കേരളത്തിന് കൈത്താങ്ങ്, രവി പിളളയുടെ വക 5 കോടി! മലബാർ ഗ്രൂപ്പും കല്യാണും രണ്ട് കോടി!
തിരുവനന്തപുരം: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളൊഴുകുന്നു. പ്രമുഖ വ്യവസായിയായ രവി പിളള 5 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കൂടാതെ തന്റെ കമ്പനിയായ പിആര്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന ഒരു ലക്ഷം ജീവനക്കാരുടെ കുടുംബങ്ങളേയും രവി പിളള സഹായിക്കും. കൊവിഡ് ഏറ്റവും അധികം ബാധിച്ച രാജ്യങ്ങളായ ഇറ്റലിയിലും സ്‌പെയിനിലുമുളള പിആര്‍ ഗ്രൂപ്പിന്റെ സഹോദര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും സഹായം എത്തിക്കും.
നേരത്തെ ലുലു ഗ്രൂപ്പ് ചെയർമാർ എംഎ യുസഫലി പത്ത് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: '' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള ആഹ്വാനം നല്ല നിലയിലാണ് സ്വീകരിക്കപ്പെട്ടത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.എം.എ യൂസഫലി പത്തുകോടി രൂപ നല്‍കാമെന്ന് അറിയിച്ചു. ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള കൊല്ലത്തെ ആശുപത്രിയിലെ സൗകര്യങ്ങള്‍ കോവിഡ് പ്രതിരോധത്തിന് ഉപയുക്തമാക്കാമെന്നും അറിയിച്ചു.
മലബാര്‍ ഗ്രൂപ്പ് രണ്ടുകോടി, കല്യാണ്‍ ഗോള്‍ഡ് രണ്ടുകോടി എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളും വന്നു. അനേകം വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും സന്നദ്ധ അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ വരുന്നുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇത്രയേറെ താല്‍പര്യത്തോടെ ആളുകള്‍ രംഗത്തുവരുന്നത് നാടിനോടും മനുഷ്യനോടുമുള്ള പ്രതിബദ്ധതയും സ്നേഹവും കൊണ്ടാണ്. ഓണ്‍ലൈന്‍ സംവിധാനം വഴി പണം അടക്കാന്‍ എല്ലാവര്‍ക്കും കഴിയും. https://donation.cmdrf.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെയാണ് സംഭാവന നല്‍കാന്‍ കഴിയുക. ആ സംവിധാനം പ്രയോജനപ്പെടുത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
കോവിഡ് -19 ന്റെ ഭാഗമായി നിരീക്ഷണത്തിലിരിക്കുന്ന എല്ലാവരുടെയും രക്തസാമ്പിള്‍ എടുത്ത് റാപ്പിഡ് ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വേഗത്തില്‍ ഫലമറിയാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. സമൂഹ വ്യാപനം കണ്ടെത്താനാണ് ഈ രീതി. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിക്കും. റെസ്പിറേറ്റേറുകള്‍, വെന്‍റിലേറ്ററുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ കവചങ്ങളുടെയും, എന്‍ 95 മാസ്ക്, ഓക്സിജന്‍ സിലിണ്ടറുകള്‍, ബയോ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് വിവിധതലത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ ഉപകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിന് കഞ്ചിക്കോട്ട് വ്യവസായ സംരംഭകരുടെ ക്ലസ്റ്റര്‍ രൂപീകരിക്കും. മോഡലുകള്‍ വികസിപ്പിക്കുന്നതില്‍ ഫാബ് ലാബിനൊപ്പം വിഎസ്എസ്സിയുടെ സൗകര്യവും പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.