'സഹകരണമാണ് ആവശ്യം സംഘർഷമല്ല.., പ്രഥമ പരിഗണന ജനാധിപത്യത്തിന്'; ഗയാനയിൽ മോദി
ജനാധിപത്യത്തിനും മാനവികതയ്ക്കുമാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും അതായിരിക്കും മുന്നോട്ട് നയിക്കാനുള്ള മന്ത്രമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. . സഹകരമാണ് ഇക്കാലത്ത് ആവശ്യമെന്നും അല്ലാതെ സംഘർഷമല്ലെന്നും അദ്ദേഹം പറഞ്ഞു. ഗയാന പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഈ യുഗം യുദ്ധം ചെയ്യാനുള്ളതല്ല. ഇത് സംഘർഷത്തിനുള്ള കാലഘട്ടമല്ല, സഹകരണത്തിനുള്ള സമയമാണ്. വിപുലീകരണമല്ല, ജനാധിപത്യമാണ് മുന്നോട്ടുള്ള വഴി. എല്ലാവരേയും ഒന്നിച്ച് കൊണ്ടുപോകാനും എല്ലാവരുടേയും വികസനത്തിൽ പങ്കാളികളാകാനുമാണ് ജനാധിപത്യം നമ്മളെ പഠിപ്പിക്കുന്നത്. മാനവികതയാകും ഏതൊരു തീരുമാനം എടുക്കാനും നമ്മളെ നയിക്കുന്നത്. മാനവികതയിൽ ഊന്നിയുള്ള തീരുമാനങ്ങൾ എടുക്കുമ്പോൾ അത് മനുഷ്യരാശിക്ക് ഗുണകരമാകും. ഇന്ത്യ ഒരിക്കൽ പോലെ സ്വാർത്ഥതാ മനോഭാവത്തോടെ മുന്നോട്ട് പോയിട്ടില്ല.വിപുലീകരണ മനോഭാവവും കാണിച്ചിട്ടില്ല. മറ്റുള്ളവരുടെ വിഭവങ്ങൾ പിടിച്ചെടുക്കാനും ശ്രമിച്ചിട്ടില്ല', അദ്ദേഹം പറഞ്ഞു.

പുതിയ ആഗോളം ക്രമം സൃഷ്ടിക്കാനുള്ള സമയമാണിതെന്നും അതിനായി ഗ്ലോബൽ സൗത്തിലെ അംഗങ്ങൾ ഒന്നിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. 'സംഘർഷം സൃഷ്ടിക്കുന്നതിന് പകരം സംഘർഷത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ തിരിച്ചറിയാനും ഇല്ലാതാക്കാനുമുള്ള ശ്രമമാണ് നടത്തേണ്ടത്.ബഹിരാകാശവും കടലും സാർവത്രിക സംഘട്ടനമല്ല, സാർവത്രിക സഹകരണത്തിൻ്റെ വിഷയങ്ങളായിരിക്കണനെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഭാരതം പറയുന്നത് എല്ലാ രാജ്യങ്ങളും പ്രധാനമാണെന്നാണ്', മോദി പറഞ്ഞു.
ഗയാനയും ഇന്ത്യയും തമ്മിലുള്ള സഹകരണത്തെ കുറിച്ചും അദ്ദേഹം വാചാലനായി. 'ഇന്ത്യയും ഗയാനയും തമ്മിൽ വിശ്വാസത്തിന്റേയും കഠിനാധ്വാനത്തിന്റേയും പരസ്പര ബഹുമാനത്തിന്റേയും ആഴത്തിലുള്ള ബന്ധമാണ് പങ്കിടുന്നത്. ഇരു രാജ്യങ്ങളും 200 ഓളം വർഷങ്ങൾ വളരെ അധികം കഷ്ടപ്പാടുകൾ നേരിട്ടെങ്കിലും ഇരുരാജ്യങ്ങളും ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യങ്ങളായി മാറി. ഇപ്പോൾ ലോകത്ത് ജനാധിപത്യം ശക്തിപ്പെടുത്തുന്ന രണ്ട് രാജ്യങ്ങളാണ് ഗയാനയും ഇന്ത്യയും', മോദി പറഞ്ഞു.
താൻ ആദ്യമായി ഗയാനയിൽ സന്ദർശിച്ചതിനെ കുറിച്ചും മോദി സംസാരിച്ചു. 'ഇപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രിയായിട്ടാണ് ഞാൻ ഇവിടെ നിൽക്കുന്നത്. എന്നാൽ 28 വർഷങ്ങൾക്ക് മുൻപ് ഞാൻ ഇവിടെ വന്നു. ഏറെ കൗതുകത്തോടെയാണ് താൻ അന്ന് ഇവിടെ എത്തിയത്. ഇവിടുത്തെ ജനങ്ങളെ കുറിച്ചും ഈ രാജ്യത്തെ കുറിച്ചും മനസിലാക്കാനാണ് താൻ എത്തിയത്', അദ്ദേഹം പറഞ്ഞു. 56 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാന സന്ദർശിക്കുന്നത്.












Click it and Unblock the Notifications