ദലൈലാമയ്ക്ക് ശരിക്കും മർദ്ദനമേറ്റോ?
ദില്ലി: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ചൈനയിലോ മറ്റെവിടെയെങ്കിലും വെച്ച് മര്‍ദ്ദനമേറ്റോ? ഇല്ലെന്നാണ് ഉത്തരം. എന്നാല്‍ മര്‍ദ്ദനമേറ്റ് അവശനായ നിലയിലുള്ള ദലൈലാമയുടെ ചിത്രങ്ങള്‍ ലോകമെമ്പാടും പരക്കുകയാണ്. ഒരു ക്യാംപെയ്‌നിന്റെ ഭാഗമായി. രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലാണ് ദലൈലാമ, അമേരിക്കന്‍ റോക്ക് സ്റ്റാര്‍ റിഗ്ഗി പോപ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ക്യാംപെയ്ന്‍ നടത്തുന്നത്.
അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും എതിരെയാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഈ ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നത്. അടിയേറ്റ് മുഖം വീര്‍ത്ത നിലയിലാണ് ദലൈലാമയുടെ മുഖം. കണ്ണട പകുതി പൊട്ടിയിട്ടുണ്ട്. ചുണ്ട് പൊട്ടി ചോരയൊലിക്കുന്നു. മുഖത്ത് അടിയേറ്റ പാടുകളും കാണാം. നിങ്ങള്‍ ഒരാളെ മര്‍ദിച്ചാല്‍ അയാള്‍ എന്ത് വേണമെങ്കിലും പറയും എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ്. ഫ്രഞ്ച് ഭാഷയിലാണ് അടിക്കുറിപ്പ്.
രാജ്യാന്തര തലത്തില്‍ ദലൈലാമയുടെ ഇടപെടലുകളും പ്രസംഗങ്ങളും ശ്രദ്ധേയമായിട്ടുണ്ടെങ്കിലും ഇതുപോലെ ഒരു ക്യാംപെയ്‌നില്‍ ദലൈലാമയുടെ ചിത്രം ഉപയോഗിക്കുകന്നത് ഇതാദ്യമാണ്. ദലൈലാമയെ പോലുള്ള ആത്മീയ നേതാവിനെ പ്രതീകമാക്കുക വഴി തങ്ങളുടെ സന്ദേശം കൂടുതല്‍ ആളുകളെ സ്വാധീനിക്കും എന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണിലിന്റെ പ്രതീക്ഷ.
അമേരിക്കന്‍ റോക്ക് സ്റ്റാര്‍ റിഗ്ഗി പോപിന്റെ ചിത്രവും ക്യാംപെയ്‌നിന് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. ജര്‍മന്‍ ഫാഷന്‍ ഡിസൈനറായ കാള്‍ ലാംഗര്‍ഫീല്‍ഡാണ് ക്യാംപെയ്ന്‍ മൂന്നാം ഘട്ടത്തിലെ മോഡല്‍. പീഡനത്തിന്റെ രണ്ട് മുഖങ്ങള്‍ - നിയമം മൂലം നിരോധിച്ചതും സ്വകാര്യമായി ആഘോഷിക്കുന്നതും - ആണ് ക്യാംപെയ്ന്‍ മുന്നോട്ടുവെക്കുന്നതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ സലില്‍ ഷെട്ടി പറഞ്ഞു.