കൊറോണ വൈറസ്: ചൈനയിൽ മരണസംഖ്യ 170 കടന്നു, ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന
Recommended Video
വുഹാൻ: കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി. 1700ൽ അധികം പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈറസ് ബാധയേറ്റ് മരിച്ച 38 പേരും കോറോണ വൈറസിൻറെ ഉത്ഭവ കേന്ദ്രമെന്ന് കരുതുന്ന ഹുബെ പ്രവിശ്യയിൽ നിന്നുമുള്ളവരാണ്. ഇത്രയും മരണങ്ങൾ ഒരു ദിവസം തന്നെ സംഭവിക്കുന്നത് ആദ്യമായാണ്.
കൊറോണ വൈറസ് ചൈനയുടെ ജൈവായുധമോ? ദുരൂഹമായി വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്
ഇതിനിടെ ടിബറ്റിലും വൈറസ് ബാധ സ്ഥിരീകരിച്ചു. ഹുബെ പ്രവിശ്യയിൽ 10 ദശലക്ഷത്തോളം ജനങ്ങളാണ് പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നത്. ഇവിടെ മാത്രം 1032 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ലോകരാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൈനയ്ക്ക് പുറമെ 18 രാജ്യങ്ങളിൽ കൂടിയാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഫിൻലാൻഡിലും യുഎഇയിലുമാണ് ഏറ്റവും ഒടുവിലാണ് വൈറസ് സ്ഥിരീകരിച്ചത്.
കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന വിഷയം ചർച്ച ചെയ്യാൻ ലോകാരോഗ്യ സംഘടന യോഗം വ്യാഴാഴ്ച വിളിച്ചു. ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഡനോം ഗബ്രിയേസസ് ചൈനയിൽ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു. കൊറോണ വൈറസ് വ്യാപനം തടയാൻ പ്രതിരോധ മരുന്ന് കണ്ടെത്താൻ കഴിയാത്തത് സ്ഥിതിഗതികൾ വഷളാക്കിയിട്ടുണ്ട്. വൈറസിനെതിരായ വാക്സിൻ കണ്ടുപിടിക്കാൻ ചൈന റഷ്യയുടെ സഹായം തേടിയിട്ടുണ്ട്.
വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന സാഹചര്യത്തിൽ ഭൂരിഭാഗം വിമാനകമ്പനികളും ചൈനയിലേക്കുള്ള സർവീസ് നിർത്തിവെച്ചിരിക്കുകയാണ്. വുഹാൻ ഉൾപ്പെടെ 20 നഗരങ്ങളിലെ ആളുകൾക്കാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.