സൈബർ ആക്രമണത്തിലൂടെ ഹാക്കർമാർ കവർന്നത് 10 മില്യൺ ഡോളർ! കവർച്ചയിൽ ഞെട്ടിത്തരിച്ച് ബാങ്ക് ഓഫ് ചിലി
കമ്പ്യൂട്ടർ നെറ്റ്വർക്കിൽ വൈറസ് ആക്രമണം നടത്തിയാണ് ഹാക്കർമാർ പണം കൊള്ളയടിച്ചത്.
സാന്റിയാഗോ: ബാങ്ക് ഓഫ് ചിലിയുടെ കമ്പ്യൂട്ടർ ശൃംഖലയിൽ സൈബർ ആക്രമണം. ഹോങ്കോങിൽ നിന്നുള്ള ഹാക്കർമാരുടെ ആക്രമണത്തിൽ ബാങ്ക് ഓഫ് ചിലിക്ക് നഷ്ടമായത് 10 മില്യൺ യുഎസ് ഡോളർ. രാജ്യത്തിന് പുറത്തുള്ള ശാഖകളിലെ കമ്പ്യൂട്ടർ നെറ്റ്വർക്കിൽ വൈറസ് ആക്രമണം നടത്തിയാണ് ഹാക്കർമാർ പണം കൊള്ളയടിച്ചത്.
ഗ്ലോബൽ സ്വിഫ്റ്റ് ബാങ്കിങ് സർവ്വീസ് ദുരുപയോഗം ചെയ്ത് വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചായിരുന്നു ഹാക്കർമാരുടെ കവർച്ച. മെയ് 24നായിരുന്നു സംഭവം. ഈ അക്കൗണ്ടുകളിലൂടെ ഒട്ടേറെ ഇടപാടുകൾ നടത്തി പണം മുഴുവൻ ഹോങ്കോങിലെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. അതേസമയം, ബാങ്കിന് പണം നഷ്ടമായെങ്കിലും ഉപഭോക്താക്കൾക്ക് ആശങ്ക വേണ്ടെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
രണ്ടാമത്തെ വലിയ ബാങ്ക്...
ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കിങ് സ്ഥാപനമാണ് ബാങ്ക് ഓഫ് ചിലി( ബാങ്കോ ദെ ചിലി). രാജ്യത്തിനകത്തും പുറത്തുമായി ഒട്ടേറെ ശാഖകൾ. അതിവിപുലമായ ബാങ്കിങ് ശൃംഖല. ഓഹരി വിപണിയിലും മുന്നിട്ടുനിൽക്കുന്ന ബാങ്കിങ് സ്ഥാപനം. അങ്ങനെ ഒട്ടേറെ സവിശേഷതകൾ ചാർത്തിക്കിട്ടിയ ബാങ്കിലാണ് ഏവരെയും ഞെട്ടിച്ച് ലോകത്തിലെ ഏറ്റവും വലിയ സൈബർ കവർച്ച നടന്നിരിക്കുന്നത്.
പത്ത് മില്യൺ...
ബാങ്കിന്റെ കമ്പ്യൂട്ടർ ശൃംഖലയിൽ അതിക്രമിച്ച് കയറി വൈറസ് ആക്രമണത്തിലൂടെയാണ് ഹാക്കർമാർ പണം കവർന്നത്. മെക്സിക്കോയിലെ ശാഖകളിൽ ഓൺലൈൻ വഴി വ്യാജ അക്കൗണ്ടുകൾ തുറന്ന് പണം ഇതിലേക്ക് മാറ്റുകയായിരുന്നു. ഗ്ലോബൽ സ്വിഫ്റ്റ് ബാങ്കിങ് സർവ്വീസ് ദുരുപയോഗം ചെയ്തായിരുന്നു ഹാക്കർമാരുടെ കൊള്ള. പത്ത് മില്യൺ യുഎസ് ഡോളറാണ് സൈബർ ആക്രമണത്തിലൂടെ ബാങ്കിന് നഷ്ടമായത്.
ഉപഭോക്താക്കളെ ബാധിക്കില്ല...
സൈബർ ആക്രമണത്തിലൂടെ കവർച്ച നടന്നതായി ബാങ്ക് അധികൃതരും സ്ഥിരീകരിച്ചു. അതേസമയം, നഷ്ടം ബാങ്കിന് മാത്രമാണെന്നും, ഉപഭോക്താക്കൾക്ക് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ എഡ്വാർഡോ എബെൻസ്പെർഗർ പറഞ്ഞു. ഉപഭോക്താക്കളുടെ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്താനായി ബാങ്കിന്റെ പതിനായിരത്തോളം കമ്പ്യൂട്ടറുകൾ പ്രവർത്തനരഹിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സൈബർ സുരക്ഷ...
സൈബർ ആക്രമണത്തിലൂടെ വൻ കൊള്ള നടന്നതിന്റെ പശ്ചാത്തലത്തിൽ ബാങ്കുകളുടെ സൈബർ സുരക്ഷ പുന:പരിശോധിക്കുമെന്ന് ചിലിയൻ ധനമന്ത്രി ഫിലിപ്പ് ലാറൈൻ വ്യക്തമാക്കി. ബാങ്കുകളിലെ സൈബർ സുരക്ഷ വർദ്ധിപ്പിക്കാനായി കൂടുതൽ പണം നീക്കിവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സൈബർ ആക്രമണത്തിന്റെയും കവർച്ചയുടെയും വാർത്തകൾ പുറത്തുവന്നതോടെ ബാങ്ക് ഓഫ് ചിലിയുടെ ഓഹരികൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തി.