കൊറോണയെ തുരത്താന്‍ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം; ഡബ്ലുഎച്ച്ഒ
ജനീവ: കൂട്ടായ ശ്രമത്തിലൂടെ മാത്രമേ കൊറോണയെന്ന മഹാമാരിയെ തുരത്താന്‍ കഴിയൂവെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദനോം ഗെബ്രിയേസസ്. രോഗത്തെ ഇല്ലായ്മ ചെയ്യാന്‍ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തില്‍ ഡബ്യുഎച്ച്ഒ നടത്തുന്ന ദിവസേനയുള്ള അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള തലത്തില്‍ 95265 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3281 പേര് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചൈനയില്‍ മാത്രം 143 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ചൈനയിലെ എട്ട് പ്രവിശ്യകളില്‍ രണ്ടാഴ്ചയായി പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.ചൈനയ്ക്ക് പുറത്ത് 33 രാജ്യങ്ങളിലായി 2055 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ 80 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പ്രധാനമായും മൂന്ന് രാജ്യങ്ങളില്‍ നിന്നാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
അതേസമയം 115 രാജ്യങ്ങളില്‍ ഇതുവരെ യാതൊരു കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 21 രാജ്യങ്ങള്‍ 1 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത അഞ്ച് രാജ്യങ്ങളില്‍ കഴിഞ്ഞ 14 ദിവസത്തിനിടയില്‍ പുതിയ കേസുകള്‍ ഒന്നും ഉണ്ടായിട്ടില്ല.കൂട്ടായ, ഏകോപിതവും സമഗ്രവുമായ സമീപനത്തിലൂടെ മാത്രമേ ഈ മഹാമാരിയെ ചെറുക്കാന്‍ ആകൂവെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ മുഴുവന്‍ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഓരോ രാജ്യത്തോടും വളരെ വേഗത്തിലും കൃത്യതയോടെയും പ്രവർത്തിക്കാൻ തങ്ങള്‍ ആവശ്യപ്പെടുകയാണ്. ആരോഗ്യ മന്ത്രാലയങ്ങള്‍ മാത്രമല്ല കൊറോണ നിയന്ത്രണത്തിന് മുന്നിട്ടിറങ്ങേണ്ടത്. സാമ്പത്തികം, ഗതാഗതം, ഇന്‍ഫോര്‍മേഷന്‍ എന്നിങ്ങനെ സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും ഒന്ന് ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ചില രാജ്യങ്ങൾ ഇപ്പോഴും കൊറോണയെ ഗൗരവമായി എടുത്തിട്ടില്ല, അല്ലെങ്കിൽ അവർ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന നിലയിലാണ് തുടരുന്നത്.
രോഗത്തെ നേരിടാന്‍ ജനങ്ങള സജ്ജരാക്കുക. നിങ്ങളുടെ ടെസ്റ്റിങ്ങ് കപ്പാസിറ്റി ഉയര്‍ത്തുക. ആശുപത്രികള്‍ സജ്ജമാക്കുക. പുതിയ കേസുകള്‍ കണ്ടെത്തുന്നതിന് ആരോഗ്യ പ്രവര്‍ത്തകരെ തയ്യാറാക്കി നിര്‍ത്തുക. കൃത്യവും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കുക. രോഗം പിടിപെടാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കുക, അദ്ദേഹം പറഞ്ഞു
ഇത് വിട്ട് കൊടുക്കാനുള്ള സമയമല്ല, ഒഴിവ് കഴിവുകള്‍ക്കുളള സമയമല്ല.എല്ലാ ശക്തിയും എടുത്ത് മുന്നേറേണ്ട സമയമാണിത്. രോഗലക്ഷണങ്ങളെക്കുറിച്ചും അണുബാധയിൽ നിന്ന് സ്വയം രക്ഷനേടാൻ അവർക്ക് എന്തുചെയ്യാനാകുമെന്നതിനെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 'ബീ റെഡി ഫോർ കോവിഡ് -19' എന്ന പുതിയൊരു സോഷ്യൽ മീഡിയ കാമ്പെയിന് ലോകാരോഗ്യസംഘടന തുടക്കം കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Recommended Video
ആളുകള്‍ ഭയത്തിലാണെന്ന് ഞങ്ങള്‍ക്ക് അറിയാം. അത് സാധാരണമാണ്, ഈ സമയത്ത് ഉചിതവും. അതേസമയം കൃത്യവും സമഗ്രവുമായ ധാരണ നല്‍കുന്നതിലൂടെ ഈ ഭയത്തെ ഇല്ലായ്മ ചെയ്യാനാകും, വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ടെഡ്രോസ് പറഞ്ഞു.കൊറോണ ഗുരുതരമായ ഒരു രോഗമാണ്. അതേസമയം മരണ സാധ്യത കുറവാണ്. രോഗത്തെ നേരിടാനുള്ള മുന്‍കരുതലുകള്‍ സംബന്ധിച്ച് ഡബ്യുഎച്ച്ഒ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എല്ലാ രാജ്യങ്ങളും അത് പാലിക്കണം. ഡബ്യുഎച്ച്ഒ എല്ലാവിധ പിന്തുണയും നല്‍കും. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ കൊറോണയെ തുരത്താനകൂവെന്നും അദ്ദേഹം പറഞ്ഞു.
LIVE: Daily media briefing on #COVID19 with @DrTedros #coronavirus https://t.co/sFyW45IcZk
— World Health Organization (WHO) (@WHO) March 5, 2020