കൊറോണ: നടൻ വീട്ടിൽ ഐസൊലേഷനിൽ സഹോദരിയുടെ മൃതദേഹത്തിനൊപ്പം! ചിലവിട്ടത് 24 മണിക്കൂർ
റോം: കൊവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈനയേക്കാളും മരണനിരക്ക് ഉയരുകയാണ് ഇറ്റലിയില്‍. ആയിരത്തിലധികം പേരാണ് ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്. അതിനിടെ ഇറ്റാലിയന്‍ നടന്‍ ലൂക്ക ഫ്രാന്‍സിസ് ഐസൊലേഷനിലിരിക്കെ പങ്ക് വെച്ച വീഡിയോ വൈറലാവുകയാണ്. കൊറോണ ബാധിച്ച് മരിച്ച സഹോദരിയുടെ മൃതദേഹത്തിനൊപ്പം 24 മണിക്കൂര്‍ വീട്ടില്‍ കഴിയേണ്ടി വന്നു എന്നാണ് ലൂക്ക ഫ്രാന്‍സിസ് പറയുന്നത്.
ഫേസ്ബുക്കിലാണ് ലൂക്ക വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗൊമോറാ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രശസ്തനാണ് ലൂക്ക. ഇറ്റലിയിലെ നാപ്പിള്‍സില്‍ താമസിക്കുന്ന ലൂക്ക കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ്.
ആരും സഹായിച്ചില്ല
ലൂക്കയുടെ സഹോദരി കഴിഞ്ഞ ദിവസം വീട്ടിൽ വെച്ച് മരണപ്പെട്ടിരുന്നു. എന്നാല്‍ മൃതദേഹം വീട്ടില്‍ നിന്ന് നീക്കം ചെയ്യാനോ സഹായിക്കാനോ ആരോഗ്യ വകുപ്പ് അധികൃതര്‍ ആരും എത്തിയില്ല എന്നാണ് ലൂക്ക വീഡിയോയില്‍ ആരോപിക്കുന്നത്. 24 മണിക്കൂറോളമാണ് താന്‍ സഹോദരിയുടെ മൃതദേഹത്തിനൊപ്പം വീട്ടില്‍ താമസിച്ചത് എന്നും ലൂക്ക പറയുന്നു.
വൈറസാകും കാരണം
ഫേസ്ബുക്ക് വീഡിയോയില്‍ ലൂക്കയുടെ വാക്കുകള്‍ ഇങ്ങനെ: '' എന്റെ സഹോദരി ഇന്നലെ മരിച്ചു. വൈറസ് കാരണമാകാനാണ് സാധ്യത. കഴിഞ്ഞ രാത്രി മുതല്‍ താന്‍ സഹായത്തിനായി കാത്തിരിക്കുകയാണ്. നമ്മള്‍ നശിച്ചിരിക്കുന്നു. ഇറ്റലി നമ്മളെ ഒറ്റപ്പെടുത്തിയിരിക്കുന്നു. നമുക്ക് കരുത്തോടെ ഒരുമിച്ച് നില്‍ക്കാം. ദയവ് ചെയ്ത് ഈ വീഡിയോ എല്ലായിടത്തും പങ്ക് വെയ്ക്കൂ
ചൈനയ്ക്ക് ശേഷം ഇറ്റലി
ലൂക്ക പുറത്ത് വിട്ട ഒരു വീഡിയോയുടെ പശ്ചാത്തലത്തില്‍ സഹോദരിയുടെ മൃതദേഹം കാണാവുന്നതാണ്. ലൂക്കയുടെ സഹോദരിയായ തെരേസ അപസ്മാര രോഗി ആയിരുന്നു. കുടുംബത്തിലെ മറ്റ് മൂന്ന് പേര്‍ക്ക് കൂടി കൊറണ സ്ഥിരീകരിച്ചിരിക്കുന്നതായി ലൂക്ക പറയുന്നു. ചൈനയ്ക്ക് ശേഷം കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട രാജ്യമാണ് ഇറ്റലി.
കടുത്ത നിയന്ത്രണങ്ങൾ
1016 പേരാണ് ഇതുവരെ ഇറ്റലിയില്‍ മരണപ്പെട്ടത്. വ്യാഴാഴ്ച മാത്രം 189 പേര്‍ മരണപ്പെട്ടിരുന്നു. കടുത്ത നിയന്ത്രണങ്ങളാണ് രോഗം തടയുന്നതിന് വേണ്ടി ഇറ്റലി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹോട്ടലുകളും ബാറുകളും അടക്കം എല്ലാ കടകളും പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്. ഭക്ഷണ സാധനങ്ങളും മരുന്നുകളും വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ രാജ്യത്ത് തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുളളൂ.
പളളികൾ അടച്ചിടുന്നു
രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം അതിവേഗത്തിലായതോടെ റോമിലെ എല്ലാ കത്തോലിക്ക പളളികളും പൂട്ടിയിടാനാണ് തീരുമാനിച്ചിരിക്കുന്നത്. 900ത്തോളം പളളികളാണ് റോമിലുളളത്. ഇവയെല്ലാം അടച്ചിടും. പളളികള്‍ അടച്ചിടുന്നത് പോലൊരു സാഹചര്യം റോമില്‍ തികച്ചും അസാധാരണമാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Recommended Video
ജയിലിൽ കലാപം
കൊറോണ ഭീതിയെ തുടര്‍ന്ന് ഇറ്റലിയിലെ ജയിലുകളില്‍ കലാപം പടര്‍ന്ന് പിടിച്ചിരുന്നു. തുടര്‍ന്ന് 6 തടവുകാര്‍ കൊല്ലപ്പെട്ടു. തടവ് പുളളികള്‍ പല ജയിലുകള്‍ക്കും തീയിടുകയും ഗാര്‍ഡുമാരെ തടഞ്ഞ് വെക്കുകയും ചെയ്തു. പവിയയിലെ ജയിലിനാണ് തടവുകാര്‍ തീയിട്ടത്. രോഗം പടര്‍ന്നതോടെ ജയിലില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് കലാപത്തിലേക്ക് നയിച്ചത്.