വുഹാനിൽ മാത്രം കൊവിഡ് മരണം 42,000? അവർ ലോകത്തെ പറ്റിച്ചതോ? ലോകം ഞെട്ടുന്ന വാര്‍ത്തകൾ... സത്യമെന്ത്?
ബീജിങ്: ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണ വൈറസ് ബാധ തുടങ്ങിയത്. അവിടെ നിന്ന് തുടങ്ങിയ ആ ബാധ ഇപ്പോള്‍ ഒട്ടുമിക്ക എല്ലാ രാജ്യങ്ങളിലും എത്തിയിരിക്കുകയാണ്. മാര്‍ച്ച് 30 വരെയുള്ള കണക്ക് നോക്കിയാല്‍ ലോകത്താകമാനം 34,000 ല്‍ അധികം ആളുകള്‍ വൈറസ് ബാധയില്‍ മരിച്ചുകഴിഞ്ഞു.
Recommended Video
മൊത്തം മരണ സംഖ്യയുടെ ഏതാണ്ട് പത്ത് ശതമാനം- 3,304 പേര്‍- ആണ് ചൈനയിലെ മരണ സംഖ്യ. എന്നാല്‍ ചൈനയെ പോലും ഞെട്ടിച്ചുകൊണ്ടാണ് ഇറ്റലിയിലേയും സ്‌പെയിനിലേയും മരണക്കണക്കുകള്‍ മുന്നോട്ട് പോകുന്നത്. ആരോഗ്യ രംഗത്ത് ചൈനയേക്കാള്‍ പിറകിലുള്ള രാഷ്ട്രങ്ങളല്ല ഇവയൊന്നും എന്നതും ശ്രദ്ധിക്കണം.
ഈ സാഹചര്യത്തിലാണ് ലോകത്ത് പ്രചരിക്കുന്ന മറ്റ് ചില വാര്‍ത്തകളും പരിശോധിക്കേണ്ടി വരിക. വുഹാനില്‍ മാത്രം ഏതാണ്ട് 42,000 പേര്‍ വൈറസ് ബാധയില്‍ മരിച്ചിട്ടുണ്ട് എന്നാണത്രെ പ്രദേശ വാസികള്‍ പറയുന്നത്. ഡെയ്‌ലി മെയില്‍ അടക്കമുള്ള മാധ്യമങ്ങളാണ് ഇത്തരം വാര്‍ത്തകള്‍ പുറത്ത് വിട്ടിട്ടുള്ളത്. വിശദാംശങ്ങള്‍ നോക്കാം.
ലോക്ക് ഡൗണ്‍ തീര്‍ന്നു
ജനുവരി 25 മുതല്‍ ചൈനയിലെ ഹൂബീ പ്രവിശ്യയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരുന്നു. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട വുഹാന്‍ നഗരം ഉള്‍ക്കൊള്ളുന്നതാണ് ഈ പ്രവിശ്യ. എന്തായാലും കൊവിഡ് ടെസ്റ്റ് നെഗറ്റീവ് ആയിട്ടുള്ളവര്‍ക്ക് ഇപ്പോള്‍ പ്രവിശ്യയ്ക്ക് പുറത്ത് പോകാനുള്ള അനുമതി നല്‍കിയിരിക്കുകയാണ് ചൈനീസ് അധികൃതര്‍. ഈ സാഹചര്യത്തിലാണ് അവിടെ നിന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വരുന്നത് എന്നാണ് ഡെയ്‌ലി മെയില്‍ പോലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വുഹാനില്‍ മാത്രം 42,000 പേര്‍
വുഹാനില്‍ മാത്രം ചെറിയ കാലയളവില്‍ 42,000 പേരെങ്കിലും മരിച്ചിട്ടുണ്ടാകാം എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശവാസികള്‍ പറയുന്നു എന്ന് പറഞ്ഞാണ് മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിന്റെ ആധികാരികത എത്രത്തോളം എന്നത് സംശയാസ്പദമാണ്. പ്രാദേശിക മാധ്യമങ്ങള്‍ ഈ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.
ഏഴ് ശ്മശാനങ്ങള്‍
വുഹാനില്‍ മാത്രം ഏഴ് ശ്മശാനങ്ങള്‍ ആണത്രെ ഉള്ളത്. ഓരോ ശ്മശാനത്തില്‍ നിന്നും പ്രതിദിനം 500 ചിതാഭസ്മങ്ങളാണത്രെ ഇവിടെ നിന്നും ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നത്. ഈ ശ്മശാനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്നു എന്നും നാട്ടുകാരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഏഴ് ശ്മശാനങ്ങളില്‍ നിന്നായി ഒരു ദിവസം 3,500 ചിതാഭസ്മങ്ങള്‍ വിതരണം ചെയ്തിട്ടുണ്ടെങ്കില്‍ 12 ദിവസം കൊണ്ട് 42,000 ചിതാഭസ്മങ്ങള്‍ കൈമാറിയിട്ടുണ്ടാവും എന്നാണ് കണക്ക് പറയുന്നത്.
ക്വിങ് മിങ്
ചൈനയില്‍ ഏപ്രില്‍ 5 ന് വളരെ പ്രധാനപ്പെട്ട ഒരു ആഘോഷം നടക്കാന്‍ പോവുകയാണ്. ക്വിങ് മിങ് എന്നാണ് അതിന്റെ പേര്. പിതാക്കളുടെ ശവമാടങ്ങള്‍ വൃത്തിയാക്കിക്കൊണ്ടുള്ള ഒരു ആഘോഷമാണിത്. ഇതിന് മുമ്പായി ചിതാഭസ്മങ്ങള്‍ നല്‍കാം എന്നാണത്രെ പല കുടുംബങ്ങളേയും അറിയിച്ചിട്ടുള്ളത്. ഇത് കൂടിയാണ് പലരിലും വലിയ സംശയം ജനിപ്പിച്ചിട്ടുള്ളത്.
ഇതിനിടെ ഹാന്‍കൗ മേഖലയില്‍ മാത്രം രണ്ട് ദിവസത്തിനുള്ളില്‍ അയ്യായിരം ചിതാഭസ്മങ്ങള്‍ വീതമുള്ള രണ്ട് ഡെലിവറികള്‍ ഉണ്ടായി എന്നും റിപ്പോര്‍ട്ടുകളുണ്ട്.
അറിയാത്ത മരണങ്ങള്‍
ഒരുപക്ഷേ, കൊവിഡ്-19 ബാധിച്ചതാണോ എന്ന് പോലും തിരിച്ചറിയാതെ ഒരുപാട് പേര്‍ വുഹാനിലും മറ്റിടങ്ങളിലും മരിച്ചിട്ടുണ്ടാകാം എന്നാണ് ചിലരുടെ സംശയം ഇതൊന്നും തന്നെ കണക്കില്‍ പെടുത്തിയിട്ടും ഉണ്ടാവില്ലെന്ന് പറയുന്നു.
ചൈന, മനപ്പൂര്‍വ്വം കണക്കുകള്‍ മറച്ചുവയ്ക്കുകയാണെന്ന ആക്ഷേപം നേരത്തേ മുതല്‍ പലരും ഉന്നയിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും അധികം മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ചൈനയെന്നും ആക്ഷേപം ഉണ്ട്.
അങ്ങനെ ആകുമോ?
ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ച ഒരു രോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചൈനയ്ക്ക് അങ്ങനെ മറച്ചുവയ്ക്കാന്‍ ആകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ലോകാരോഗ്യ സംഘട ഈ വിഷയത്തില്‍ കൃത്യമായ ഇടപെടലുകള്‍ ആദ്യം മുതലേ നടത്തി വരുന്നും ഉണ്ട്. അതുകൊണ്ട് തന്നെ ചൈനയ്ക്ക് വ്യാജ വിവരങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. അങ്ങനെ മറച്ചുവയ്ക്കുന്നതുകൊണ്ട് ചൈനയ്ക്ക് ഒന്നും നേടാനും ഇല്ലെന്നാണ് ഇവരുടെ പക്ഷം.
വാര്‍ത്താ ഏജന്‍സികള്‍
എന്തായാലും ലോകത്തിലെ ഒന്നാം നിര വാര്‍ത്താ ഏജന്‍സികളോ മാധ്യമങ്ങളോ ഇത്തരം വാര്‍ത്തകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേ സമയം, അത്ര വിശ്വാസത്യതയില്ലാത്ത പലരും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടും ഉണ്ട്.
ചൈന മനപ്പൂര്‍വ്വം പുറത്ത് വിട്ട ജൈവായുധം ആണ് കൊറോണ വൈറസ് എന്നൊരു പ്രചാരണവും നേരത്തേ നടന്നിരുന്നു. ചൈനയില്‍ പതിനായിരക്കണക്കിന് ആളുകളെ കൂട്ടശമടക്കല്‍ നടന്നു എന്ന രീതിയിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു.