കൊറോണ വൈറസ്: ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ചൈനയിൽ മരണ സംഖ്യ 213 ആയി
Recommended Video
വുഹാൻ: ചൈനയിൽ കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന ആഗോള അടിയന്താരവസ്ഥ പ്രഖ്യാപിച്ചു. ചൈനയ്ക്ക് പുറത്തേയ്ക്കും വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 213 ആയി.
കൊറോണ വൈറസ്: ചൈനയിൽ നിന്ന് പൌരന്മാരെ ഒഴിപ്പിക്കില്ലെന്ന് പാകിസ്താൻ, രാജ്യ താൽപ്പര്യത്തിന് എതിര്!!
വൈറസിന്റെ ഉത്ഭവ കേന്ദ്രമെന്ന് കരുതുന്ന ഹുബൈ പ്രവിശ്യയിൽ മാത്രം ഇതുവരെ 2014 പേരാണ് മരിച്ചത്. 9692 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയ്ക്ക് പുറത്തേയ്ക്ക് 18 രാജ്യങ്ങളിലായി നൂറോളം പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ മറ്റിടങ്ങളിൽ നിന്നും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യയിലും ഫിലിപ്പിൻസിലുമാണ് ഏറ്റവും ഒടുവിലായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 18 രാജ്യങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും രണ്ട് ചൈനീസ് വിനോദ സഞ്ചാരികളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇറ്റലിയും അറിയിച്ചിട്ടുണ്ട്. ഇറ്റലിയും ചൈനയും തമ്മിലുള്ള വ്യോമ ഗതാഗതം നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചു.
രാജ്യതിർത്തികൾ അടയ്ക്കുന്നതിലും വിമാനങ്ങൾ റദ്ദാക്കുന്നതിലും അതാത് രാജ്യങ്ങൾക്ക് തീരുമാനമെടുക്കാം. എന്നാൽ നിലവിലെ സാഹചര്യത്തിൽ അന്താരാഷ്ട് വിമാന സർവീസുകൾ റദ്ദാക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതിനിടെ ഫ്രാൻസിൽ ഒരു ഡോക്ടർ അടക്കം 6 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.
വുഹാനിൽ 60 ദശലക്ഷത്തോളം ആളുകളാണ് യാത്രാവിലക്ക് നേരിട്ട് കഴിയുന്നത്. വൈറസ് ബാധയെ പ്രതിരോധിക്കാൻ ചൈന സ്വീകരിക്കുന്ന നടപടികൾ തൃപ്തികരമാണെന്ന് പറഞ്ഞ ലോകാരോഗ്യ സംഘടന തലവൻ ടഡ്രോസ് അദാനം ഗബ്രിയേസസ് ദുർബലമായ ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളിലേക്ക് വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടിയായാണ് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് വ്യക്തമാക്കി.