പുതിയ പ്രഖ്യാപനവുമായി യുഎഇ; മലയാളികള്‍ ഉള്‍പ്പടേയുള്ളവര്‍ക്ക് ആശ്വാസം, ആനുകൂല്യം 3 മാസത്തേക്ക്
ദുബായ്: കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിനായി കര്‍ശന നടപടികളാണ് യുഎഇ സ്വീകരിച്ചു വരുന്നത്. നിയന്ത്രണങ്ങള്‍ ലംഘിച്ചാലുള്ള ശിക്ഷ കൂടുതല്‍ കര്‍ശനമാക്കി. വൈറസ് പരത്തുന്നതിന് മനപ്പൂര്‍വ്വം ശ്രമം നടത്തിയാല്‍ അഞ്ചു വര്‍ഷം വരെ ശിക്ഷയോ ഒരു ലക്ഷം ദിർഹം വരെ പിഴയോ ഈടാക്കാനും യുഎഇ ഭരണകൂടം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Recommended Video
വൈറസ് ബാധ ഉണ്ടായിട്ടും അത് റിപ്പോര്‍ട്ട് ചെയ്യാത്തത് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ജയില്‍ ശിക്ഷ അല്ലെങ്കില്‍ 10,000 ദിര്‍ഹം വരെ പിഴ ഈടാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന് പുറമെ കാലാവധി പൂര്‍ത്തിയാകുന്ന താമസ വിസയുള്‍പ്പടെ എല്ലാത്തരം യുഎഇ വിസകളും മൂന്നു മാസത്തേയ്ക്ക് പിഴകൂടാതെ നീട്ടിക്കൊടുക്കാമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...
പ്രവേശന വിലക്ക്
കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ താമസ വിസ, വിസിറ്റിങ് വിസ, ബിസിനസ് വിസ ഉല്‍പ്പടേയുള്ള വിഭാഗത്തില്‍ പെടുന്നവര്‍ക്ക് യുഎഇ നരേത്ത പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ അവധിക്ക് നാട്ടില്‍ എത്തിയ മലയാളികള്‍ ഉള്‍പ്പടേയുള്ള പ്രവാസികള്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു.
ആശ്വാസ പ്രഖ്യാപനം
എന്നാല്‍ ഇപ്പോഴിതാ ഇത്തരത്തില്‍ നാട്ടില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ ഉള്‍പ്പടേയുള്ളവര്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് യുഎഇ. കാലാവധി പൂര്‍ത്തിയാക്കുന്ന താമസ വിസയുള്‍പ്പടെ എല്ലാത്തരം യുഎഇ വീസകളും മൂന്ന് മാസത്തേക്ക് പിഴകൂടാതെ നീട്ടിക്കൊടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പിഴയും ഫീസും ഈടാക്കില്ല
യുഎഇ രാജ്യങ്ങള്‍ക്ക് പുറത്ത് 180 ദിവസത്തിലേറെ കഴിയേണ്ടി വരുന്നവരുടെ താമസ വിസ റദ്ദാക്കില്ല. ഇത്തരക്കാരില്‍ നിന്നും പ്രത്യേക ഫീസോ പിഴയോ ചുമത്തുകയില്ലെന്നും ദുബായ് എമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമദ് അല്‍ മര്‍റി അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഎഇ മന്ത്രിസഭാ യോഗമാണ് നിരവധി പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനം സ്വീകരിച്ചത്.
പ്രയാസം കണക്കിലെടുത്ത്
താമസ വിസക്കാര്‍ക്ക് പുറമെ സന്ദര്‍ശക, ടൂറീസ്റ്റ് വിസയുള്ളവര്‍ക്കും പുതിയ തീരുമാനത്തിന്‍റെ ആനുകൂല്യം ലഭിക്കും. കൊറോണ വൈറസിന്‍റെ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഉണ്ടാകുന്ന പ്രയാസം കണക്കിലെടുത്താണ് പുതിയ തീരുമാനം സ്വീകരിക്കാന്‍ തയ്യാറായതെന്ന് മേജർ ജനറൽ അൽ മർറി പറഞ്ഞു.
രജിസ്റ്റര്‍ ചെയ്യണം
സാധുവായ യുഎഇ റെസിഡന്‍സി വിസയുള്ള ആളുകള്‍ പുതിയ സേവനത്തിനായി രജിസ്റ്റര്‍ ചെയ്യണമെന്ന് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ വെബ്‌സറ്റൈറ്റില്‍ ത്വജുദി ഫോര്‍ റെസിഡന്റ്‌സ് എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാനാകും. കൂടുതൽ വിവരങ്ങൾക്ക് അമർ സെന്ററുമായി 8005111 എന്ന നമ്പരിൽ ബന്ധപ്പെടണം.
വിമാന സര്‍വീസ്
അതേസമയം, കൊറോണ വ്യാപന ഭീതിയെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ വരുത്തിയപ്പോള്‍ കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാന സര്‍വീസ് നടത്താനും യുഎഇ തീരുമാനിച്ചിട്ടുണ്ട്. എമിറേറ്റ്‌സ് ആണ് സര്‍വീസ് നടത്തുക. ഇത്തരത്തില്‍ കേരളത്തില്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും സര്‍വീസ് നടത്തുമെന്നായിരുന്നു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത്.
നേരത്തേയുള്ള തീരുമാനം
കൊറോണ വൈറസിന്‍റെ വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെയ്ക്കാനും യുഎഇ നേരത്തെ തീരുമാനിച്ചിരുന്നു. യുഎഇ രാജ്യങ്ങളിലേക്ക് വരുന്നതും പോവുന്നതുമായ എല്ലാ വിമാനങ്ങള്‍ക്കും ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കുമായിരുന്നു വിലക്കേര്‍പ്പെടുത്തിയിരുന്നത്. യുഎഇ നാഷണല്‍ എമര്‍ജന്‍സി ആന്റ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയായിരുന്നു ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്.
ലോകത്ത് അരലക്ഷം കടന്ന് കൊറോണ മരണം: രോഗബാധിതരുടെ ലക്ഷം പത്ത് ലക്ഷത്തിലേക്ക് അടുക്കുന്നു!!
ധനമന്ത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു; പ്രതിസന്ധിക്ക് കാരണം ധൂര്‍ത്തും കെടുകാര്യസ്ഥതയുമെന്ന്