ഉപദേഷ്ടാവ് ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചു; ട്രംപും ഭാര്യ മെലാനിയയും ക്വാറന്‍റീനില്‍
വാഷിങ്ടണ്‍: ഉപദേഷ്ടാവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ‍് ട്രംപും ഭാര്യയും ക്വാററ്റീനില്‍ പ്രവേശിച്ചു. ട്രംപിന്‍റെ ഉപദേഷ്ടാവായ ഹോപ് ഹിക്സിനാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളോടെ ഹിക്സ് ക്വാറന്‍റീനില്‍ കഴിയുകയാണ്. താനും ഭാര്യ മെലാനിയ ട്രംപും കൊവിഡ് പരിശോധന നടത്തിയിട്ടുണ്ടെന്നും റിസല്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
മുൻ ബിജെപി മന്ത്രി കോൺഗ്രസിലേക്കോ?..തിരഞ്ഞെടുപ്പിന് മുൻപ് നേതൃത്വത്തെ വിറപ്പിച്ച് ശക്തി പ്രകടനം
ട്രംപിന്‍റെ ഏറ്റവും അടുത്ത ഉപദേഷ്ടാക്കളില്‍ ഒരാളാണ് ഹോപ് ഹിക്സ്. എയര്‍ ഫോഴ്സ് വണ്ണിലെ യാത്രകളില്‍ ട്രംപിനെ അനുഗമിക്കുന്ന സംഘത്തിലെ പ്രധാനിയും ആണ് ഹിക്സ്. കഴിഞ്ഞ ദിവസം ക്ലീവാന്‍റില്‍ നടന്ന ആദ്യ പ്രസിഡന്‍ഷ്യല്‍ ഡീബേറ്റില്‍ പങ്കെടുത്ത ഡൊണാള്‍ഡ് ട്രംപിന്‍റെ ഔദ്യോഗിക സംഘത്തിലും ഹോപ് ഹിക്സ് അംഗമായിരുന്നു. 2016 ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്‍റെ പ്രചാരണ വക്താവായി പ്രവര്‍ത്തിച്ചിരുന്ന ഹിക്സ് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതേസമയം, അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 74 ലക്ഷം പിന്നിട്ടിരിക്കുകയാണ്. 7496671 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ വൈറസ് ബാധിച്ചിരിക്കുന്നത്. മരണം 212660 ഉം ആയി. അതേസമയം 4736621 പേര്‍ക്ക് ഇതിനോടകം രോഗം ഭേദമായി. 2545390 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 14290 പേരുടെ നില ഗുരുതരമാണ്. അതേസമയം ഇന്ത്യയില്‍ 6394068 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. മരണം 99804 ഉം ആയിട്ടുണ്ട്.