കൊറോണ വൈറസ്; മരണ സംഖ്യ 2000 കടന്നു, 1749 പേര്‍ക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു!
Recommended Video
ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം വർധിക്കുന്നു. ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 2000 കടന്നു. ഹുബൈ പ്രവിശ്യയില്‍ 136 പേര് കൂടി മരിച്ചതിനു പിന്നാലെയാണിതെന്ന് ചൈനയുടെ നാഷണല്‍ ഹെൽത്ത് കമ്മീഷൻ അറിയിച്ചു. 1749 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. 75121 പേർക്ക് ഇതിനോടകം കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമല്ലെന്നും വളരെ അപകടകരമായ അവസ്ഥയിലേക്ക് എത്തുകയാണുണ്ടായതെന്നും ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. രോഗികകളുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും നിർബന്ധിത പരിശോധനയ്ക്ക് വിധേയരാകും. വൈറസ് ബാധ കണ്ടെത്തുന്ന എല്ലാവരെയും പ്രത്യേക കേന്ദ്രങ്ങളിൽ ക്വാറന്റൈനിൽ പാർപ്പിക്കും. ഇതിനായി നിരവധി താൽക്കാലിക കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്.
25000 മെഡിക്കൽ ജീവനക്കാർ
ബെയ്ജിങ്, ഷാംഹായ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ഏകദേശം 25000 മെഡിക്കൽ ജീവനക്കാർ കൊറോണ ബാധ സ്ഥിരീകരിച്ചവരെ ചികിത്സിക്കുന്നതിനായി ഹ്യൂബയിൽ എത്തിയിട്ടുണ്ട്. അതേസമയം വുഹാനിൽ കുടങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ഇന്ത്യൻ എൻഫോഴ്സ് വിമാനം വുഹാനിലേക്ക് പോകും. സി 17 മിലിറ്ററി എയർക്രാഫ്റ്റ് ഫെബ്രുവരി 20നായിരിക്കും വുഹാനിലെത്തുക.
ഇന്ത്യക്കാരെ തിരിച്ചെത്തിക്കും
നേരത്തെ രണ്ട് എയർ ഇന്ത്യ വിമാനങ്ങളിലായി 645 ഇന്ത്യക്കാരെ തിരികെ രാജ്യത്തെത്തിച്ചിരുന്നു. ചൈനയിലേക്ക് മരുന്നു മെഡിക്കൽ ഉപകരണങ്ങളും ഇതേ വിമാനത്തിൽ കയറ്റി അയക്കും. ഇതിനോടകം ദക്ഷിണ കൊറിയയില്‍ 31പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ചൈനീസ് പൗരന്മാർക്ക് പ്രവേശന വിലക്ക്
ചൈനയിലുള്ള പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് യുക്രൈന്. ചൈനയിലുള്ള 49 പൗരന്മാരെ തിരിച്ചു കൊണ്ടുവരാന്‍ യുക്രൈന് വിമാനം അയക്കുമെന്നാണ് സൂചന. അതേസമയം എപ്പോഴാണ് വിമാനം പുറപ്പെടുക എന്ന കാര്യം വ്യക്തമായിട്ടില്ല. ഫെബ്രുവരി 20 മുതല്‍ ചൈനീസ് പൗരന്മാര്ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. 2019 ഡിസംബറിലാണ് ഹുബൈ പ്രവിശ്യയില്‍നിന്ന് കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്.
12 വിദഗ്ധ സംഘം
ലോകാരോഗ്യസംഘടനയില്‍നിന്നുള്ള 12 അംഗ വിദഗ്ധസംഘം സ്വദേശികളായ ആരോഗ്യപ്രവര്‍ത്തകരുമായി ചേര്ന്നുപ്രവര്ത്തിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജപ്പാൻ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് ആഡംബരക്കപ്പലിലെ രണ്ട് ഇന്ത്യക്കാർക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. കപ്പലിൽ 3711 പേരാണുള്ളത്. ഇതിൽ 138 പേർ ഇന്ത്യക്കാരാണ്.
കപ്പലിലെ 355 പേർക്ക് വൈറസ് ബാധ
കപ്പലിലെ 355 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരെയെല്ലാം വിദഗ്ധചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യക്കാരുടെ ആരുടെയും നില ഗുരുതരമല്ലെന്ന് എംബസി ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യക്കാരുടെ വിവരങ്ങൾ ആരാഞ്ഞ് എംബസി ഉദ്യോഗസ്ഥർ കപ്പൽ മാനേജ്മെന്റ്, ജപ്പാൻ സർക്കാർ എന്നിവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കപ്പലിലുള്ളവരുമായി ഇ-മെയിൽ, ഫോൺ എന്നിവ വഴി എംബസി ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.