ഈ രാജ്യങ്ങൾക്ക് യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തി; കാരണമെന്ത്? കൂടുതൽ അറിയാം
ഈ രാജ്യങ്ങൾക്ക് യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തി; കാരണമെന്ത്? കൂടുതൽ അറിയാം
ദുബായ്: 4 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തി. കോവിഡ് വൈറസ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായാണ് തീരുമാനം. കെനിയ, ടാൻസനിയ, ഇത്യോപ്യ, നൈജീരിയ എന്നീ ആഫ്രിക്കൻ രാജ്യങ്ങൾക്കാണ് വിലക്ക്.
ഇന്ന് മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരിക. ഇവിടെ നിന്നുള്ള രാജ്യാന്തര വിമാനങ്ങൾക്ക് അടക്കം നിയന്ത്രണം ഉണ്ടാകും. എന്നാൽ , യുഎഇയിൽ നിന്ന് ഈ രാജ്യങ്ങളിലേക്ക് നടത്തുന്ന സർവീസുകൾ തുടരും.

അതേസമയം, ഗോൾഡൻ വിസയുള്ളവർ, നയ തന്ത്ര പ്രതിനിധികൾ, യു എ ഇ പൗരന്മാർ, കുടുംബാംഗങ്ങൾ എന്നിവരെ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കി. എന്നിരുന്നാലും, ഇവർ യാത്രയുടെ 48 മണിക്കൂറിന് അകമുള്ള എടുത്ത കോവിഡ് ആർ ടി പി സി ആർ പരിശോധനാ ഫലം, പുറപ്പെടുന്ന വിമാനത്താവളത്തിൽ നിന്നും 6 മണിക്കൂറിനകം ഉള്ള റാപിഡ് പി സി ആർ പരിശോധനാ ഫലം എന്നിവ കരുതണം.
എന്നാൽ, ട്രാൻസിറ്റ് യാത്രക്കാരിൽ 14 ദിവസത്തിനിടെ ഈ രാജ്യങ്ങളിൽ സന്ദർശനം നടത്തിയവർ ഉണ്ടെങ്കിൽ അവർക്ക് വിലക്ക് ബാധകമാണ്. പുതിയ തീരുമാന പ്രകാരം യു എ ഇ വിമാനത്താവളത്തിൽ കോവിഡ് പി സി ആർ പരിശോധന ഉണ്ടാകും.അതേസമയം, കഴിഞ്ഞ ആഴ്ച കോംഗോയിൽ നിന്നുള്ള യാത്രക്കാർക്കും യു എ ഇ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.
അതേസമയം, കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഭീതി പടർത്തുകയാണ്. ലോകത്തെ 108 രാജ്യങ്ങളിലായി ഒമൈക്രോൺ രോഗബാധ സ്ഥിരീകരിച്ചു. 151,368 കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 26 മരണമാണ് ഒമൈക്രോൺ മൂലം സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളാണിത്. ഒമൈക്രോൺ അണുബാധയുടെ വളരെ വേഗതത്തിൽ മുന്നോട്ട് പോകുകയാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേസമയം, ഇന്ത്യയിൽ ആകെ 415 ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 115 പേര്‍ രോഗമുക്തി നേടിയെന്നും മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തു. 108 പേർക്കാണ് രോഗം . ഡല്‍ഹിയാണ് രണ്ടാമത്. അവിടെ 79 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 43, തെലങ്കാന 38, കേരളം 37, തമിഴ്‌നാട് 34 എന്നിങ്ങനെയാണ് ഒമൈക്രോണ്‍ കേസുകളുടെ എണ്ണം.












Click it and Unblock the Notifications