ചൈനയുമായി 4,000 കിമീ അതിർത്തി, ഏറ്റവും വലിയ രാജ്യം! എന്നിട്ടും കൊറോണപ്പേടിയില്ല... അതാണ് റഷ്യ!!!
വലിപ്പം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് റഷ്യ. ജനസംഖ്യ കൊണ്ടാണെങ്കില്‍ ലോകത്തെ ഒമ്പതാമത്തെ വലിയ രാജ്യവും. ചൈനയുമായി 4,209 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യം കൂടിയാണ് റഷ്യ. ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ അന്താരാഷ്ട്ര അതിര്‍ത്തിയാണിത്.
ഇവിടെ വെറും 'ജനത കർഫ്യു', അവിടെ ഒരാൾക്ക് 74,000 രൂപ!!! കോവിഡ്19 നേരിടാൻ മറ്റ് രാജ്യങ്ങളുടെ പദ്ധതികൾ
ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്ന് തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലും എത്തി ഭീതി പരത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ്, പക്ഷേ റഷ്യയില്‍ അത്രയ്ക്ക് പ്രശ്‌നങ്ങള്‍ ഒന്നും സൃഷ്ടിക്കുന്നില്ല. ഇതുവരെ (മാര്‍ച്ച് 21) ഒരേയൊരു മരണം ആണ് അവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ചൈനയില്‍ നിന്ന് കിലോമീറ്ററുകള്‍ ദൂരമുള്ള ഇറ്റലിയില്‍ മരണസംഖ്യ നാലായിരം കവിഞ്ഞിരിക്കുമ്പോള്‍ ആണ് ഇത് എന്ന് കൂടി ആലോചിക്കണം. അത്രയേറെ ദൂരെ കിടക്കുന്ന അമേരിക്കയില്‍ പോലും മരണം മുന്നൂറിനടുത്തായി. എന്താണ് ഇക്കാര്യത്തില്‍ റഷ്യയുടെ വിജയം? അതോ എല്ലാം പുകമറയ്ക്കുള്ളില്‍ ഒളിച്ചുവച്ചിരിക്കുകയാണോ? പരിശോധിക്കാം...
പുട്ടിന്റെ തന്ത്രം
വുഹാനില്‍ വൈറസ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ റഷ്യ അപകടം മണത്തിരുന്നു. ചൈനയുമായി നാലായിരത്തിലധികം കിലോമീറ്ററുകള്‍ അതിര്‍ത്തി പങ്കിടുന്ന റഷ്യ ആദ്യം ചെയ്തത്, ആ അതിര്‍ത്തി അങ്ങ് അടച്ചിടുകയായിരുന്നു. അതിന് ശേഷം ചില ക്വാറന്റൈന്‍ മേഖലകളും സൃഷ്ടിച്ചു. 2020 ജനുവരി 30 ന് തന്നെ റഷ്യ ഇത് സാധ്യമാക്കി എന്നതാണ് അവരുടെ വിജയം. ഇത് തന്നെ ആയിരിക്കും റഷ്യയില്‍ രോഗ ബാധ പടരാതിരിക്കാനുള്ള പ്രധാന കാരണം.
പരിശോധനയോട് പരിശോധന
ഇന്ത്യയില്‍ ഇപ്പോള്‍ ആവശ്യത്തിന് പരിശോധനകള്‍ നടക്കാത്തതിലാണ് രോഗ ബാധ അധികം റിപ്പോര്‍ട്ട് ചെയ്യാത്തത് എന്നൊരു ആക്ഷേപമുണ്ട്. എന്നാല്‍ റഷ്യയില്‍ കാര്യങ്ങള്‍ അങ്ങനെ ആയിരുന്നില്ല. ജനുവരി അവസാനം തന്നെ കൊറോണ വൈറസ് പരിശോധന റഷ്യ ശക്തമാക്കിയിരുന്നു. പരിശോധന, സമ്പര്‍ക്കങ്ങള്‍ കണ്ടെത്തല്‍, ഐസൊലോഷന്‍- ഇതാണ് ലോകാരോഗ്യ സംഘടന കൊറോണ വൈറസ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ഏറ്റവും മുഖ്യമായി പറയുന്നത്. ഇത് അക്ഷരം പ്രതി ചെയ്തു റഷ്യ എന്നതാണ് അവരുടെ വിജയം.
ഒന്നര ലക്ഷത്തിലധികം ടെസ്റ്റുകള്‍
ചുരുങ്ങിയ സമയത്തിനുള്ളില്‍ റഷ്യ നടത്തിയത് ഒന്നരലക്ഷത്തിലധികം കൊറോണ വൈറസ് ടെസ്റ്റുകള്‍ ആയിരുന്നു. അതുപോലെ സോഷ്യല്‍ ഡിസ്റ്റന്‍സിങ് അവര്‍ നേരത്തേ തന്നെ നടപ്പില്‍ വരുത്തുകയും ചെയ്തിരുന്നു.
വിമാനത്താവളങ്ങളും മറ്റ് അതിര്‍ത്തികളും കേന്ദ്രീകരിച്ചായിരുന്നു പരിശോധനകള്‍ കൂടുതലും നടത്തിയത്. ഇറാനില്‍ നിന്നും ദക്ഷണി കൊറിയയില്‍ നിന്നും ചൈനയില്‍ നിന്നും ഉള്ള യാത്രികരെ പ്രത്യേകം നിരീക്ഷിക്കുകയും ചെയ്തു.
റഷ്യയ്ക്ക് പാളിയത് ഒരിടത്ത്
ഇത്രയും മുന്‍കരുതലുകളും പ്രതിരോധങ്ങളും ഒക്കെ റഷ്യ ഒരുക്കിയെങ്കിലും, അവര്‍ക്കും പറ്റി ഒരു പാളിച്ച. ഇറ്റലിയില്‍ നിന്നും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഉള്ള യാത്രികരെ വേണ്ടവിധം പരിശോധിച്ചിരുന്നില്ല. അത് ഒടുവില്‍ കുറേ പേരില്‍ രോഗം ബാധിക്കാന്‍ കാരണമാവുകയും ചെയ്തു. മാര്‍ച്ച് 21 ന് പുറത്ത് വന്ന കണക്ക് പ്രകാരം റഷ്യയില്‍ ഉള്ള ആരെ രോഗബാധിതര്‍ 306 മാത്രമാണ്. ഇതില്‍ ഭൂരിപക്ഷം പേരും ഇറ്റലിയില്‍ നിന്നോ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നോ വന്നവര്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മറച്ചുവയ്ക്കാന്‍ മിടുക്കര്‍
റഷ്യയുടെ കാര്യം ആയതിനാല്‍ പലര്‍ക്കും പല സംശയങ്ങളും ഉണ്ട്. പണ്ട് സോവിയറ്റ് യൂണിയന്‍ ആയിരുന്ന കാലത്ത് ചെര്‍ണോബില്‍ ആണവ ദുരന്തവും എയ്ഡ്‌സ് വ്യാപനവും എല്ലാം കുറേ കാലം മറച്ചുവച്ച ചരിത്രം ഉള്ളതുകൊണ്ടാണ് അത്.
എന്നാല്‍ ഇത്തവണ സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരം സംശയങ്ങള്‍ ഉയരാന്‍ തുടങ്ങിയതോടെ, അക്കാര്യത്തില്‍ സംശയ നിവാരണം നടത്താന്‍ റഷ്യന്‍ അധികൃതര്‍ രംഗത്തെത്തി.
ആരോപണങ്ങള്‍ ശക്തം
റഷ്യയിലെ ആദ്യ കൊറോണ വൈറസ് മരണം അധികൃതര്‍ മറച്ചുവച്ചു എന്നും ആയിരക്കണക്കിന് പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട് എന്നും ആക്ഷേപം ഉണ്ട്. സര്‍ക്കാര്‍ വിരുദ്ധ ചേരിയിലെ പ്രമുഖ വ്യക്തികളില്‍ ഒരാളായ അനസ്താസിയ വസിലേവയ ആണ് ഇങ്ങനെ ആക്ഷേപം ഉന്നയിക്കുന്നവരില്‍ പ്രധാനി. കൊറോണ മരണങ്ങള്‍ മറ്റ് ചില കണക്കില്‍ സര്‍ക്കാര്‍ എഴുതി തള്ളുകയാണ് എന്നാണ് ആക്ഷേപം.
പക്ഷേ, ഇത്തരം ആക്ഷേപങ്ങളെ ലോകാരോഗ്യ സംഘടന തന്നെ തള്ളിക്കളയുകയാണ്. ഇത്തരം കാര്യങ്ങള്‍ മറച്ചുവയ്ക്കാന്‍ എളുപ്പമല്ലെന്നാണ് ഡബ്ല്യുഎച്ച്ഒ അധികൃതര്‍ പറയുന്നത്.