കുര്‍ദ് ഹിതപരിശോധന; കിര്‍ക്കുക്കില്‍ സംഘര്‍ഷം, കര്‍ഫ്യൂ
ബാഗ്ദാദ്: സപ്തംബര്‍ 25ന് സ്വാതന്ത്ര്യ ഹിതപ്പരിശോധനയുമായി മുന്നോട്ടുപോവാന്‍ കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കെ, ഇറാഖ് സര്‍ക്കാര്‍ വടക്കന്‍ നഗരമായ കിര്‍ക്കുക്കില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഹിതപ്പരിശോധനയുമായി ബന്ധപ്പെട്ട് കുര്‍ദുകളും തുര്‍ക്ക് വംശജരും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തിലാണിത്.
കുര്‍ദ് ഹിതപ്പരിശോധനയെ എതിര്‍ക്കുന്ന തുര്‍ക്ക് വംശജരുടെ സംഘടനയായ ഇറാഖി തുര്‍ക്ക്‌മെന്‍ ഫ്രണ്ട് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസിനു നേരെ തോക്കുധാരികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തത്. ഓഫീസിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരികെ വെടിവച്ചതിനെ തുടര്‍ന്ന് അക്രമികളിലൊരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഓഫീസ് ഇന്‍ചാര്‍ജ് മുഹമ്മദ് സമാന്‍ കനാന്‍ പറഞ്ഞു. അല്‍പ സമയത്തിനു ശേഷം സംഘടനയുടെ മറ്റൊരു ഓഫീസിനു നേരെയും ആക്രമണമുണ്ടായി. ഇതേത്തുടര്‍ന്നാണ് ഇറാഖിന്റെ നിയന്ത്രണത്തിലുള്ള കിര്‍ക്കുക്കില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. അക്രമസംഭവങ്ങളെ കുറിച്ചന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി പ്രവിശ്യാ പോലിസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഖത്താബ് ഉമര്‍ പറഞ്ഞു. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അക്രമികളായ യുവാക്കളെ അറസ്റ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു. കുര്‍ദ് ഹിതപ്പരിശോധനയുടെ പശ്ചാത്തലത്തില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇറാഖിനു കീഴിലെ അര്‍ധ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്‍മെന്റ് പ്രദേശങ്ങള്‍ക്കു പുറത്തുള്ള കുര്‍ദ് പ്രവിശ്യകളിലും ഹിതപ്പരിശോധന നടത്താനാണ് കുര്‍ദ് നേതാവ് മസൂദ് ബര്‍സാനിയുടെ നീക്കം. എണ്ണ സമ്പന്നമായ കിര്‍ക്കുക്ക് ഉള്‍പ്പെടെ കുര്‍ദ് സൈനികരുടെ നിയന്ത്രണത്തിലുള്ളതും എന്നാല്‍ ഇറാഖ് ഭരണകൂടത്തിന്റെ കീഴിലുള്ളതുമായ പ്രദേശങ്ങളിലും വോട്ടെടുപ്പ് നടക്കും. ഇത് മേഖലയില്‍ വലിയ പ്രതിസന്ധിക്ക് കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹിതപ്പരിശോധന ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ച് സമര്‍പ്പിക്കപ്പെട്ട പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതു വരെ അത് നിര്‍ത്തിവയ്ക്കണമെന്ന് കഴിഞ്ഞ ദിവസം ഇറാഖ് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു.
ഹിതപ്പരിശോധനാ നീക്കം ഉപേക്ഷിക്കാന്‍ ഇറാഖ് പാര്‍ലമെന്റ് നേരത്തേ പ്രമേയത്തിലൂടെ ആവശ്യപ്പെടുകയുമുണ്ടായി. ഇതേ ആവശ്യമുയിച്ച് യു.എന്നും അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളും തുര്‍ക്കി, ഇറാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളും രംഗത്ത് വരികയും ചെയ്തു. എന്നാല്‍, എന്തു സമ്മര്‍ദ്ദമുണ്ടായാലും ഹിതപ്പരിശോധനയുമായി മുന്നോട്ടുപോവാനാണ് കുര്‍ദ് നേതാവിന്റെ തീരുമാനം.












Click it and Unblock the Notifications