ഹോളിവുഡിലും കൊറോണ! വിഖ്യാത നടൻ ടോം ഹാങ്ക്സിനും ഭാര്യ റീത്തയ്ക്കും കൊറോണ, ഐസൊലേഷനിൽ!
ലോസ്ആഞ്ചലോസ്: ഹോളിവുഡിനേയും പിടികൂടി മഹാമാരിയായ കൊറോണ. ഓസ്കര് ജേതാവ് കൂടിയ വിഖ്യാത നടന് ടോം ഹാങ്ക്സിനും ഭാര്യ റീത്ത വില്‍സണുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ടോം ഹാങ്ക്സ് തന്നെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ രോഗവിവരം പുറംലോകത്തെ അറിയിച്ചത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ അതിവേഗത്തിലാണ് കൊറോണ വൈറസ് പടര്‍ന്ന് കൊണ്ടിരിക്കുന്നത്. രോഗബാധിതരുടെ എണ്ണവും മരണ സംഖ്യയും ഉയര്‍ന്ന് കൊണ്ടിരിക്കുന്നു. അതിനിടെയാണ് ഹോളിവുഡില്‍ നിന്നും കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
സിനിമ ചിത്രീകരണത്തിനിടെ
അമേരിക്കയിലെ ഇതിഹാസ ഗായകനായ ഇല്‍വിസ് പ്രിസ്ലിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് ടോം ഹാങ്ക്സ്. വാര്‍ണര്‍ ബ്രദേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓസ്ട്രേലിയയില്‍ പുരോഗമിച്ച് കൊണ്ടിരിക്കെയാണ്. അതിനിടെയാണ് ടോം ഹാങ്ക്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
തുറന്ന് പറഞ്ഞ് താരം
തങ്ങളുടെ ചിത്രത്തിലെ അംഗമായ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതായി വാര്‍ണര്‍ ബ്രദേഴ്സ് നേരത്തെ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാല്‍ അത് ടോം ഹാങ്ക്സ് ആണെന്ന വിവരം പുറത്ത് വിട്ടിരുന്നില്ല. തൊട്ട് പിന്നാലെയാണ് തനിക്കാണ് കൊറോണ ബാധിച്ചത് എന്ന് വെളിപ്പെടുത്തി ടോം ഹാങ്ക്സ് രംഗത്ത് വന്നത്. ഇതാദ്യമായാണ് ഹോളിവുഡില്‍ നിന്നും ഒരു താരം കൊറോണ ബാധ തുറന്ന് പറയുന്നത്.
ടെസ്റ്റ് പോസിറ്റീവ്
ടോം ഹാങ്ക്സിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെയാണ്: സുഹൃത്തുക്കളേ, ഞാനും റീത്തയും ഓസ്ട്രേലിയയില്‍ ആണുളളത്. ഞങ്ങള്‍ അല്പം അവശരായിരുന്നു. പനിയും ശരീര വേദനയും ഉണ്ടായിരുന്നു. റീത്തയ്ക്ക് ഇടയ്ക്ക് പനി വന്നും പോയുമിരുന്നു. തുടര്‍ന്ന് കൊറോണ വൈറസ് പരിശോധന നടത്തുകയായിരുന്നു. ഫലം പോസിറ്റീവ് ആണ്.
പ്രൊട്ടോക്കോൾ പിന്തുടരണം
ഇനിയെന്താണ് വേണ്ടത്. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന പ്രൊട്ടോക്കോള്‍ പിന്തുടരേണ്ടതുണ്ട്. പൊതുജനാരോഗ്യവും സുരക്ഷയും പരിഗണിച്ച് ഞങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കുകയും നിരീക്ഷിക്കുകയും ഐസൊലേറ്റ് ചെയ്യുകയും വേണ്ടതുണ്ട്. ഇനിയുളള വിവരങ്ങള്‍ തുടര്‍ന്നും അറിയിക്കുന്നതാണ്. എല്ലാവരും സുരക്ഷിതരായിരിക്കുക'', എന്നാണ് പോസ്റ്റ്.
ഇടപഴകിയവരെ കണ്ടെത്തും
അതേസമയം കൊറോണ ബാധിച്ച താരവുമായി സിനിമാ ചിത്രീകരണത്തിനിടെ നേരിട്ട് ബന്ധപ്പെട്ട ആളുകളെ കണ്ടെത്താന്‍ ഓസ്ട്രേലിയയിലെ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ശ്രമം നടത്തുന്നുണ്ട് എന്ന് എഎഫ്പിക്ക് നല്കിയ പ്രതികരണത്തില്‍ വാര്‍ണര്‍ ബ്രദേഴ്സ് വ്യക്തമാക്കി. കമ്പനിയിലെ അംഗങ്ങളുടെ ആരോഗ്യവും സുരക്ഷയും തങ്ങള്‍ക്ക് പ്രധാനമാണ്. ലോകമെമ്പാടും തങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷയ്ക്കായി മുന്‍കരുതലെടുക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നുു.
മരണസംഖ്യ നാലായിരം കടന്നു
ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 1,24,000 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇതുവരെ 4500ല്‍ അധികം പേരാണ് മരണപ്പെട്ടിരിക്കുന്നത്. ചൈനയിലെ വുഹാനില്‍ നിന്ന് തുടക്കമിട്ട കൊറോണ വൈറസ് നിരവധി ലോകരാജ്യങ്ങളിലേക്ക് പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. ചൈനയ്ക്ക് ശേഷം കൊറോണ ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ഇറ്റലിയേയും അമേരിക്കയേയും ആണ്.
കൊറോണ മഹാമാരി
നിലവില്‍ 121 രാജ്യങ്ങളില്‍ ആണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുളളത്. കൊറോണയെ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം മഹാമാരിയായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ അധ്യക്ഷനായ ടെഡ്രോസ് അഥനോം ഗബ്രീയൂസാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വൈറസ് വ്യാപനം തടയുന്നതിൽ ജാഗ്രതക്കുറവ് ഉണ്ടായതായി ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു. യൂറോപ്യൻ രാജ്യങ്ങളിലേക്കുളള യാത്രകൾക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. വ്യാപാരം ഉൾപ്പടെ റദ്ദാക്കിയേക്കും എന്നാണ് സൂചനകൾ. അതിനിടെ ഇന്ത്യയില്‍ ഇതുവരെ 67 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.