റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനും വളരെ മുന്‍പ് തന്നെ ചൈനയില്‍ കോവിഡ് വ്യാപനം ഉണ്ടായി: പഠനം
വുഹാന്‍: ചൈന ഔദ്യോഗികമായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് വളരെ മുമ്പ് തന്നെ കോവിഡ് ആളുകള്‍ക്കിടയില്‍ വ്യാപിച്ചിട്ടുണ്ടാകാമെന്ന് പഠനം. ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനും രണ്ട് മാസങ്ങള്‍ക്ക് മുന്‍പെങ്കിലും മനുഷ്യര്‍ക്കിടയില്‍ വൈറസ് വ്യാപിക്കാന്‍ തുടങ്ങിയിട്ടുണ്ടാകാമെന്നാണ് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത്. ബ്രിട്ടനിലെ കെന്റ് സർവകലാശാലയിലെ ഗവേഷകരാണ് പുതിയ ഡാറ്റാ മോഡലിംഗ് സംരക്ഷണ ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇത്തരമൊരു പഠനം നടത്തിയത്.
കോവിഡ് 19ന് കാരണമാകുന്ന വൈറസിന്റെ ആവിർഭാവത്തിന് ഏറ്റവും സാധ്യതയുള്ള തീയതി 2019 നവംബർ 17 ആണെന്നാണ് PLOS പാത്തോജെൻസ് ജേണലിൽ പ്രസിദ്ധീകരിച്ച വിശകലനത്തിൽ പറയുന്നത്. അതേസമയം ആദ്യത്തെ ഔദ്യോഗിക കേസ് ചൈന രേഖപ്പെടുത്തിയത് 2019 ഡിസംബർ ആദ്യമാണ്. ഹുവാന്‍ നഗരത്തിലെ സെൻട്രൽ സിറ്റിയിലെ ഹുവാനൻ സീഫുഡ് മാർക്കറ്റുമായാണ് ഈ വൈറസ് ബാധ ബന്ധപ്പെട്ട് കിടക്കുന്നത്.
എന്നാല്‍ മാര്‍ക്കറ്റിലെ വ്യക്തിക്ക് വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനും വളരെ മുമ്പ് തന്നെ ആളുകൾക്കിടയിൽ വൈറസ് വ്യാപിക്കുന്നുണ്ടായേക്കാമെന്ന് വിദഗ്ദ്ധർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ചൈനയും ലോകാരോഗ്യ സംഘടനയും ഈ വർഷം മാർച്ചിൽ പ്രസിദ്ധീകരിച്ച സംയുക്ത പഠനത്തിലും വുഹാനിലെ പൊട്ടിപ്പുറപ്പെടലിന് മുമ്പ് തന്നെ മനുഷ്യരില്‍ അണുബാധയുണ്ടായിട്ടുണ്ടാകമെന്ന് അഭിപ്രായപ്പെടുന്നുണ്ട്.
Recommended Video
2020 ജനുവരിയാണ് ലോകമെമ്പാടും വൈറസ് കേസുകള്‍ വ്യാപിക്കാന്‍ തുടങ്ങിയത്. ചൈനയ്ക്ക് പുറത്തുള്ള ആദ്യത്തെ കേസുകൾ ജനുവരി മൂന്നിന് ജപ്പാനിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടലുകൾ വ്യക്തമാക്കുന്നത്. യൂറോപ്പിൽ, ആദ്യത്തെ അണുബാധ ജനുവരി 12 ഓടെയും സ്പെയിനിലും അമേരിക്കയിൽ ആദ്യത്തെ കേസ് ജനുവരി 16 നും സ്ഥിരീകരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.