പ്രവാസികള്‍ക്കായി പ്രത്യേക വിമാനം തയ്യാറാകുന്നു, കണ്‍ട്രോള്‍ റൂം തുറന്നു, പ്രതീക്ഷയില്‍ ലക്ഷങ്ങള്‍
ദില്ലി: കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ വലിയ ആശങ്കയിലാണ് മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്നത്. യൂറോപ്പ്, ഗള്‍ഫ് മേഘകളില്‍ വൈറസ് വ്യാപനത്തിന്‍റെ തോത് വര്‍ധിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടെങ്കിലും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഇതുവരെ അനുകൂല തീരുമാനം ഒന്നും ഉണ്ടായിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് പ്രവാസികളില്‍ വലിയ പ്രതീക്ഷയാണുയര്‍ത്തുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

കത്ത്
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു. പ്രവാസികള്‍ തിരികെ എത്തുന്ന കാര്യത്തില്‍ സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞുകൊണ്ടായിരുന്നു കത്തയച്ചത്.

കണക്കെടുത്തു
വിദേശകാര്യമന്ത്രാലയം ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ള ഇന്ത്യക്കാരുടെ കണക്ക് എംബസികള്‍ മുഖേന ശേഖരിച്ചിട്ടുണ്ട്. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്ര തീരുമാനം. സംസ്ഥാനങ്ങളുടെ കൂടി നിലപാട് ഇക്കാര്യത്തില്‍ കേന്ദ്രം പരിഗണിക്കും. കേരളം പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു.

കണ്‍ട്രോള്‍ റൂം
കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിന്‍റെയൊക്കെ അടിസ്ഥാനത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പ്രത്യേക വിമാനം
പ്രത്യേക വിമാനത്തിലായിരിക്കും വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക. ഒരോരുത്തരേയും വീടിന്‍റെ തൊട്ടടുത്തുള്ള വിമാനത്താവളത്തിലായിരിക്കും എത്തിക്കുക. നീരീക്ഷണത്തിന് ശേഷമായിരിക്കും ഇവരെ വീടുകളിലേക്ക് എത്തിക്കുക.

ആദ്യപരിഗണന
പ്രവാസികള്‍ തിരികെ എത്തുമ്പോള്‍ സ്വീകരിക്കേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സന്ദര്‍ശന വിസയില്‍ പോയി കുടുങ്ങിയവര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്കായിരിക്കും ആദ്യപരിഗണന നല്‍കുക. വിമാനസർവ്വീസ് തുടങ്ങുമ്പോൾ പ്രവാസികളുടെ മടക്കം സാധ്യമാകുമെന്നും കേന്ദ്രം പറയുന്നു.

കേന്ദ്രത്തിൻ്റെ നിലപാട്
ചീഫ് ഇലക്ഷൻ കമ്മീഷണറടക്കമുള്ള പ്രമുഖരടക്കം നിരവധി പേർ വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. അത്യാവശ്യമായി എത്തിക്കേണ്ടവരെ പ്രത്യേക വിമാനങ്ങളിൽ തിരികെ കൊണ്ടു വന്ന ശേഷം മാത്രമായിരിക്കും മറ്റു പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുകയെന്നതാണ് കേന്ദ്രത്തിൻ്റെ നിലപാട്.

പ്രധാനമന്ത്രി സംസാരിക്കും
എല്ലാ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നത്, ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കം, പ്രവാസികളെ തിരിച്ചെത്തിക്കുന്നതിൽ സംസ്ഥാനങ്ങളുടെ നിലപാട്. തുടങ്ങിയ കാര്യങ്ങള്‍ എല്ലാം പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ചോദിക്കും.

മെയ് മൂന്നിന്
കേന്ദ്രം പ്രഖ്യാപിച്ച രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കും. നിലവിലെ സാഹചര്യത്തിൽ ഇനിയും ലോക്ക് ഡൗൺ നീട്ടുന്നതിനോട് കേന്ദ്രത്തിനും ഭൂരിപക്ഷം സംസ്ഥാനങ്ങൾക്കും താത്പര്യമില്ല. എന്നാല്‍ മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് അഭിപ്രായപ്പെടുന്നത്.

മൃതദേഹം നാട്ടിലെത്തിക്കാന്‍
അതേസമയം, പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ദിവസങ്ങള്‍ നീട്ടു നിന്ന അനിശ്ചിതത്വത്തിന് ശേഷമായിരുന്നു പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അനുമതി നല്‍കിയത്. വിദേശ നാടുകളില്‍ വെച്ച് മരിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് കൊണ്ടുവരാന്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച ഉത്തരവ് ഇന്നലെ വൈകീട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്.

ആഭ്യന്തര മന്ത്രാലയം
ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റേയും ആരോഗ്യ വകുപ്പിന്റെയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുള്ള ഉത്തരവാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രണ്ട് വകുപ്പുകളും നല്‍കുന്ന എന്‍ഒസിയുടെ അടിസ്ഥാനത്തില്‍ മാത്രമാകും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കഴിയുകയെന്നാണ് ഉത്തവില്‍ പറയുന്നത്.

അനിശ്ചിതത്വം
രാജ്യത്തിന് അകത്തും പുറത്തും കോവിഡ് വൈറസ് പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. ഇത് കാരണം ചില മൃതദേഹങ്ങള്‍ നാട്ടില്‍ ഇറക്കാനാവാതെ ഗള്‍ഫ് നാടുകളില്‍ തിരിച്ചു കൊണ്ടുപോവേണ്ടി വന്നിരുന്നു. ചില മൃതദേഹങ്ങള്‍ ഗള്‍ഫ് നാടുകളിലും കുടുങ്ങിക്കിടക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications