കൊറോണ വായുവിലൂടെ പകരുന്നതിന് തെളിവ്, ഡബ്ല്യൂഎച്ച്ഒ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ശാസ്ത്രജ്ഞർ
വാഷിംഗ്ടണ്‍: ലോകം മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിന് തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് ആരോഗ്യവിദഗ്ദര്‍ രംഗത്ത്. ഈ സാഹര്യത്തില്‍ കൊവിഡിന്റെ മാനദണ്ഡങ്ങള്‍ ലോകാരോഗ്യ സംഘടന ഉടന്‍ പരിഷ്‌കരണമെന്നും ആരോഗ്യ വിദഗ്ദര്‍ ആവശ്യപ്പെടുന്നു. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്യുന്നത്. വായുവിലൂടെ കൊറോണ വൈറസ് മനുഷ്യരിലേക്ക് പടരുന്നതിനുള്ള തെളിവുകള്‍ ലോകാരോഗ്യ സംഘടയ്ക്ക് അയച്ചിട്ടുണ്ടെന്ന് 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞരടങ്ങുന്ന സംഘം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സയന്‍സ് ജേണല്‍ അടുത്ത ആഴ്ചയോടെ പ്രസിദ്ധീകരിക്കുമെന്നും ശാസ്ത്രജ്ഞന്മാരുടെ സംഘം അറിയിച്ചു.
കൊറോണ വൈറസ് ബാധിച്ചവര്‍ സംസാരിക്കുമ്പോഴും തുമ്മുമ്പോഴും മൂക്കിലൂടെയും വായുവിലൂടെയും പുറത്തുവരുന്ന സ്രവത്തിലൂടെ മറ്റുള്ളവര്‍ക്ക് രോഗം പകരുമെന്നാണ് ലോകാരോഗ്യ സംഘടന നേരത്തെ അറിയിച്ചത്. അതേസമയം, വായുവീലൂടെ രോഗം പകരുന്നതിനുള്ള തെളിവുകള്‍ ലോകാരോഗ്യ സംഘടനയ്ക്ക് ബോധ്യപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്ന, വായുവിലൂടെയുള്ള രോഗ സാധ്യത ഞങ്ങള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരീക്ഷിച്ചുവരികയാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നതിന് വ്യക്തമായ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അണുബാധ നിയന്ത്രണ തലവന്‍ ദോ ബെനഡെറ്റ് അലഗ്രാന്‍സി വ്യക്തമാക്കി.
Recommended Video
അതേസമയം, കോവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യയെ മറികടന്ന് മൂന്നാം സ്ഥാനത്ത് എത്തി ഇന്ത്യ. 695396 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. അവസാന 24 മണിക്കൂറില്‍ മാത്രം ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 21492ആണ്. 68125 പേര്‍ക്കാണ് റഷ്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. പുതുതായി 6736 പേര്‍ക്ക് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറില്‍ 413 പേര്‍ കൂടി മരണപ്പെട്ടതോടെ ഇന്ത്യയിലെ ആകെ കോവിഡ് മരണ സഖ്യ 19692 ആയി. 252703 പേരാണ് ഇന്ത്യയില്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 8944 പേരുടെ നില ഗുരുതരമാണ്. അതേസമയം 423001 പേര്‍ക്ക് ഇന്ത്യയില്‍ രോഗമുക്തി നേടാന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ പോലീസുകാര്‍ക്കിടയില്‍ രോഗം വ്യാപിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30 പോലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 4 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച പോലീസുകാര്‍ 5205 ആയി.