ചൈനയ്ക്ക് മരണമില്ലാത്ത ദിനം, 76 ദിവസങ്ങൾക്ക് ശേഷം വുഹാൻ തുറന്നു, പക്ഷേ കൊവിഡ് തിരിച്ചെത്താം!
വുഹാന്‍: ലോകം കൊവിഡ് വ്യാപന ഭീതിയില്‍ അമരുമ്പോള്‍ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയ്ക്ക് ആശ്വാസം. രണ്ട് മാസത്തിനിടെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാത്ത ഒരു ദിനമാണ് ചൈനയില്‍ കടന്ന് പോയിരിക്കുന്നത്. അതേസമയം പുതിയതായി 32 32 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് വൈറസ് ആദ്യമായി കണ്ടെത്തിയ വുഹാനില്‍ ലോക് ഡൗണ്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വുഹാനില്‍ പുതിയതായി രണ്ട് കൊവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതോടെ 76 ദിവസം നീണ്ട് നിന്ന ഭീതിക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ വുഹാനിലെ ജനജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങുകയാണ്. 1.1 കോടി ജനസംഖ്യയുളള നഗരമാണ് വുഹാന്‍. ചൈനയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പട്ടെ കൊവിഡ് മരണങ്ങളില്‍ 77 ശതമാനവും വുഹാനില്‍ ആയിരുന്നു. നഗരാതിര്‍ത്തി തുറക്കാന്‍ തീരുമാനിച്ചെങ്കിലും ചില നിയന്ത്രണങ്ങള്‍ വുഹാനില്‍ തുടരും.
കൊവിഡ് ഇപ്പോള്‍ നിയന്ത്രണ വിധേയമാണ് എങ്കിലും തുടര്‍ന്നും രോഗവ്യാപനം ഉണ്ടാകാനുളള വിദൂര സാധ്യത തളളിക്കളയാകില്ല എന്നാണ് അധികൃതര്‍ പറയുന്നത്. ഡിസംബറിലാണ് വുഹാനില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്. ജനുവരി 23 മുതല്‍ കൊവിഡ് വ്യാപനം തടയുന്നതിനായി നഗരം പൂര്‍ണമായും അടച്ചിട്ടു. ലോക്ക് ഡൗണ്‍ നീക്കിയതോടെ വുഹാനില്‍ കുടുങ്ങിയ സന്ദര്‍ശകര്‍ക്കും പൂര്‍ണ ആരോഗ്യവാന്മാരായ മറ്റുളളവര്‍ക്കും നഗരം വിട്ട് പുറത്ത് പോകാം.
വ്യാവസായിക നഗരമായ വുഹാനില്‍ 50,000 പേര്‍ക്കാണ് കൊവിഡ് കണ്ടെത്തിയിരുന്നത്. ഇതില്‍ 2500 പേര്‍ മരണപ്പെട്ടു എന്നാണ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്റെ കണക്ക്. കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കിയാണ് കൊവിഡില്‍ നിന്ന് വുഹാന്‍ കരകയറുന്നത്. ഈ മാര്‍ഗങ്ങള്‍ ഇപ്പോള്‍ മറ്റ് ലോകരാജ്യങ്ങളും പിന്തുടരുന്നു. രണ്ട് മാസത്തിലധികമായി വുഹാനില്‍ പൊതുഗതാഗതം നിര്‍ത്തി വെച്ചിരിക്കുകയാണ്. ജനം കര്‍ശനമായി വീടുകളില്‍ കഴിഞ്ഞു. എല്ലാ വ്യവസായങ്ങളും നിര്‍ത്തി വെച്ചു.
Recommended Video
കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയതിന്റെ ഫലമായി മാര്‍ച്ച് മധ്യത്തോടെ വുഹാനില്‍ കൊവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞു. ചൈനീസ് പ്രസിഡണ്ട് ഷിജിന്‍ പിംഗ് മാര്‍ച്ച് 10 വുഹാനില്‍ എത്തുകയും അവിടുത്തെ ജനങ്ങളുടെ ധീരതയെ പ്രശംസിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചകളായി വുഹാന്‍ പതുക്കെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നുകൊണ്ടിരിക്കുകയായിരുന്നു. പൂര്‍ണ ആരോഗ്യവാനാണെന്നും യാത്ര ചെയ്യാം എന്നും കാണിക്കുന്ന പ്രത്യേക കാര്‍ഡ് സര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ട്. ഇതുളളവര്‍ക്ക് മാത്രമേ യാത്ര അനുവദിക്കുകയുളളൂ. വൈറസിന്റെ തിരിച്ച് വരവ് ഭീഷണി നിലനില്‍ക്കുന്നത് കൊണ്ട് തന്നെ അതീവ ജാഗ്രത തുടരാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.