ഇറ്റലിയിൽ നവംബറിൽ അസാധാരണ ന്യൂമോണിയ, നൂറ്റാണ്ടുകൾക്ക് മുൻപേ കൊവിഡ് ഉണ്ട്, പുതിയ പഠനം!
ന്യൂയോർക്ക്: കൊവിഡ് 19 വൈറസ് ബാധിച്ച് ഇന്ത്യയില്‍ ഇതുവരെ 32 പേരാണ് മരണപ്പെട്ടിരിക്കുന്നത്. ലോകത്താകമാനം മരണസംഖ്യ 35,000 കവിഞ്ഞിരിക്കുകയാണ്. കൊവിഡിനെ സംബന്ധിച്ച് പല തിയറികളും പരക്കുന്നുണ്ട്. ചൈനയുടെ ജൈവായുധമാണ് കൊവിഡ് എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്.
എന്നാല്‍ ചില ശാസ്ത്രജ്ഞര്‍ നടത്തിയ പഠത്തില്‍ കണ്ടെത്തിയിരിക്കുന്നത് കൊവിഡ് വൈറസ് മനുഷ്യശരീരത്തില്‍ കാലങ്ങളായി ഉണ്ടായിരുന്നു എന്നാണ്. വുഹാനില്‍ കൊവിഡ് കണ്ടെത്തുന്നതിന് മുന്‍പ് തന്നെ കൊവിഡ് ഇവിടെയുണ്ടായിരുന്നു എന്നാണ് പഠനം. ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ നോക്കാം...
ലോകമെമ്പാടും കൊവിഡ്
ചൈനയിലെ വുഹാന്‍ നഗരത്തിലെ ഒരു മാംസ മാര്‍ക്കറ്റില്‍ നിന്നാണ് കൊവിഡ് വ്യാപനത്തിന്റെ തുടക്കം. 2019 ഡിസംബറിലായിരുന്നു അത്. ചുരുങ്ങിയ സമയത്തിനുളളില്‍ ചൈനയിലെ ആയിരങ്ങളുടെ ജീവന്‍ കൊവിഡ് എടുത്തു. ചൈന കടന്ന് വൈറസ് ലോകരാജ്യങ്ങളിലേക്ക് പടര്‍ന്നു. ലക്ഷത്തിലധികം ആളുകളാണ് ഇപ്പോള്‍ കൊവിഡ് ബാധിച്ച് ലോകമെമ്പാടും ചികിത്സയില്‍ കഴിയുന്നത്. ലക്ഷങ്ങള്‍ മരിക്കുമെന്നാണ് പ്രവചനങ്ങള്‍.
മനുഷ്യ നിർമ്മിത വൈറസാണോ?
കൊവിഡ് പ്രകൃതിയില്‍ നിന്നും ഉണ്ടായ വൈറസ് അല്ലെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. മനുഷ്യനിര്‍മ്മിത വൈറസ് ആണേ്രത കൊവിഡ്. ചൈന നിര്‍മ്മിച്ച ജൈവായുധം അപ്രതീക്ഷിതമായി പുറത്തെത്തിയതാണ് എന്നാണ് ആരോപണം. വുഹാനിലെ ലാബിലാണ് ചൈന ഇത് നിര്‍മ്മിച്ചത് എന്നും അമേരിക്ക അടക്കമുളള രാജ്യങ്ങളെ ആണ് ലക്ഷ്യമിട്ടത് എന്നും ആരോപണമുണ്ട്.
വവ്വാലുകൾ വഴിയോ
വവ്വാലുകളില്‍ രൂപം കൊണ്ട് മനുഷ്യനിലേക്ക് എത്തിയതാണ് കൊവിഡ് വൈറസെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ കരുതുന്നത്. എന്നാല്‍ പുതിയതായി പുറത്ത് വന്ന പഠനം പറയുന്നത് ഇതൊന്നുമല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പോ അല്ലെങ്കില്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പോ തന്നെ കൊവിഡ് വൈറസ് മനുഷ്യ ശരീരത്തില്‍ എത്തിയിരിക്കാം എന്നാണ് പഠനം. ജേര്‍ണല്‍ നേച്ചര്‍ മെഡിസിനിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുതിയ പഠനം
അമേരിക്കയിലേയും ബ്രിട്ടനിലേയും ഓസ്‌ട്രേലിയയിലേയും ഒരു സംഘം ശാസ്ത്രജ്ഞരാണ് ഈ പഠനം നടത്തിയിരിക്കുന്നത്. വുഹാനില്‍ കണ്ടെത്തുന്നതിന് മുന്‍പ് തന്നെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് ഈ വൈറസ് എത്തിയിരിക്കാം. അതിന് ശേഷം ദശാബ്ദങ്ങള്‍ക്ക് ശേഷമോ അതല്ലെങ്കില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയിലോ വൈറസിന് ഘട്ടം ഘട്ടമായി ചില പരിണാമങ്ങള്‍ സംഭവിച്ചിട്ടുണ്ടാകാം.
സ്വാഭാവിക വളർച്ച
അതിന്റെ ഫലമായാണ് മനുഷ്യനില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന മാരക രോഗമായി കൊവിഡ് മാറിയത് എന്നാണ് കണ്ടെത്തല്‍. കൊവിഡ് വൈറസിന്റെ ജനിതക ഘടന പരിശോധിച്ചതില്‍ നിന്നും മനസ്സിലാക്കാനായത് വൈറസിന്റെത് സ്വാഭാവിക വളര്‍ച്ചയാണ് എന്നാണെന്ന് അമേരിക്കയില്‍ നിന്നുളള ശാസ്ത്രജ്ഞയായ ക്രിസ്റ്റിയന്‍ അന്‍ഡേഴ്‌സണ്‍ പറയുന്നു.
ചൈനയല്ല തുടക്കം
ഇറ്റലിയില്‍ നിന്നുളള പ്രൊഫസറായ റെമുസി ചൂണ്ടിക്കാട്ടുന്നത് ലോകത്ത് മറ്റെവിടെയും എത്തുന്നതിന് മുന്‍പ് കൊവിഡ് വൈറസ് യൂറോപ്പില്‍ എത്തിയിരുന്നു എന്നാണ്. അതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഇറ്റലിയില്‍ നവംബര്‍ മുതല്‍ അസാധാരണമായി കണ്ട് വന്ന ന്യൂമോണിയ ആണ്. ഡിസംബറിന് മുന്‍പായി പ്രകടമായ രോഗലക്ഷണങ്ങളുളള ആരെങ്കിലും ചൈനയിലോ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലോ യാത്ര നടത്തിയിട്ടുണ്ടാകാമെന്നും റെമുസി പറയുന്നു.
അസാധാരണമായ ന്യൂമോണിയ
ഇറ്റലിയില്‍ നവംബറിലും ഡിസംബറിലുമായി പടര്‍ന്ന അസാധാരണമായ ന്യൂമോണിയ വ്യക്തമാക്കുന്നത് രാജ്യത്ത് കൊവിഡ് ഏറ്റവും ബാധിച്ച സ്ഥലമായ ലൊംബാര്‍ഡിയില്‍ നേരത്തെ തന്നെ വൈറസ് പടര്‍ന്നിരുന്നു എന്നാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ലോകത്തിന്റെ പല ഭാഗങ്ങളിലും ദുരൂഹമെന്നോണം ന്യൂമോണിയ പൊട്ടിപ്പുറപ്പെട്ടിരുന്നു എന്നാണ് ചൈനീസ് ഡോക്ടര്‍ ചൂണ്ടിക്കാണിക്കുന്നത്. ചൈന-മ്യാന്‍മര്‍ അതിര്‍ത്തിയിലെ പര്‍വ്വത ഗുഹകളിലുളള വവ്വാലില്‍ നിന്നാണ് കൊവിഡിന്റെ തുടക്കം എന്നാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ കണ്ടെത്തല്‍.