കുരങ്ങിൽ നിന്ന് മനുഷ്യനിലേക്കുള്ള ദൂരം! അത്രയേ ഉള്ളൂ കൊവിഡിനെ തോൽപിക്കാൻ... ചൈനയുടെ നേട്ടം ഇങ്ങനെ...
ബീജിങ്: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയില്‍ നിന്നായിരുന്നു. വുഹാനിലെ മാര്‍ക്കറ്റില്‍ നിന്ന് തുടങ്ങി ഇന്ന് ലോകമെമ്പാടും വൈറസ് ബാധിച്ചു. ഏതാണ്ട് രണ്ട് ലക്ഷത്തോളം ആളുകളുടെ ജീവനെടുത്തു. മൂന്ന് ദശലക്ഷത്തോളം ആളുകള്‍ രോഗബാധിതരായി.
എന്തായാലും ഈ മാരക വൈറസിനെ ഏറ്റവും ശക്തമായി ചെറുത്തതും ചൈന തന്നെ ആയിരുന്നു. എണ്‍പതിനായിരത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചെങ്കിലും മരണം അയ്യായിരത്തിന് താഴെ പിടിച്ചുനിര്‍ത്താന്‍ ചൈനയ്ക്ക് സാധിച്ചു.
ഇപ്പോഴിതാ കൊവിഡ്-19 ന് പ്രതിരോധമരുന്നൊരുക്കുന്നതിലും ഏറെ മുന്നില്‍ എത്തിയിരിക്കുകയാണ് ചൈന. കുരങ്ങുകളില്‍ മരുന്ന് വിജയിച്ചുകഴിഞ്ഞു. മനുഷ്യരില്‍ പരീക്ഷിക്കാനും തുടങ്ങിയിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്...
കുരങ്ങുകളില്‍ വിജയം
കൊറോണ വൈറസിനെതിരെ വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്ന് കുരങ്ങുകളില്‍ വിജയകരമായിരുന്നു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഈ മരുന്ന് മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഫലങ്ങള്‍ പുറത്ത് വന്നിട്ടില്ല. ബീജിങ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിനോവാക്ക് ബയോടെക് എന്ന കമ്പനിയാണ് പരീക്ഷണം നടത്തുന്നത്.
റിസസ് കുരങ്ങുകളില്‍
റിസസ് വിഭാഗത്തില്‍ പെടുന്ന കുരങ്ങുകളിലാണ് മരുന്ന് പരീക്ഷണം നടത്തിയത്. ആകെ എട്ട് കുരങ്ങുകളെയാണ് പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. ഇത് ആണ് ചില സംശയങ്ങള്‍ക്ക് വഴിവയ്ക്കുന്നത്. എന്തായാലും ഈ എട്ട് കുരങ്ങുകളിലും പ്രതിരോധ മരുന്ന് വിജയകരമായിരുന്നു.
കൂടിയും കുറഞ്ഞും
നാല് കുരങ്ങുകള്‍ക്ക് കൂടിയ അളവിലും നാല് കുരങ്ങുകള്‍ക്ക് കുറഞ്ഞ അളവിലും ആണ് പുതിയ പ്രതിരോധ മരുന്ന് കുത്തിവച്ചത്. മൂന്ന് ആഴ്ചകള്‍ക്ക് ശേഷം ഈ കുരങ്ങുകളിലേക്ക് കൊറോണ വൈറസ് കടത്തി വിട്ടു. കുരങ്ങുകളുടെ ശ്വാസകോശങ്ങളിലേക്ക് നേരിട്ടാണ് വൈറസിനെ എത്തിച്ചത്.
ഫലം കൃത്യം, പ്രതീക്ഷ നല്‍കുന്നത്
കൂടുതല്‍ അളവില്‍ പ്രതിരോധ മരുന്ന് കുത്തിവച്ച കുരങ്ങുകളില്‍ ആണ് ഇത് ഏറ്റവും ഫലപ്രദമായത്. ഈ കുരങ്ങുകളില്‍ ഒരു രോഗലക്ഷണം പോലും ഉണ്ടായില്ല എന്ന് മാത്രമല്ല ഏഴ് ദിവസങ്ങള്‍ക്ക് ശേഷം നടത്തിയ പരിശോധനയില്‍ അണുബാധ കണ്ടെത്താനും കഴിഞ്ഞില്ല. കുറഞ്ഞ അളവില്‍ മരുന്ന് കുത്തിവച്ച കുരുങ്ങുകളില്‍ ചെറിയ തോതില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നു. എന്നാല്‍ ഇവയെല്ലാം തന്നെ രോഗത്തെ സുരക്ഷിതമായി പ്രതിരോധിച്ചു.
മരുന്ന് നല്‍കാത്തവ
മരുന്ന് ഫലിക്കുമോ എന്ന് അറിയാന്‍ ആദ്യം രോഗം ബാധിക്കുമോ എന്നും അറിയേണ്ടതുണ്ട്. പ്രതിരോധ മരുന്നുകള്‍ നല്‍കാത്ത നാല് കുരങ്ങുകളില്‍ കൂടി കൊറോണവൈറസ് കടത്തി വിട്ടിരുന്നു. ഈ കുരങ്ങുകളില്‍ കടത്ത രോഗലക്ഷണങ്ങള്‍ പ്രകടമായി. പരിശോധനയില്‍ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.
മനുഷ്യരില്‍
കുരുങ്ങുകളില്‍ വിജയിച്ച സാഹചര്യത്തില്‍ മനുഷ്യരിലും മരുന്ന് പരീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ 19 ന് ആണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് ഗവേഷകര്‍ പുറത്ത് വിട്ടത്. എന്നാല്‍ മനുഷ്യരില്‍ പരീക്ഷിച്ച് വിജയിച്ചാല്‍ മാത്രമേ മരുന്ന് ഉപയോഗിക്കാന്‍ അനുമതി ലഭിക്കുകയുള്ളു. ആദ്യഘട്ടത്തില്‍ 144 പേരിലാണ് പരീക്ഷണം നടത്തുന്നത്. അതിന് ശേഷം ആയിരത്തില്‍ അധികം ആളുകളില്‍ പരീക്ഷിക്കാനാണ് ലക്ഷ്യം. അതിന് ശേഷം ആയിരുന്നു വ്യാപകമായ രീതിയില്‍ ഉള്ള അന്തിമഘട്ട പരീക്ഷണം.
വിജയിക്കുമെന്ന് ഉറപ്പുണ്ടോ?
ഈ മരുന്ന് മനുഷ്യരില്‍ വിജയിക്കുമോ എന്ന കാര്യത്തില്‍ 100 ശതമാനം ഉറപ്പ് പറയാന്‍ ആവില്ല. മനുഷ്യരില്‍ പ്രവര്‍ത്തിക്കുന്നത് പോലെ ആയിരിക്കില്ല മൃഗങ്ങളില്‍ വൈറസ്സുകള്‍ പ്രവര്‍ത്തിക്കുക എന്നത് തന്നെയാണ് കാര്യം. എന്നിരുന്നാലും മനുഷ്യരിലുണ്ടാകുന്ന സമാന രോഗലക്ഷണങ്ങളാണ് വൈറസ് ബാധിച്ച കുരങ്ങുകളിലും ഉണ്ടായത് എന്നത് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.
ചുരുങ്ങിയ ചെലവില്‍
എന്തായാലും ഈ വാക്‌സിന്‍ നിര്‍മാണം അത്ര ചെലവേറിയതല്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്കും സാധ്യമാകും. ലോകവ്യാപകമായി വാക്‌സിന്‍ നിര്‍മാണം എന്നത് വളരെ ചെലവേറിയ ഒരു സംഗതിയാകും എന്ന് ഉറപ്പാണ്.
പരീക്ഷണം വ്യാപിപ്പിക്കും
ആദ്യ രണ്ട് ഘട്ടങ്ങള്‍ ചൈനയില്‍ വിജയകരമായി പരീക്ഷിക്കപ്പെട്ടാല്‍ അടുത്ത ഘട്ടം മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനും പദ്ധതിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസിനെ ഏറ്റവും ഫലപ്രദമായി പിടിച്ചുകെട്ടിയ ചൈനയില്‍ പുതിയ രോഗബാധിതര്‍ വളരെ കുറവാണ് എന്നതാണ് യാഥാര്‍ത്ഥ്യം. രോഗബാധയുള്ള സ്ഥലങ്ങളില്‍ പരീക്ഷിച്ചാലെ മരുന്നിന്റെ പ്രവര്‍ത്തനക്ഷമത തിരിച്ചറിയാന്‍ കഴിയൂ.
Recommended Video
ഇതുവരെ നടന്നത്
അമേരിക്കയിലും ബ്രിട്ടനിലും ആണ് മനുഷ്യരിൽ കൊവിഡ് 19 മരുന്ന് പരീക്ഷണങ്ങൾ ഇതുവരെ കാര്യക്ഷമമായി നടന്നത്. അമേരിക്കയിൽ നടത്തിയ പരീക്ഷണം അത്ര വിജയകരമല്ലെന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടനിൽ കഴിഞ്ഞ ദിവസം ആണ് പരീക്ഷണം തുടങ്ങിയത്.