ഭൂലോക മണ്ടത്തരവുമായി വീണ്ടും ഡൊണാള്‍ഡ് ട്രംപ്! നാണംകെട്ട് അമേരിക്ക, കൂസലില്ലാതെ പ്രസിഡന്റ്
വാഷിങ്ടണ്‍ ഡിസി: മണ്ടത്തരങ്ങള്‍ പറയുന്നതില്‍ ഒരു മടിയും ഇല്ലാത്ത ആളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹത്തിന്റെ വിടുവായത്തങ്ങളും കുപ്രസിദ്ധമാണ്. എന്നാല്‍ ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ഒരല്‍പം കടന്നുപോയി എന്നാണ് അമേരിക്കക്കാര്‍ തന്നെ പറയുന്നത്.
ഈ പരാമര്‍ശങ്ങളുടെ പേരില്‍ ഇപ്പോള്‍ ട്രംപ് ഏറെ വിമര്‍ശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ട്രംപിന് മുമ്പ് സംസാരിച്ച ആഭ്യന്തര സുരക്ഷാ മന്ത്രാലയത്തിലെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് മുന്നോട്ട് വച്ച റിപ്പോർട്ടും ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ട്രംപിന്റെ മണ്ടത്തരങ്ങള്‍ അറിയാം... അത് അമേരിക്കയിൽ എന്തൊക്കെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നും നോക്കാം!

ഗവേഷണ ഫലം ഇങ്ങനെ
ചൂടേല്‍ക്കുമ്പോഴും സൂര്യപ്രകാശം ഏല്‍ക്കുമ്പോഴും കൊറോണ വൈറസ് ദുര്‍ബലമാകുന്നു എന്നൊരു പഠനം സംബന്ധിച്ച റിപ്പോര്‍ട്ട് ആണ് വൈറ്റ് ഹൗസിലെ കൊറോണവൈറസ് ടാസ്‌ക് ഫോഴ്‌സ് ബ്രീഫിങ്ങില്‍ അവതരിപ്പിക്കപ്പെട്ടത്. ഉമിനീരിലോ, റെസ്പിരേറ്ററി ഫ്‌ലൂയിഡ്‌സിലെ ഉള്ള വൈറസുകളെ ബ്ലീച്ച് ഉപയോഗിച്ച് അഞ്ച് മിനിട്ടിനുള്ളില്‍ കൊല്ലാന്‍ സാധിക്കും. ഐസൊ പ്രൊപൈല്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ചാല്‍ അതിലും വേഗത്തില്‍ കൊല്ലാം എന്നൊക്കെയാണ് സര്‍ക്കാരിന്റെ ഗവേഷണ ഏജന്‍സിയുടെ കണ്ടെത്തലുകള്‍.

ട്രംപിന്റെ പ്രകാശം തിയ്യറി!
അതിതീവ്രമായ പ്രകാശമോ, അള്‍ട്രാ വയലറ്റ് കിരണങ്ങളോ ശരീരത്തിലേക്ക് കടത്തി വിട്ടാല്‍ കൊറോണ വൈറസിനെ കൊല്ലാന്‍ ആവില്ലേ എന്നാണ് ട്രംപ് ചോദിച്ചത്. വൈറ്റ് ഹൗസ് കൊറോണ വൈറസ് റെസ്‌പോണ്‍സ് കോ ഓര്‍ഡിനേറ്റര്‍ ഡോ ഡെബോറ ബിര്‍ക്‌സിന് നേരെ തിരിഞ്ഞുകൊണ്ടായിരുന്നു ഈ ചോദ്യം. സംഗതി പരിശോധിച്ചിട്ടില്ലല്ലേ എന്ന് ചോദിച്ച ട്രംപ്, ഉടനടി ഇത് പരീക്ഷിക്കില്ലേ എന്നും ചോദിച്ചു ഡോ ഡെബോറയോട്!

ഏതൊക്കെ വഴിയില്‍
എങ്ങനെയാണ് ശരീരത്തിനുള്ളിലേക്ക് പ്രകാശം കയറ്റിവിടുക എന്ന കാര്യത്തിലും ട്രംപിന് വ്യക്തതക്കുറവില്ല! തൊലിയിലൂടേയോ മറ്റേതെങ്കിലും മാര്‍ഗ്ഗത്തിലോ എന്നാണ് അദ്ദേഹം പറയുന്നത്. എന്തായാലും ഇത് പരീക്ഷിക്കാന്‍ പോകുന്നു എന്നത് ഏറെ രസകരമാണെന്നും ട്രംപ് പറഞ്ഞു.

അണുനാശിനി ഇന്‍ജക്ഷന്‍
അടുത്തതായി ട്രംപ് പറഞ്ഞതാണ് ഏവരേയും ശരിക്കും ഞെട്ടിച്ചുകളഞ്ഞത്. അണുനാശിനികള്‍ക്ക് മിനിട്ടുകള്‍ക്കുള്ളില്‍ കൊറോണ വൈറസിനെ കൊല്ലാം എന്നല്ലേ പറയുന്നത്. അങ്ങനെയെങ്കില്‍ അത് ശരീരത്തിലേക്ക് കുത്തിവച്ചൂടെ എന്നാണ് ട്രംപിന്റെ ചോദ്യം. ഇതുവഴി ശരീരം മുഴുവന്‍ ശുദ്ധീകരിക്കാന്‍ കഴിയുമോ എന്ന് പരീക്ഷിക്കണം എന്നും ട്രംപ് പറഞ്ഞു.

ഭാഗ്യം, അത് പറഞ്ഞില്ല
ബ്ലീച്ച്, ഐസോപ്രൊപ്പൈല്‍ ആല്‍ക്കഹോള്‍ എന്നിവയുടെ അണുനാശക സ്വഭാവനത്തെ കുറിച്ചാണ് ഗവേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്തായാലും ഇവയില്‍ ഏതെങ്കിലും കുത്തിവച്ച് നോക്കാം എന്ന് ട്രംപ് പറഞ്ഞില്ല എന്ന് ആശ്വസിത്താം.

ഡോക്ടര്‍ തന്നെ തള്ളി
ട്രംപിന്റെ വാദഗതികള്‍ കൂടെയുണ്ടായിരുന്ന ഡോ ഡെബോറ ബ്ര്ിക്‌സ് അപ്പോള്‍ തന്നെ തള്ളിക്കളഞ്ഞു എന്നത് വേറെ കാര്യം. ചൂടും സൂര്യപ്രകാശവും ഉപയോഗിക്കുന്ന കാര്യത്തില്‍ ആയിരുന്നു ഉടനടി മറുപടി. എന്തായാലും അത് രണ്ടും ഒരു ചികിത്സാ രീതിയാണെന്ന് താന്‍ കേട്ടിട്ടില്ല എന്നാണ് അവര്‍ മറുപടി നല്‍കിയത്.
Recommended Video

ഗുരുതര പ്രത്യാഘാതം
പ്രസിഡന്റ് ട്രംപിന്റെ ഈ മണ്ടന്‍ പരാമര്‍ശങ്ങള്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കും എന്നാണ് ഡോക്ടര്‍മാര്‍ ഭയക്കുന്നത്. ട്രംപ് പറഞ്ഞത് കേട്ട് ആരെങ്കിലും അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവച്ചാല്‍ അത് വലിയ ആരോഗ്യ പ്രശ്‌നങ്ങളാവും സൃഷ്ടിക്കുക. ഒരുപക്ഷേ, മരണത്തിന് തന്നെ വഴിവച്ചേക്കും.
പ്രസിഡന്റില്‍ നിന്ന് ആരും മെഡിക്കല്‍ ഉപദേശങ്ങള്‍ സ്വീകരിക്കരുത് എന്നാണ് ഡോക്ടര്‍മാര്‍ കൂട്ടത്തോടെ പറയുന്നത്.












Click it and Unblock the Notifications