ഇറ്റലിയിൽ 24 മണിക്കൂറിനിടെ 919 മരണം! ചൈനയേയും മറികടന്ന് അമേരിക്ക, കൊവിഡ് കത്തിപ്പടരുന്നു!
റോം: ലോകവ്യാപകമായി കൊവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും കുതിച്ചുയരുന്നു. ലോകത്ത് ഇതുവരെ 26000ലധികം പേരാണ് കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടിരിക്കുന്നത് എന്നാണ് കണക്കുകള്‍. 26,369 പേര് മരിച്ചെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നവരുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് കടക്കുകയാണ്. ഇതുവരെ 572758 പേരാണ് ഇതുവരെ കൊവിഡ് മഹാമാരിയുടെ പിടിയിലായിരിക്കുന്നത്. 1,29,965 പേര് ഇതുവരെ ലോകവ്യാപകമായി രോഗത്തില്‍ നിന്ന് സുഖം പ്രാപിച്ചിട്ടുണ്ട്.
അതേസമയം ഇറ്റലി, അമേരിക്ക പോലുളള രാജ്യങ്ങളില്‍ കൊവിഡ് കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച് കൊണ്ടിരിക്കുന്നു. ഇറ്റലിയില്‍ ഇതുവരെ 9,134 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. വെളളിയാഴ്ച മാത്രം 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരണപ്പെട്ടിരിക്കുന്നത് 919 പേരാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറ്റലിയില്‍ ദിവസവും നൂറുകണക്കിന് പേരാണ് മരിക്കുന്നത്. ഇത് കൊവിഡിന് തുടക്കമിട്ടതിന് ശേഷം ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന് മരണ നിരക്കാണ്. ലോകത്തുളള കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്നും ഇറ്റലിയിലാണ്.
ഇറ്റലിക്ക് സമാനമായി അമേരിക്കയിലും സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ കൊവിഡ് മരണം ആയിരം കടന്നു. 1209 പേരാണ് ഇതുവരെ മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 7894 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് 94,000ലധികം പേരാണ് കൊവിഡിന്റെ പിടിയിലായിരിക്കുന്നത്. കൊവിഡിന് തുടക്കമിട്ട ചൈനയേയും വെല്ലുന്ന കുതിപ്പാണ് രോഗികളുടെ എണ്ണത്തില്‍ അമേരിക്കയിലുണ്ടാകുന്നത്.
ചൈനയുമായി കൈ കോര്‍ത്ത് കൊവിഡ് 19 രോഗം നേരിടാനുളള നീക്കത്തിലാണ് അമേരിക്ക. കൊവിഡ് വ്യാപിക്കുന്ന സ്പെയിനില്‍ മരണസഖ്യ അയ്യാരത്തിനടുത്താണ്. സ്പെയിന് ഉപപ്രധാനമന്ത്രി അടക്കമുളളവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. യുഎഇയില്‍ 72 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ അടക്കം 17 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 225 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്.
Recommended Video
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിനും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഒരു രാജ്യത്തലവന് ലോകത്ത് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകളായി തനിക്ക് കൊവിഡ് രോഗത്തിന്റെ ചെറിയ ലക്ഷണങ്ങളുണ്ട് എന്നും പരിശോധനാഫലം പോസിറ്റീവാണ് എന്നും ബോറിസ് ജോണ്സണ് വ്യക്തമാക്കി. താന്‍ സ്വയം ക്വാറന്റീനില്‍ പോവുകയാണ് എന്നും അതേസമയം കൊവിഡിനെ തുരത്താനുളള ബ്രീട്ടീഷ് സര്‍ക്കാരിന്റെ പോരാട്ടം താന്‍ തന്നെ നയിക്കുമെന്നും ബോറിസ് ജോണ്സണ് വ്യക്തമാക്കി.