അഞ്ചരക്കോടി ജനങ്ങളെ പൂട്ടിയിട്ട് ഒരു രാജ്യം!!! കടുത്ത നിയന്ത്രണം... കടുത്ത പ്രതിസന്ധി
മനില: അടുത്ത കാലത്തൊന്നും ഇല്ലാത്ത രീതിയില്‍ ലോകം വലിയ ഭീതിയില്‍ അകപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. കൊറോണവൈറസ്‌ബാധയുടെ മരണനിരക്ക് വളരെ ചെറിയ ശതമാനം ആണെങ്കിലും അതിന്റെ വ്യാപനം മറ്റേത് പകര്‍ച്ച വ്യാധിയേക്കാള്‍ കൂടുതലാണ്.
കൊറോണവൈറസ്: ഇറ്റാലിയില്‍ പൗരന്‍റെ സമ്പര്‍ക്കം 103 പേരുമായി, വര്‍ക്കലയില്‍ സ്ഥിതി ഗൗരവമെന്ന് വകുപ്പ്
ഫിലിപ്പീന്‍സ് ഇപ്പോള്‍ കടുത്ത പ്രതിസന്ധികളിലൂടെ ആണ് കടന്നുപോകുന്നത്. ലൂസോണ്‍ ദ്വീപ് പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. അഞ്ചേ മുക്കാല്‍ കോടിയോളം ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ ആ ദ്വീപ് ഒറ്റപ്പെട്ടതല്ല. സര്‍ക്കാര്‍ തീരുമാന പ്രകാരം സാമുഹിക ക്വാറന്റൈന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടെ. ഏപ്രില്‍ 12 വരെയാണ് കടുത്ത നിയന്ത്രണങ്ങളുള്ളത്. ഇതിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. വിശദാംശങ്ങളിലേക്ക്...
ഭക്ഷണവും മരുന്നും മാത്രം
ജനങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുകയേ ചെയ്യരുത് എന്നാണ് പ്രസിഡന്റ് ടിവിയിലൂടെ ആഹ്വാനം ചെയ്തിട്ടുള്ളത്. ഭക്ഷണ സാധനങ്ങളോ മരുന്നോ മറ്റ് അവശ്യ വസ്തുക്കളോ വാങ്ങാനല്ലാതെ ആരും പുറത്തിറങ്ങരുത്. ചുരുക്കിപ്പറഞ്ഞാല്‍ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ സാധനങ്ങള്‍ക്ക് മാത്രമേ പുറംലോകവുമായി ബന്ധപ്പെടാന്‍ പാടുള്ളൂ. ഇവയല്ലാതെ മറ്റൊന്നും ലഭ്യമാവുകയും ഇല്ല.
13-ാം മാസത്തെ ശമ്പളം
ഒരു വര്‍ഷത്തില്‍ 12 മാസമേ ഉള്ളൂ. എന്നാല്‍ 13-ാം മാസത്തെ ശമ്പളം എന്നൊരു ഏര്‍പ്പാടുണ്ട്. ഏണ്‍ ലീവ്, പ്രിവിലേജ് ലീവ് എന്നീപേരുകളില്‍ അറിയപ്പെടുന്ന ലീവുകള്‍ സമര്‍പ്പിച്ചാല്‍ നല്‍കുന്ന പണത്തേയും വേണമെങ്കില്‍ ഈ പരിധിയില്‍ ഉള്‍പ്പെടുത്താം. അങ്ങനെയുള്ള 13-ാം മാസത്തെ ശമ്പളം ഉടന്‍ എല്ലാവര്‍ക്കും നല്‍കണം എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഗതാഗതവും സ്തംഭിച്ചു
പൊതു-സ്വകാര്യ ഗതാഗത സംവിധാനങ്ങളും ലൂസോണ്‍ ദ്വീപില്‍ സ്തംഭിപ്പിച്ചിരിക്കുകയാണ്. രോഗം പടരാന്‍ സാധ്യതയുള്ള എല്ലാ മാര്‍ഗ്ഗങ്ങളും അടയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ക്വാറന്റൈന്‍ ശക്തിപ്പെടുത്താന്‍ യൂണിഫോമിട്ട സുരക്ഷാ സേനകളുടെ സേവനവും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരു കാരണവും ഇല്ലാതെ ആര്‍ക്കും പുറത്തിറങ്ങാന്‍ ആകില്ലെന്ന് സാരം.
അഞ്ചേമുക്കാല്‍ കോടി ജനങ്ങള്‍
ലൂസോണ്‍ ദ്വീപില്‍ മാത്രം ഏതാണ്ട് 5.7 കോടി ജനങ്ങളാണ് ഉള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ ഇത്രയധികം ജനങ്ങള്‍ പുറത്തിറങ്ങാനാകാതെ കുടുങ്ങിക്കിടക്കുകയാണ്. ഫിലിപ്പീന്‍സിലെ ഏറ്റവും വലുതും ഏറ്റവും ജനസാന്ദ്രത കൂടിയതും ആയ ദ്വീപ് ആണ് ഇത്. നേരത്തേ തന്നെ രാജ്യത്തെ ആഭ്യന്തര വ്യോമഗതാഗതത്തിനും കപ്പല്‍ യാത്രയ്ക്കും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അതൊന്നും ഫലം കാണാത്ത സാഹചര്യത്തില്‍ ആണ് പുതിയ നീക്കം.
ബജറ്റ് കുറച്ചതിന്റെ തിരിച്ചടി
രോഗബാധ തടയാനും അവശ്യ സേവനങ്ങള്‍ നല്‍കാനും ഉള്ള തത്രപ്പാടിലാണ് ഫിലിപ്പീന്‍സിലെ ആരോഗ്യ മേഖല. കാരണം, കഴിഞ്ഞ ബജറ്റില്‍ ഡ്യുട്ടെര്‍ട്ടെ ആരോഗ്യ മേഖലയ്ക്കുള്ള സഹായത്തില്‍ 197 മില്യണ്‍ ഡോളറാണ് കുറച്ചത്. ഇതിന് പകരമായി സുരക്ഷാ സംവിധാനങ്ങള്‍ വാങ്ങുന്നത് 44.5 മില്യണ്‍ ഡോളര്‍ അനുവദിക്കുകയും ചെയ്തിരുന്നു. പക്ഷേ, ഇപ്പോള്‍ ആവശ്യത്തിന് സുരക്ഷാ മാസ്‌കുകള്‍ പോലും ഇല്ലാത്ത സ്ഥിതിയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
കൂലിവേലക്കാര്‍ പട്ടിണിയില്‍
മാസ ശമ്പളക്കാരെ സംബന്ധിച്ച് ഈ ക്വാറന്റൈന്‍ അത്രയേറെ പ്രശ്‌നം സൃഷ്ടിച്ചേക്കില്ല എന്നാണ് വിലയിരുത്തില്‍. അവര്‍ക്ക് '13-ാം മാസത്തെ ശമ്പളം' എങ്കിലും കിട്ടാന്‍ ഇടയുണ്ട്. എന്നാല്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരാണ് ലൂസോണ്‍ ദ്വീപില്‍ കൂടുതലുള്ളത്. ഒരു ദിവസം ജോലിയ്ക്ക് പോയില്ലെങ്കില്‍ ആ ദിവസം അവര്‍ക്ക് ശമ്പളമില്ല. പിന്നെ എങ്ങനെ അവര്‍ ഈ പ്രതിസന്ധിയെ അതിജീവിക്കും എന്നതും വലിയ ചോദ്യമാണ്.
12 മരണങ്ങൾ
മറ്റ് പല രാജ്യങ്ങളേയും വച്ച് നോക്കുന്പോൾ ഫിലിപ്പീൻസിലെ സ്ഥിതിഗതികൾ ഇപ്പോൾ അത്ര ഗുരുതരമല്ലെന്ന് വേണമെങ്കിൽ പറയാം. 187 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 12 പേർ മരിച്ചിട്ടുണ്ട്. അഞ്ച് പേർ രോഗശാന്തി നേടിയിട്ടും ഉണ്ട്.
ആഗോള തലത്തിൽ കൊറോണ മരണം ഇപ്പോൾ ഏഴായിരം കവിഞ്ഞിരിക്കുകയാണ്. ഇറ്റലിയിലും ഇറാനിലും സ്പെയിനിലും എല്ലാം സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നു.