കൊറോണവൈറസ്: അമേരിക്കയില്‍ മരണം 10000 കടന്നു, യൂറോപ്പിലും കൂട്ടമരണങ്ങള്‍ തുടരുന്നു
ന്യൂയോര്‍ക്ക്: കൊറോണ മരണസംഖ്യ ആഗോളതലത്തില്‍ 73800 കടന്നു. ഇരുന്നൂറിലേറെ രാജ്യങ്ങളിലായി പതിമൂന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മരണ സംഖ്യ പതിനായിരം കടന്നു. 10516 പേരാണ് അവേരിക്കയില്‍ ഇതുവരെ വൈറസ് ബാധ മൂലം മരിച്ചത്. 356653 പേര്‍ക്കാണ് അവിടെ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യന്‍ സമയം രാത്രി 11 മണിവരെ തിങ്കളാഴ്ച അമേരിക്കയില്‍ 756 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇറ്റലിയിലും സ്പെയ്നിലും തിങ്കളാഴ്ചയും കൂട്ടമരണങ്ങള്‍ തുടര്‍ന്നു. 16523 പേരാണ് ഇറ്റലിയില്‍ ഇതുവരെ മരിച്ചത്. രോഗികളുടെ എണ്ണം 132547 ആണ്. തിങ്കളാഴ്ച മാത്രം മരിച്ചത് 636 പേര്‍. സ്പെയിന്‍ 528 മരണമാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 13169 ആയി. രോഗികളുടെ എണ്ണം 135,032. കഴിഞ്ഞ 24 മണിക്കൂറിനിടെ 3386 രോഗികളുടെ വര്‍ധനവാണ് അവിടെ ഉണ്ടായിരിക്കുന്നത്.
കണക്കുകള്‍ പ്രകാരം ഫ്രാന്‍സിലാണ് തിങ്കളാഴ്ച ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ 833 പേര്‍ക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 8,911 ആയി. യുകെയില്‍ മൊത്തം മരണസംഖ്യ അയ്യായ്യിരത്തി മുന്നൂറ് കടന്നു. 51608 ആണ് രോഗികളുടെ എണ്ണം.
അതേസമയം, ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 704 കൊറോണ വൈറസ് പോസിറ്റീവ് കേസ്. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സഖ്യയാണ് ഇത്. 24 മരണങ്ങളും ഈ സമയത്തിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണ സംഖ്യ 111 ആയി. 4281 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 319 പേര്‍ സുഖം പ്രാപിച്ചു. 3851 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
Recommended Video
കേരളത്തില്‍ തിങ്കളാഴ്ച 13 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 9 പേര്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നും 2 പേര്‍ മലപ്പുറത്ത് നിന്നും, കൊല്ലം , പത്തനംതിട്ട ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊല്ലത്തും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചവര്‍ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. 122 പേരെയാണ് ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതു.