ചൈനയെ പൂട്ടാന്‍ യുഎസ് അഭിഭാഷകന്‍... കൊറോണ ജൈവായുധം, 20 ട്രില്യണ്‍ നിയമയുദ്ധം, പിന്നിലാര്!!
വാഷിംഗ്ടണ്‍: ചൈനയില്‍ നിന്ന് ഉദ്ഭവിച്ച കൊറോണ വൈറസ് ജൈവായുധമാണെന്ന് കുറച്ച് കാലമായി ഉയരുന്ന ആരോപണമാണ്. ഇതിന് കൃത്യമായ തെളിവുകള്‍ ഇതുവരെ ആരും കൊണ്ടുവന്നിട്ടില്ല. ചൈന തന്നെ ഈ ആരോപണം തള്ളിയിട്ടുണ്ട്. പക്ഷേ അമേരിക്കയിലെ പ്രമുഖ അഭിഭാഷകന്‍ ചൈനയ്‌ക്കെതിരെ നിയമയുദ്ധത്തിന് ഒരുങ്ങുകയാണ്. ട്രംപ് ഭരണകൂടത്തെ പോലും വിറപ്പിക്കുന്നയാളാണ് നഷ്ടപരിഹാര കേസിന് ഇറങ്ങിയിരിക്കുന്നത്.
വലതുപക്ഷ അനുഭാവമുള്ള സാമൂഹ്യ പ്രവര്‍ത്തകനായ അഭിഭാഷകനായ ലാറി ക്ലേമാനാണ് രംഗത്തുള്ളത്. 20 ട്രില്യണ്‍ നഷ്ടപരിഹാരമാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ജൈവായുധമാണ് കൊറോണ വൈറസ് എന്നതിന് തെളിവുണ്ടെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. നേരത്തെ ട്രംപ് അടക്കമുള്ളവര്‍ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. ചൈനയെ പുതിയ പ്രതിസന്ധിയിലേക്ക് നയിക്കാന്‍ കെല്‍പ്പുള്ളയാളാണ് ക്ലേമാന്‍.
ചൈനയ്‌ക്കെതിരെ പോരാട്ടം
ചൈനയ്‌ക്കെതിരെ പോരാടാനുള്ള തയ്യാറെടുപ്പിലാണ് അമേരിക്കന്‍ അഭിഭാഷകനായ ലാറി ക്ലേമാന്‍. 20 ട്രില്യണ്‍ നഷ്ടപരിഹാരമാണ് വക്കീല്‍ നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്. ചൈനീസ് സര്‍ക്കാരാണ് എതിര്‍പക്ഷത്ത്. യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളുടെ കൈയ്യില്‍ കൊറോണ വൈറസ് ജൈവായുധമാണെന്നതിന് തെളിവുണ്ടെന്നും ക്ലേമാന്‍ പറഞ്ഞു. ക്ലാസ് ആക്ഷന്‍ സ്യൂട്ടാണ് ഇയാള്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഒരു കൂട്ടം ആളുകള്‍ മറുഭാഗത്തിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കുന്ന ഹര്‍ജിയാണിത്.
പിന്നില്‍ ആരാണ്
ക്ലേമാന്റെ പിന്നില്‍ ആരാണ് ഉള്ളതെന്ന് അറിയില്ല. പക്ഷേ അമേരിക്കയില്‍ വമ്പന്‍മാരെ പോലും വിറപ്പിക്കുന്നയാളാണ് അദ്ദേഹം. യുഎസ് നീതിന്യായ വകുപ്പിലെ മുന്‍ പ്രോസിക്യൂട്ടറായിരുന്നു അദ്ദേഹം. ജുഡീഷ്യല്‍ വാച്ച്, ഫ്രീഡം വാച്ച് എന്നിങ്ങനെ നിരീക്ഷണ ഗ്രൂപ്പുകളും അദ്ദേഹത്തിന് സ്വന്തമായുണ്ട്. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെതിരെ നിരവധി കേസുകള്‍ ഇയാള്‍ ഫയല്‍ ചെയ്തിരുന്നു. നിരവധി രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഏജന്‍സികളും ഇക്കൂട്ടത്തില്‍പ്പെടും. ഫയല്‍ ചെയ്യുന്ന ഹര്‍ജിയിലൂടെ അതിനെ കുറിച്ചുള്ള പരമാവധി വിവരങ്ങള്‍ ശേഖരിക്കുന്നതാണ് ക്ലേമാന്റെ സ്‌റ്റൈല്‍. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം എത്തിയിരിക്കുന്നത് ചൈനയെ വിറപ്പിക്കാനാണ്.
ഇന്റലിജന്‍സ് ഏജന്‍സികളുമായി.....
ക്ലേമാന്റെ അമേരിക്കയിലെ ഇന്റലിജന്‍സ് ഏജന്‍സികളുമായി വലിയ അടുപ്പമുണ്ട്. അതുകൊണ്ട് നിര്‍ണായക വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കും. ലോകവ്യാപകമായി അദ്ദേഹത്തിന് ഇത്തരം സൗഹൃദ വലയമുണ്ട്. ചൈനക്കെതിരെ നിര്‍ണായക തെളിവുകള്‍ ക്ലേമാന്‍ കോടതിയില്‍ അണിനിരത്തുമെന്നാണ് സൂചന. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് കൊറോണവൈറസിനെ ഉണ്ടാക്കിയെടുത്തതെന്നാണ് ക്ലേമാന്‍ അവകാശപ്പെടുന്നത്. ചൈനയില്‍ ജൈവായുധങ്ങള്‍ ഉണ്ടാക്കാന്‍ ശേഷിയുള്ള ഏക ലബോറട്ടി ഇതാണെന്നും ക്ലേമാന്‍ പറഞ്ഞു. യുഎന്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് എല്ലാ കാര്യങ്ങളും അറിയാമെന്നും ഇയാള്‍ പറയുന്നു.
നിയമം ഇങ്ങനെ
അമേരിക്കന്‍ നിയമവ്യവസ്ഥയില്‍ മൂന്നാമതൊരു കക്ഷിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അതായത് സാക്ഷി വിസ്താരം, ചോദ്യം ചെയ്യല്‍, രേഖകള്‍, എന്നിവ തെളിവായി അംഗീകരിക്കാറുണ്ട്. ക്ലേമാനൊപ്പം ഫ്രീഡം വാച്ച്, ടെക്‌സസിലെ മറ്റൊരു കമ്പനി എന്നിവരും ഈ നിയമയുദ്ധത്തിന്റെ ഭാഗമാണ്. ചൈനീസ് സര്‍ക്കാര്‍, ചൈനീസ് സൈന്യം, വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ചൈനീസ് സൈനിക തലവന്‍ ജനറല്‍ ചെന്‍ വെയ് എന്നിവരെയാണ് ഇതില്‍ കാരണക്കാരായി ചൂണ്ടിക്കാണിക്കുന്നത്. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നത് ചെന്‍ വെയ് ആണ്. ഇയാള്‍ പ്രമുഖ വൈറോളജിസ്റ്റാണ്. ഇയാള്‍ തന്നെയാണ് ചൈനീസ് സൈന്യത്തിന് വേണ്ടി ജൈവായുധം നിര്‍മിച്ചതെന്ന് ക്ലേമാന്‍ പറയുന്നു.
നഷ്ടപരിഹാരം കടുത്തോ?
ക്ലേമാന്‍ ആവശ്യപ്പെട്ട 20 ട്രില്യണ്‍ നഷ്ടപരിഹാരം എല്ലാവരെയും അമ്പരിപ്പിച്ചിരിക്കുകയാണ്. കാരണം ചൈനയുടെ ജിഡിപിയേക്കാള്‍ മുകളിലാണ് ഈ തുക. കേസ് ജയിച്ചാലും ഈ തുക ചൈനയ്ക്ക് നല്‍കാനാവില്ല. കേസ് താന്‍ തന്നെ ജയിക്കുമെന്നും, ഈ മഹാമാരിക്ക് ചൈന ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും ക്ലേമാന്‍ പറഞ്ഞു. ചൈനയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കണമെന്നും മരവിപ്പക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. യുഎസ് ബാങ്കുകളില്‍ നിരവധി നിക്ഷേപമുണ്ടെന്നും ഇതെല്ലാം കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ടു. ക്ലേമാന്‍ 2004ല്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി യുഎസ് സെനറ്റിലേക്ക് മത്സരിച്ചിരുന്നു.
വന്‍ വെളിപ്പെടുത്തല്‍
ചൈന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വുഹാന്‍ നഗരത്തിലേക്ക് ജൈവായുധത്തെ തുറന്ന് വിട്ടെന്നും, ഇത് നിയന്ത്രിക്കാതെ യുഎസ്സില്‍ വരെ എത്തിയെന്നും ക്ലേമാന്‍ ആരോപിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഫെബ്രുവരി മൂന്നിന് പോളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഇതുസംബന്ധിച്ച് പ്രസംഗിച്ചിരുന്നുവെന്നും ക്ലേമാന്‍ അവകാശപ്പെട്ടു. ജനുവരി ഏഴിന് തന്നെ ഷി ജിന്‍പിംഗ് വൈറസിനെ പ്രതിരോധിച്ച് നിയന്ത്രണവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് പറഞ്ഞിരുന്നു. ലബോറട്ടറിയുടെ സുരക്ഷ ദേശീയ സുരക്ഷയായി ഷി ജിന്‍ പിംഗ് കരുതിയിരുന്നു. ഇത് കൊറോണവൈറസ് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്നെ ഉണ്ടാക്കിയതിന് തെളിവാണെന്ന് ക്ലേമാന്‍ പറഞ്ഞു.