1993ൽ കെന്റ് യൂണിവേഴ്സിറ്റിയിൽ നിന്നും പ്രസിദ്ധീകരിച്ച ക്യാമ്പസ് പത്രത്തിൽ ജിം റോസ് സർക്കസിൽ കോണ്ടം ഉപയോഗിച്ച് ഇത്തരത്തിലുള്ള അഭ്യാസം നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. പിന്നീട് 2013ലാണ് കോണ്ടം ചീറ്റൽ വീണ്ടും ജനശ്രദ്ധയാകർഷിച്ചത്. ഒരു പെൺകുട്ടി കോണ്ടം മൂക്കിലൂടെ കയറ്റി വായിലൂടെ പുറത്ത് എടുക്കുന്ന വീഡിയോ അക്കാലത്ത് യൂട്യൂബിൽ പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് വ്യാപകമായ റിപ്പോർട്ടിങിനെ തുടർന്ന് യൂട്യൂബ് ആ വീഡിയോ നീക്കം ചെയ്തു.
ശ്രദ്ധിക്കണം...
സോപ്പുപൊടി കട്ട ഭക്ഷിക്കുന്ന ചലഞ്ചിന് ശേഷമുള്ള അപകടകരമായ ചലഞ്ച് എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ ഈ അഭ്യാസത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ടൈഡിന്റെ ഡിറ്റർജന്റ് പൊടി ഭക്ഷിക്കുന്നതായിരുന്നു കുറച്ചുകാലം മുൻപുണ്ടായിരുന്ന ട്രെൻഡിങ് ചലഞ്ച്. ഇതിനുപിന്നാലെയാണ് ജീവനെടുക്കാവുന്ന അടുത്ത ചലഞ്ച് ഗെയിം കൗമാരക്കാർക്കിടയിൽ പ്രചരിക്കുന്നത്. കോണ്ടം മൂക്കിലേക്ക് കയറ്റുന്നത് ശ്വസനപ്രക്രിയയെ ബാധിക്കാമെന്നും, ശ്വാസംമുട്ടി മരിക്കാൻ സാദ്ധ്യതയുണ്ടെന്നുമാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. ഇതിനുപുറമേ കോണ്ടത്തിൽ അടങ്ങിയ രാസപദാർത്ഥങ്ങൾ ശ്വാസനാളത്തിൽ പ്രവേശിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കാം. കുട്ടികൾ ഇത്തരം ചലഞ്ചുകളിൽ ഏർപ്പെടാതിരിക്കാൻ ബോധവൽക്കരണം നൽകണമെന്നും, രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നുമാണ് ഡോക്ടർമാരും മനശാസ്ത്ര വിദഗ്ദരും പറയുന്നത്.
ബെംഗളൂരു ഐഐഎസ്സി വീണ്ടും ഒന്നാമത്! കേരളത്തിലെ സർവകലാശാലകളും കോളേജുകളും പിന്നിൽ...
പത്താം ക്ലാസിൽ വീണ്ടും പരീക്ഷ നടത്തില്ലെന്ന് സിബിഎസ്ഇ; വിദ്യാർത്ഥികളുടെ താൽപര്യം പരിഗണിക്കുന്നു...
നാദിർഷായുടെ സഹോദരനും കുടുംബവും താമസിച്ച ഫ്ലാറ്റിൽ തീപിടുത്തം; ഉറക്കത്തിൽ ഒന്നും അറിഞ്ഞില്ല...