കുവൈത്തില്‍ അസാധാരണ നടപടി, പൊതുഅവധി പ്രഖ്യാപിച്ചു, എല്ലാം അടച്ചിടും; ഗള്‍ഫില്‍ 636 കൊറോണ ബാധിതര്‍
കുവൈത്ത് സിറ്റി: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് കുവൈത്ത് സര്‍ക്കാര്‍. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മാര്‍ച്ച് 29 വരെ രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു. എല്ലായിടത്ത് നിന്നുമുള്ള വിമാന സര്‍വീസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കിയതായും ഭരണകൂടം അറിയിച്ചു.
മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം 29 വരെ അടച്ചിടും. എല്ലാ സിനിമാ തിയേറ്ററുകളും ഹോട്ടല്‍ ഹാളുകളും അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവാഹം തുടങ്ങിയ ജനങ്ങള്‍ ഒത്തുകൂടുന്ന എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കാനും നിര്‍ദ്ദേശം ഉണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്‍റേതായിരുന്നു തീരുമാനം.
എല്ലാം അടച്ചിടും
സര്‍ക്കാര്‍-സ്വകാര്യ മേഖലകള്‍ക്കെല്ലാം അവധി ബാധകമാണ്. റസ്റ്ററന്‍റുകള്‍, കഫെകള്‍, ഷോപ്പിങ് സെന്‍ററുകള്‍, ഹെല്‍ത്ത് ക്ലബുകള്‍ തുടങ്ങിയവ എല്ലാം അടച്ചിടും. 72 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് കുവൈത്ത് നേരത്തെ തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
വെട്ടിലായവര്‍
ഇതോടെ വിസ കാലാവധി തീരാറായവരും ജോലിക്ക് തിരികെ കയറേണ്ടവരുമായ മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി പേരാണ് പ്രതിസന്ധിയിലായത്. മാർച്ച് എട്ടിനു ശേഷമുള്ള യാത്രക്ക് പിസി ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയപ്പോൾ വലിയ തുകക്ക് ടിക്കറ്റ് മാറ്റിയെടുത്ത് യാത്ര നേരത്തെയാക്കിയവരാണ് അപ്രതീക്ഷിത പ്രഖ്യാപനം മൂലം വെട്ടിലായത്.
ഖത്തറും
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍വര്‍ക്ക് ഖത്തറും നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും വിലക്ക് ബാധകമാണ്. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇറാന്‍, ഇറാഖ്, ലെബനന്‍, സൗത്ത് കൊറിയ, തായ് ലാന്‍ഡ്, നേപ്പാള്‍, ഈജിപ്ത്, ചൈന, സിറിയ എന്നീ രാജ്യക്കാര്‍ക്കാണ് ഖത്തര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സൗദിയിലെ വിലക്ക്
കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, ലെബനൻ, സിറിയ, ദക്ഷിണ കൊറിയ, ഈജിപ്ത്, ഇറ്റലി, ഇറാഖ്, ഫ്രാൻസ്, ജർമനി, തുർക്കി, സ്‌പെയിൻ എന്നീ രാജ്യങ്ങളിലേക്ക് പോകുന്നതിനും ഇവിടങ്ങളില്‍ നിന്ന് വരുന്നതിനും സൗദിയും താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് വിദ്യാഭ്യാസ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.
Recommended Video
636
അതേസമയം, ഖത്തറിൽ വൈറസ് ബാധയേറ്റ സ്ഥിരീകരിച്ച പ്രവാസികളുമായി ഇടപഴകിയ ഇരുന്നൂറ്റുമുപ്പത്തിയെട്ടു പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 262 ആയി. ബഹ്റൈനിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം നൂറ്റിഎൺപത്തിയൊൻപതായി ഉയർന്നു. ഗൾഫ് മേഖലയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം അറുന്നൂറ്റിമുപ്പത്തിയാറായി.
കൊറോണ ഭീതി: എല്ലാ വിസകൾക്കും കേന്ദ്രസർക്കാർ വിലക്ക്, രാജ്യത്ത് നിയന്ത്രണം ഏപ്രിൽ 15 വരെ
കൊറോണ: രോഗികളുമായി ഇടപഴകിയവരെ നിരീക്ഷിക്കാൻ രഹസ്യാന്വേഷണം, ജില്ലാ ഭരണകൂടത്തിന് പോലീസിന്റെ താങ്ങ്,