ഇറാഖിന് ഇന്ത്യയില്‍ നിന്നും സന്തോഷ വാർത്ത: സൗദി അറേബ്യ ഇനിയെന്ന്? ഒരു തിരിച്ച് വരവുണ്ടാകുമോ?
പരമ്പരാഗതമായി ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വ്യാപാര പങ്കാളിയാണ് ഇറാഖ്. 2022 ലെ ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യ വലിയ വിലക്കിഴിവുകളുമായി കടന്ന് വരുന്നതിന് മുമ്പ് ഇന്ത്യന്‍ വിപണിയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തത് ഇറാഖില്‍ നിന്നായിരുന്നു. റഷ്യന്‍ ക്രൂഡ് ഓയില്‍ വന്‍തോതില്‍ ഒഴുകിയെത്തിയതോടെ ഇറാഖ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണുണ്ടായത്. എന്നാല്‍ ഇപ്പോഴിതാ ഇറാഖില്‍ നിന്നും വീണ്ടും വലിയ തോതില്‍ എണ്ണ ഇറക്കുമതി ചെയ്യാനുള്ള പദ്ധതി പ്ലാന്‍ ചെയ്യുകയാണ് ഒരു ഇന്ത്യന്‍ ഓയില്‍ റിഫൈനറി സ്ഥാപനം.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ഇറാഖുമായുള്ള വാർഷിക ക്രൂഡ് ഇറക്കുമതി നിരക്ക് ഉയർത്താന്‍ പോകുന്നുവെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. 2025-ൽ പ്രതിദിനം 100000 ബി പി ഡി എണ്ണ ഇറാഖില്‍ നിന്നും ഇറക്കുമതി ചെയ്യാനാണ് തീരുമാനം. അതായത് നിലവിലേതില്‍ നിന്നും 43% വളർച്ചയാണിതെന്നും കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നു.

2024-ൽ 70000 ബി പി ഡി ഇറാഖി എണ്ണ വാങ്ങാൻ എച്ച് പി സി എല്ലിന് വാർഷിക ഡീൽ ഉണ്ടെന്നും സ്രോതസ്സുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 274000 ബി പി ഡി സംഭരണ ശേഷിയുള്ള വിസാഗ് റിഫൈനറിയിലെ ചില പുനഃരുദ്ധാരണങ്ങള്‍ നടക്കുന്നതിനാല്‍ കമ്പനിയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി അടുത്ത വർഷം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ റിഫൈനറിയുടെ സംഭരണ ശേഷി 300000 ബി പി ഡിയായി ഉയർത്തും.
മുംബൈയില്‍ 190000 ബി പി ഡി സംഭരണ ശേഷിയുള്ള റിഫൈനറിയും ബി പി സി എല്ലിന് സ്വന്തമായിട്ടുണ്ട്. രാജസ്ഥാനില്‍ നിർമ്മാണം നടക്കുന്ന ബാർമർ റിഫൈനറി ഡിസംബർ അവസാനമോ അടുത്ത വർഷം ആദ്യമോ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 180000 ബി പി ഡി എണ്ണ സംഭരിക്കാനുള്ള ശേഷിയാണ് ബാർമർ റിഫൈനറിക്കുള്ളത്. അതേസമയം പുതിയ വിവരങ്ങളോട് ബി പി സി എല്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നും റോയിട്ടേഴ്സ് വ്യക്തമാക്കുന്നു.
ബി പി എസി എല്ലിന്റെ ഈ നീക്കത്തോടെ ഇന്ത്യന്‍ ക്രൂഡ് ഓയില്‍ വിപണയിലെ നിർണ്ണായക ശക്തിയായി വീണ്ടും ഇറാഖ് മാറും. അതേസമയം, മറ്റൊരു പരമ്പരാഗത പങ്കാളികളായ സൗദി അറേബ്യയും ഇന്ത്യന്‍ വിപണി തിരിച്ച് പിടിക്കാനുള്ള ശക്തമായ നീക്കത്തിലാണ്. റഷ്യ ഇപ്പോഴും ഇറക്കുമതി വന്‍തോതില്‍ തുടരുന്നതിനാല്‍ സൗദി അറേബ്യ തങ്ങളടെ പഴയ നിലയിലേക്ക് എപ്പോള്‍ എത്തുമെന്ന് അറിയില്ല.
അതേസമയം, രാജ്യത്തെ മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതി ഒക്ടോബറിൽ 13 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞു. കപ്പൽ ട്രാക്കിംഗ് ഡാറ്റ അനുസരിച്ച്, റഷ്യ, ഇറാഖ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ പ്രമുഖരില്‍ നിന്നെല്ലാമുള്ള ഇറക്കുമതി നിരക്ക് കുറഞ്ഞു. ഒക്ടോബറിൽ, ഇന്ത്യൻ റിഫൈനർമാർ 4.35 ദശലക്ഷം ബാരൽ ക്രൂഡാണ് ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞ മാസത്തേതില്‍ നിന്നും 7.6 ശതമാനം കുറവാണിത്.
റഷ്യയിൽ നിന്നുള്ള വിതരണം തുടർച്ചയായി 9.2 ശതമാനം ഇടിഞ്ഞ് ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.73 ദശലക്ഷം ബിപിഡിയിലെത്തി. ഒക്ടോബറിലെ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും റഷ്യയില്‍ നിന്നുമാണ്. റിഫൈനറി മെയിൻ്റനൻസ് സീസൺ, എണ്ണ വിപണിയിലെ ചാഞ്ചാട്ടം എന്നിവയ്‌ക്ക് പുറമേ, ചില ഗ്രേഡുകളിലുള്ള റഷ്യൻ ക്രൂഡിൻ്റെ ചൈനീസ് റിഫൈനർമാരിൽ നിന്നുള്ള ഉയർന്ന തോതിലുള്ള മത്സരവും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയുന്നതിൽ ഒരു പങ്കുവഹിച്ചു.
ഇറാഖിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി അളവ് യഥാക്രമം 3.3 ശതമാനം കുറഞ്ഞ് 0.84 ദശലക്ഷം ബി പി ഡിയിലും 10.9 ശതമാനം കുറഞ്ഞ് 0.65 ദശലക്ഷം ബി പി ഡിയിലും എത്തി. അതേസമയം നവംബറിൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതി വീണ്ടും ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബറിലെ ആദ്യ രണ്ടാഴ്ചകളിൽ ഇന്ത്യൻ തുറമുഖങ്ങളിലേക്കുള്ള എണ്ണ ചരക്ക് വരവ് ഏകദേശം 5 ദശലക്ഷം ബി പി ഡി ആയിരിക്കുമെന്നാണ് കപ്പൽ ട്രാക്കിങ് റെക്കോർഡുകള്‍ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications