കൊവിഡ് 19: അമേരിക്കയോട് സഹായത്തിന് കൈ നീട്ടില്ലെന്ന് ഇറാൻ, ഉപരോധത്തിൽ ഞെരുങ്ങി രാജ്യം!
ടെഹ്റാന്: ലോകത്ത് കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളിലൊന്ന് ഇറാനാണ്. മൂവായിരത്തില്‍ അധികം പേര് ഇതിനകം കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ച് കഴിഞ്ഞു. അറുപതിനായിരത്തിന് മുകളില്‍ ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയും അമേരിക്കയുടെ ഉപരോധവും കാരണം കൊവിഡിനെ നേരിടാന്‍ ഇറാന് പെടാപ്പാട് പെടുകയാണ്. കടുത്ത വെല്ലുവിളികള്‍ നേരിടുമ്പോഴും അമേരിക്കയ്ക്ക് മുന്നില്‍ സഹായത്തിന് വേണ്ടി കൈ നീട്ടില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാന്.
വിലങ്ങുതടിയായി ഉപരോധം
പശ്ചിമേഷ്യയില്‍ കൊവിഡ് 19 ബാധയുടെ ഹോട്ട് സ്പോട്ടായി ഇറാന് മാറിയിരിക്കുകയാണ്. 60,500 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 3739 പേര് ഇതിനകം മരണത്തിന് കീഴടങ്ങി. അമേരിക്ക രാജ്യത്തിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ഇറാന്റെ കൊവിഡ് പ്രതിരോധ നടപടികള്‍ക്ക് വലിയ വിലങ്ങ് തടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
അമേരിക്കയുടെ സഹായം വേണ്ട
എന്നാല്‍ അമേരിക്കയുടെ സഹായം തങ്ങള്‍ തേടില്ല എന്നാണ് ഇറാന്റെ തീരുമാനം. ഇറാന്റെ വിദേശകാര്യ വക്താവ് അബ്ബാസ് മൗസാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണയെന്ന മഹാമാരിയെ നേരിടാന്‍ ഇറാന് ഒരിക്കലും അമേരിക്കയോട് സഹായം ചോദിച്ചിട്ടില്ല. ഇനി ചോദിക്കുകയുമില്ല. പക്ഷേ അമേരിക്ക ഇറാന് മേല്‍ ഏര്‍പ്പെടുത്തിയ എല്ലാ നിയമവിരുദ്ധമായ ഉപരോധങ്ങളും നീക്കം ചെയ്യണം, മൗസാവി ആവശ്യപ്പെട്ടു.
സഹായത്തില്‍ വിശ്വാസമില്ല
കൊവിഡ് പ്രതിരോധത്തിന് നേരത്തെ അമേരിക്ക ഇറാന് സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള ഖമേനി ഈ സഹായം നിരസിച്ചു. അമേരിക്കയുടെ സഹായത്തില്‍ വിശ്വാസമില്ല എന്നാണ് ഖമേനി ഇതേക്കുറിച്ച് പ്രതികരിച്ചത്. 2018 മുതലാണ് അമേരിക്കയും ഇറാനും തമ്മിലുളള ബന്ധം കൂടുതല്‍ വഷളായത്.
സാമ്പത്തിക നട്ടെല്ല് തകര്‍ത്തു
ഇറാന്റെ ആണവ പദ്ധതിക്ക് തടയിടുന്നതിന് വേണ്ടി 2015ല്‍ അമേരിക്ക അടക്കമുളള രാജ്യങ്ങള്‍ ഒപ്പ് വെച്ച കരാറില്‍ നിന്ന് പിന്മാറാന് ഡൊണാള്‍ഡ് ട്രംപ് തീരുമാനിക്കുകയായിരുന്നു. ഇറാന് മേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്ത്. ഇത് ഇറാന്റെ സാമ്പത്തിക നട്ടെല്ല് തകര്‍ത്തു. കൊവിഡ് കൂടി വന്നതോടെ ഇറാന്റെ സാമ്പത്തിക രംഗം പൂര്‍ണ തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്.
ഉപരോധം നീക്കാന്‍ ശ്രമം
മഹാമാരിക്കെതിരെയുളള പോരാട്ടത്തിന് അമേരിക്കയുടെ ഉപരോധങ്ങള്‍ വലിയ വിലങ്ങ് തടിയായിരിക്കുകയാണെന്ന് ഇറാന് പറയുന്നു. കൊവിഡ് കാലത്ത് ഉപരോധം നീക്കാന്‍ അമേരിക്കയോട് ആവശ്യപ്പെടാന്‍ മറ്റ് രാഷ്ട്രങ്ങളുടേയും ഐക്യരാഷ്ട്രസഭയുടേയും സഹായം ഇറാന് തേടിയിട്ടുണ്ട്. ഒരു വിലപേശലിന് ടെഹ്രാനെ നിര്‍ബന്ധിതമാക്കുക എന്നതാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്നും മൗസവി ആരോപിച്ചു.
അയവ് വരുത്താതെ അമേരിക്ക
ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായം തേടി നരേന്ദ്ര മോദി അടക്കമുളള ലോക നേതാക്കള്‍ക്ക് ഇറാന് പ്രസിഡണ്ട് ഹസ്സന് റൂഹാനി കത്തയച്ചിരുന്നു. ഉപരോധം പിന്‍വലിക്കണം എന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാന് പ്രതിനിധിയായ മജിദ് തഖ്ത് റവാഞ്ചി അമേരിക്കയോട് ആവശ്യപ്പെട്ടു. എന്നാല്‍ കൊവിഡ് കാലത്ത് പോലും ഇറാന് മേലുളള ഉപരോധങ്ങളില്‍ അയവ് വരുത്താന്‍ അമേരിക്ക ഇതുവരെ തയ്യാറായിട്ടില്ല.
Recommended Video
സഹായമെത്തിച്ച് യൂറോപ്പ്
അതേസമയം അമേരിക്കയുടെ ഉപരോധം നിലനില്‍ക്കെ തന്ന ജര്‍മ്മനിയും ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ ഇറാനിലേക്ക് സഹായം എത്തിച്ചിരിക്കുകയാണ്. ഇറാന്റെ കൊവിഡ് പ്രതിരോധത്തെ സഹായിക്കുന്നതിന് വേണ്ടി 5 മില്യണ്‍ ഡോളറിന്റെ പാക്കേജ് ഈ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല മരുന്നും മെഡിക്കല്‍ ഉപകരങ്ങളും അടക്കമുളളവയും ജര്‍മ്മനി അടക്കമുളള രാജ്യങ്ങള്‍ ഇറാനിലെത്തിച്ചിട്ടുണ്ട്.