ഇവിടെ തട്ടിക്കൊണ്ടുപോവല്‍ നിത്യസംഭവം, പോലിസ് നോക്കുകുത്തി, കൈമലര്‍ത്തി പ്രധാനമന്ത്രി!!
ബഗ്ദാദില്‍ മാധ്യമപ്രവര്‍ത്തക അഫ്ര ശൗഖിയെ ഒരു സംഘം തട്ടിക്കൊണ്ടു പോയിട്ട് ദിവസങ്ങളായി, ഒരു തുമ്പും ലഭിച്ചില്ലെന്നാണ് പോലിസ് പറയുന്നത്. ഇറാഖില്‍ ക്രിമിനല്‍ സംഘങ്ങള്‍ വിലസുകയാണിപ്പോള്‍
ബാഗ്ദാദ്: 2016ന്റെ അവസാന ദിനങ്ങളില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഇറാഖ് ഒരുങ്ങുമ്പോള്‍, നിബ്രാസ് കണ്ണീരില്‍ കുതിര്‍ന്നിരുന്നു. അവളുടെ സഹോദരിയും ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകയുമായ അഫ്ര ശൗഖിയെ ഒരു സംഘം തട്ടിക്കൊണ്ടു പോയിട്ട് ദിവസങ്ങളായി. എന്തെങ്കിലും സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ക്ക് കൊതിക്കുന്ന അവളുടെ കാതുകള്‍ പക്ഷേ, ആഘോഷത്തില്‍ ആറാടുന്ന ലോകത്തെ കേട്ടതേയില്ല.
രണ്ട് ആണ്‍ക്കുട്ടികളുടെ മാതാവായ അഫ്രയെ ഡിസംബര്‍ 26ന് രാത്രിയാണ് ഒരു സംഘം അക്രമികള്‍ വീട്ടില്‍ കടന്ന് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത്. ദക്ഷിണ ബഗ്ദാദിലെ അവളുടെ വീട് ഇപ്പോള്‍ ശ്മശാന സമാനമാണ്. അഫ്രയുടെ പണവും ലാപ്‌ടോപ്പും മൊബൈല്‍ ഫോണുമെല്ലാം അക്രമികളെടുത്തു, കൂടെ കാറും.
ഇറാഖി പോലിസിനെ വിവരമറിയിച്ചെങ്കിലും കാര്യമുണ്ടായില്ല. അന്വേഷിക്കുന്നുണ്ടെന്ന് പറയുകയല്ലാതെ പ്രയോജനമുണ്ടായില്ല. ആ രാത്രി എന്റെ മുന്നില്‍ നിന്നു മായുന്നില്ലെന്ന് നിബ്രാസ് മാധ്യമങ്ങളോട് പറഞ്ഞു. അഫ്രയുടെ മക്കള്‍ എപ്പോഴും ചോദിക്കും ഉമ്മ എപ്പോള്‍ വരുമെന്ന്. മറുപടി നല്‍കാനാവതെ എല്ലാം കണ്ണീരിലൊതുക്കും നിബ്രാസ്.
നിരവധി പത്രങ്ങളിലും അക്്‌ലാം ഉള്‍പ്പെടെയുള്ള വെബ്‌സൈറ്റുകളിലും എഴുതാറുള്ള ഏവരും അറിയപ്പെടുന്ന വ്യക്തിയാണ് 42കാരിയായ അഫ്ര. അവളുടെ തട്ടിക്കൊണ്ടുപോവല്‍ ഇറാഖില്‍ ഒടുവിലത്തേതല്ല, ആദ്യത്തേതും. ഇറാഖി തലസ്ഥാനമായ ബഗ്ദാദില്‍ ദിനേനയെന്നോണം ആളുകള്‍ തട്ടിക്കൊണ്ടുപോവുന്നു. പോലിസിന് വ്യക്തമായ മറുപടിയില്ല ഇക്കാര്യത്തില്‍.
കഴിഞ്ഞാഴ്ച പത്രസമ്മേളനത്തിനിടെ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയും കൈമലര്‍ത്തി. സംഘടിത കുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് മാത്രമാണ് അദ്ദേഹം സൂചിപ്പിച്ചത്. ബഗ്ദാദില്‍ നടക്കുന്ന ഇത്തരം സംഭവങ്ങളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ പോലും പോലിസിന്റെ പക്കലില്ല.
2016ന്റെ ആദ്യ ഒമ്പതു മാസങ്ങളില്‍ 745 തട്ടിക്കൊണ്ടുപോവലുകളാണ് സംഭവിച്ചതെന്ന് പോലിസ് പറയുന്നു. പിന്നീടുള്ള കണക്ക് ശേഖരിച്ച് വരികയാണ് പോലും. എന്നാല്‍ ഇത് ശരിയായ കണക്കല്ലെന്നും ഇതിനേക്കാള്‍ എത്രയോ അധികം വരും യഥാര്‍ഥ കണക്കെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. പല സംഭവങ്ങളും കുടുംബാംഗങ്ങള്‍ വിവരം പോലിസില്‍ അറിയിക്കാറില്ല.
700 ലധികം തട്ടിക്കൊണ്ടുപോവലുകള്‍ ബഗ്ദാദില്‍ നടന്നിട്ടില്ലെന്നാണ് ക്രൈം ഡിപ്പാര്‍ട്ട്‌മെന്റ് ജനറല്‍ ഹൈദര്‍ ഫക്രി പറയുന്നത്. ശിഥിലമായ രാജ്യങ്ങളില്‍ വിലസുന്ന ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ക്ക് രാഷ്ട്രീയ ലക്ഷ്യവുമുണ്ടാവും. പണം ലഭിക്കാനുള്ള തന്ത്രങ്ങളുമാവാം. ചിലര്‍ ഒരേ സമയം ജനങ്ങളില്‍ സ്വാധീനമുണ്ടാക്കാനും പണമുണ്ടാക്കാനുമുള്ള മാര്‍ഗമായി ഇതിനെ കാണുന്നു.
ബഗ്ദാദിലെ മിക്ക സംഭവങ്ങളിലും തട്ടിക്കൊണ്ടുപോകപ്പെട്ടവര്‍ രക്ഷപ്പെടുന്നത് 10000 മുതല്‍ ഒരു ലക്ഷം വരെ ഡോളര്‍ മോചനദ്രവ്യം നല്‍കിയ ശേഷമാണ്. കര്‍റാദയില്‍ നിന്നു കഴിഞ്ഞാഴ്ച 14 കാരന്‍ അലി അല്‍ ഖഫജിയെ തട്ടിക്കൊണ്ടുപോയ സംഘം ആവശ്യപ്പെട്ടത് 50 ദശലക്ഷം ദിനാറാണ്. പണം നല്‍കാന്‍ വൈകിയ രക്ഷിതാക്കള്‍ക്ക് അലിയുടെ മൃതദേഹം വീടിനടുത്ത് നിന്നു ലഭിച്ചു.
ഇറാഖില്‍ ഇപ്പോള്‍ ജനജീവിതം ഷിയാക്കളും സുന്നികളുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. 2006-08 കാലത്താണ് ഇങ്ങനെ ഒരവസ്ഥയിലേക്ക് രാജ്യം മാറിയത്. വിഭാഗീയത മൂര്‍ഛിച്ച ഇക്കാലത്ത് കൊല്ലപ്പെട്ടത് 10000 ലധികം പേരാണ്. ഷിയാക്കളും സുന്നികളും ആയുധമെടുത്തു. കൂടെ ക്രിമിനല്‍ സംഘങ്ങളും. ഓരോരുത്തര്‍ക്കും അവരുടേതായ നിയന്ത്രരണ പ്രദേശങ്ങള്‍. രാജ്യം രാജ്യത്തിനകത്ത് വിഭജിക്കപ്പെട്ട അവസ്ഥ.
സദ്ദാം ഹുസൈന്‍ രാജ്യം ഭരിച്ചിരുന്ന കാലത്ത് സുന്നികള്‍ ഏറെ കുറെ സുരക്ഷിതരായിരുന്നു. എന്നാല്‍ അമേരിക്കന്‍ അധിനിവേശത്തിന് ശേഷം അധികാരത്തിലെത്തിയത് ഷിയാ ഭൂരിപക്ഷമുള്ള സര്‍ക്കാരാണ്. അതോടെ തുടങ്ങി സുന്നികളുടെ കഷ്ടകാലം. ഇവര്‍ക്ക് ഇറാന്റെ പിന്തുണയുണ്ടെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
ഇപ്പോള്‍ നടക്കുന്ന തട്ടിക്കൊണ്ടുപോവലുകള്‍ക്ക് പിന്നില്‍ ഷിയ സായുധ സംഘങ്ങളാണെന്നാണ് ആരോപണം. ഷിയാക്കള്‍ക്ക് സ്വാധീനമുള്ള റുസാഫയിലാണ് ഈ സംഘങ്ങളുടെ കേന്ദ്രം. ഇവിടെ നിരവധി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. മിക്കതും ഷിയാക്കളുടെ നിയന്ത്രണത്തില്‍. ദരിദ്രരായ ഷിയാക്കളുമുണ്ടിവടെ. പക്ഷേ അവരില്‍ നിന്നകന്ന് ജീവിക്കുന്ന സമ്പന്നരായ ഷിയാക്കളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.