മക്കയില്‍ ശമ്പളവും ഭക്ഷണവുമില്ലാതെ ദുരിതത്തിലായി ഇന്ത്യക്കാര്‍; കോണ്‍സുലേറ്റ് സഹായിക്കുന്നില്ലെന്ന്
റിയാദ്: 67719 പേര്‍ക്കാണ് സൗദി അറേബ്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 364 പേര്‍ മരണപ്പെട്ടെങ്കിലും പകുതിയിലേറെപ്പേര്‍ക്ക് രോഗമുക്തി നേടാനായി എന്നതാണ് ആശ്വാസകരമായ കാര്യം. രാജ്യത്ത് ഇതുവരെ വൈറസ് ബാധ മൂലം മരിച്ചവരില്‍ 17 മലയാളികളാണ് ഉള്‍പ്പെടുന്നത്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങളാണ് സംഭവിച്ചത്.
അതേസമയം തന്നെ, തൊഴിള്‍ തൊഴില്‍ നഷ്ടപ്പെട്ടും ശമ്പളമില്ലാതെയും ദുരിതം അനുഭവിക്കുന്ന മക്കയിലെ ഇന്ത്യക്കാരെ കോണ്‍സുലേറ്റ് തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. ഭക്ഷണവും സഹായവും ലഭിക്കാതെ പലരും കടുത്ത പ്രതിസന്ധിയിലാണ്...
മക്കയിൽ
മക്കയിൽ കൊറോണ വൈറസ് ബാധ മൂലം ദുരിതത്തിലായ ഇന്ത്യക്കാർക്ക് വിവിധ സഹായങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മക്ക ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ മക്കയിലെ 21 സന്നദ്ധ സംഘടനകളാണ് ജിദ്ദയിലെ കോൺസൽ ജനറൽ, റിയാദിലെ അംബാസഡർ ഓഫ് ഇന്ത്യ, ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി, ഇന്ത്യയിലെ എം.പി മാർക്കും നിവേദനം നൽകിയതെന്ന് സംഘടഭാരവാഹികള്‍ അറിയിച്ചു.
കൂടുതൽ കൊറോണ ബാധ കേസുകൾ
ഇന്ത്യയിൽ നിന്നും ഇതിനോടകം നിരവധി എം. പി മാരും ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ അംബാസഡർക്കും, കോൺസൽ ജനറലിനും കത്തെഴുതിയിട്ടുണ്ട്. സൗദി അറേബ്യയിൽ കൂടുതൽ കൊറോണ ബാധ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് മക്കയിൽ നിന്നാണെന്നാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ നിരവധി ഇന്ത്യക്കാർ മക്കയിലെ വിവിധ ഹോസ്പിറ്റലുകളിലും, ക്വാറൻടൈൻ സെന്ററുകളിലും ചികിത്സയിലും, വിശ്രമത്തിലുമാണ്.
ഭക്ഷണവും മറ്റു സഹായങ്ങളും
അതിൽ ഇന്ത്യക്കാരായ പലരും ഇതിനോടകം തന്നെ മരണത്തിനു കീഴടങ്ങി. സമയത്തിന് ചികിത്സ കിട്ടാതെയും, 24 മണിക്കൂർ ലോക്ക് ഡൌണിൽ ഭക്ഷണം ലഭിക്കാതെയും, തൊഴിൽ നഷ്ടപ്പെട്ടും, ശമ്പളം ലഭിക്കാതെയും നിരവധി ഇന്ത്യക്കാർ ഇവിടെ ദുരിതമനുഭവിക്കുന്നു. ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും, മക്കയിലെ വിവിധ സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണവും മറ്റു സഹായങ്ങളുമാണ് ഞങ്ങൾക്കു ഇതുവരെ തുണയായതെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു.
വളരെ പരിമിതം
നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് വേണ്ട രീതിയിലുള്ള പരിചരണങ്ങളോ മറ്റു സഹായങ്ങളോ വളരെ പരിമിതമാണ്. സൗദി ഗവൺമെൻറ് വളരെയധികം സേവനങ്ങൾ നൽകുന്നുണ്ടെന്നുള്ളത് വാസ്തവവും ശ്‌ളാഘനീയവുമാണ്. പക്ഷെ ഹജ്ജ് വേളയിൽ മക്കയിൽ ഹാജിമാർക്ക് ഇന്ത്യൻ കോൺസുലേറ്റ് നൽകിവരുന്ന സൗകര്യങ്ങൾ ഇപ്പോഴത്തെ സാഹചര്യങ്ങൾ പരിഗണിച്ചു സജ്ജീകരിക്കണമെന്ന ആവശ്യം വിവിധ മക്കയിലെ സന്നദ്ധ സംഘടനകളിൽ നിന്നും ഉയർന്നിട്ടുണ്ട്. കോവിടിഡ് വ്യാപനം തടയാൻ ഇന്ത്യൻ കോൺസുലേറ്റിന്റെ ശക്തവും, ഫലപ്രദവുമായ ഇടപെടലുകൾ ഉണ്ടാവണമെന്നും സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.
ആവശ്യങ്ങള്‍
മക്ക ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ സമർപ്പിച്ച നിവേദനത്തിലെ പ്രധാന ആവശ്യങ്ങള്‍ ഇങ്ങനെ..
1. ക്യാമ്പുകളിലും വീടുകളും കഴിയുന്ന ഇന്ത്യക്കാരായ രോഗികളെ അല്ലെങ്കിൽ രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിന് ആവശ്യമായ ആംബുലൻസ് സംവിധാനം ഏർപ്പെടുത്തുക.
2. ഹജ്ജുകാലങ്ങളിൽ മക്കയിൽ സജ്ജീകരിക്കുന്ന ഏതാനും കെട്ടിടങ്ങൾ വാടകക്ക് എടുത്തു രോഗബാധിതർക്കുള്ള ക്വാറന്‍റൈന്‍, ചികിത്സ സൗകര്യങ്ങൾ ഏർപ്പെടുത്തുക.
ജംബോ വിമാനങ്ങൾ
3. രോഗികളായ അല്ലെങ്കിൽ രോഗ ലക്ഷണം ഉള്ള ധാരാളം പേർ അവരുടെ വാസസ്ഥലങ്ങളിൽ കഴിയുന്നുണ്ട്. അത്തരക്കാർക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും, മരുന്നുകളും എത്തിക്കാൻ വേണ്ട നടപടികൾ ഏർപ്പെടുത്തുക. ഇക്കാര്യത്തിൽ.
4. വിവിധ കാരണങ്ങളാൽ നാട്ടിലേക്ക് തിരിക്കാൻ എംബസ്സിയിൽ രജിസ്റ്റർ ചെയ്ത എല്ലാ ഇന്ത്യക്കാരെയും ഉടനടി തിരിച്ചയക്കുന്നതിനും, മുൻഗണന നൽകുന്നതിൽ സുതാര്യത ഉറപ്പാക്കുന്നതിനുമുള്ള നടപടി ത്വരിതപ്പെടുത്തുക. പെട്ടെന്ന് ഈ പ്രക്രിയ പൂർത്തീകരിക്കാൻ ജംബോ വിമാനങ്ങൾ പ്രവർത്തന സജ്ജമാക്കുക.
5. കോവിഡ്-19 മൂലം ജോലി നഷ്ടപ്പെട്ട ധാരാളം ഇന്ത്യക്കാർ മറ്റ് യാതൊരു വരുമാനമാർഗ്ഗവും ഇല്ലാതെ അവരുടെ താമസ സ്ഥലങ്ങളിൽ കഴിയുന്നുണ്ട്. അത്തരക്കാർക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുക.
യാത്ര പെർമിറ്റുകൾ
6. മക്കയിൽ നിന്നും നാട്ടിൽ പോകാൻ അനുമതി ലഭിക്കുന്നവർക്കും അവരെ എയര്‍പോര്‍ട്ട് എത്തിക്കുന്നവർക്കും നിയമാനുസൃതം പോകുന്നതിനുള്ള യാത്ര പെർമിറ്റുകൾ നൽകുക.
7. ഇത്തരം സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് നിയമപരമായ സഹായ സഹകരണങ്ങൾ നൽകുക, അതിനു വേണ്ടി ഒരു ലൈസൻ ഓഫീസ് അടിയന്തരമായി മക്കയിൽ ആരംഭിക്കുക.
8. 24 മണിക്കൂർ ലോക്ക് ഡൌൺ മൂലം ജിദ്ദയിലേക്ക് യാത്രചെയ്യാൻ കഴിയാത്തതിനാൽ കാലഹരണപ്പെട്ട പാസ്‌പോർട്ടുകൾ പുതുക്കുന്നതിനായി മക്കയിലേക്ക് ഒരു പ്രേത്യേക കോൺസുലർ സന്ദർശനം ഷെഡ്യൂൾ ചെയ്യുക.
നിവേദനം സമർപ്പിച്ചവര്‍
നിവേദനം സമർപ്പിക്കാൻ മക്കയിലെ കെഎംസിസി പ്രസിഡന്റ് അബ്ദുൽ മുഹൈമിൻ,ഒഐസിസി പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട്, ഇന്ത്യൻ ഫ്രറ്റേണിറ്റി പ്രസിഡന്റ് ഖലീൽ ചെമ്പയിൽ, തനിമ പ്രസിഡന്റ് അബ്ദുൽ ഹകീം ആലപ്പുഴ, ഐ.സി.ഫ് പ്രസിഡന്റ് സയ്യിദ് ബദറുദ്ധീൻ ബുഖാരി, മക്ക ഹജ്ജ് വെൽഫെയറിനെ പ്രതിനിധീകരിച്ചുകൊണ്ടു ടി.പി അഹമ്മദ് കുട്ടി, എസ്.ഐ.സി പ്രസിഡന്റ് സൈനുദ്ധീൻ അൻവരി, ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡന്റ് അബ്ദുല്ല കോയ, ഇസ്ലാഹി സെന്റര് പ്രസിഡന്റ് മുഹമ്മദ് അലി കാരക്കുന്ന്, അജ്‌വ പ്രസിഡന്റ് നസീർ ഫൈസി, ഫോക്കസ് പ്രസിഡന്റ് ജാബിർ മെഹ്ബൂബ്, കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റി മലയാളീസ് പ്രസിഡന്റ് യഹ്‌യ അസഫലി, മക്ക ദഅവ സെന്റര് പ്രസിഡന്റ് അൻവർ സിദ്ധീഖ് അത്തിമണ്ണിൽ, ആശ്രയ തീരം പ്രസിഡന്റ് ഹുസൈൻ കല്ലറ, പ്രവാസി സാംസ്കാരിക വേദി പ്രസിഡന്റ് അഡ്വ. ഫാറൂഖ് മരിക്കാർ, ഐഎംസിസി പ്രസിഡന്റ് നൗഷാദ് മാരിയാട്, യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസുൽ ഇസ്ലാം, കർണാടക കൾച്ചറൽ ഫൗണ്ടേഷൻ പ്രസിഡന്റ് ഫാറൂഖ് അനീഫി, മൽനാട് ഗൾഫ് അസോസിയേഷൻ പ്രസിഡന്റ് അമീർ മുഷ്താഖ് അഹ്‌മദ്, രിസാല സ്റ്റഡി സർക്കിൾ പ്രസിഡന്റ് ശിഹാബ് കുറുകത്താണി, ഹിദായ ഫൌണ്ടേഷൻ പ്രസിഡന്റ് ജാവേദ് മിയാൻദാദ്, ശമീൽ ചേന്ദമംഗല്ലൂർ എന്നിവർ നേതൃത്വം നൽകി.
കൈവിട്ട് കാര്യങ്ങള്‍, ബ്രസീലില്‍ സ്ഥിതി ഗുരുതരം, പ്രഭവകേന്ദ്രം, ലോകത്ത് രണ്ടാം സ്ഥാനം, മരുന്നുകളില്ല