സെപ്റ്റിക് ടാങ്കിലും പന്തിനായി പോരാടിയവന്, ഹീറോയില്‍ നിന്ന് പതനം, തിരിച്ചുകൊണ്ടുവന്നത് ദാല്‍മ
ഡീഗോ മറഡോണയുടെ ഇതിഹാസ കഥകള്‍ പാണന്മാരെ പോലെ അര്‍ജന്റീനന്‍ ജനതയും ക്യൂബന്‍ ജനതയും പാടി നടക്കാറുണ്ട്. 1960ല്‍ ഡീഗോ മറഡോണയുടെയും ദാല്‍മ സാല്‍വദോറിന്റെയും അഞ്ചാമത്തെ പുത്രനായിട്ടാണ് മറഡോണ ജൂനിയര്‍ ജനിക്കുന്നത്. ബ്യൂണസ് ഐരിസ് ലാനസിലെ പോളി ക്ലിനിക്കോ എവിത്ത ആശുപത്രിയില്‍ അതുവരെ 11 പെണ്‍കുട്ടികളുടെ പ്രസവമാണ് എടുത്തിരുന്നത്. ആദ്യത്തെ ആണ്‍കുട്ടിയായിരുന്നു ഡീഗോ. മഴതുള്ളികള്‍ ശക്തമായി പതിക്കുന്ന ചോര്‍ന്നൊലിക്കുന്ന വീട്ടിലായിരുന്നു ഇവരുടെ താമസം. അത്രയ്ക്കും ദരിദ്രമായിരുന്നു അദ്ദേഹത്തിന്റെ ചുറ്റുപ്പാട്.
അമ്മാവനില്‍ നിന്ന് മൂന്നാം വയസ്സില്‍ ഫുട്ബോളിന്റെ കഴിവ് ഡീഗോയെന്ന പയ്യന് കിട്ടുന്നത്. ഇവര്‍ മരിക്കുന്നത് വരെ ഇഴപിരിയാത്തവരായിരുന്നു. പൊടിപാറുന്ന റോഡുകളിലും തരിശ് ഭൂമിയിലും പന്ത് തട്ടിയാണ് ഡീഗോ ലോകത്തിന്റെ കാല്‍പ്പന്ത് രാജാവായത്. പന്ത് പിന്തുടര്‍ന്നോടിയ താന്‍ ഒരിക്കല്‍ സെപ്റ്റിക്ക് ടാങ്കില്‍ വീണിരുന്നു. ആ മാലിന്യത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് പകരം പന്ത് കണ്ടെത്താനായിരുന്നു ഞാന്‍ നോക്കിയത്. കൂടുതല്‍ മുങ്ങി കൊണ്ടിരുന്ന എന്നെ അന്ന് രക്ഷിച്ചത് അമ്മാവനാണ്. അന്ന് രക്ഷപ്പെട്ടിരുന്നില്ലെങ്കില്‍ എന്റെ മരണം ഫുട്ബോളിന് വേണ്ടിയാവുമായിരുന്നെന്നും ആത്മകഥയില്‍ ഡീഗോ കുറിച്ചിരുന്നു.
പത്താം വയസ്സില്‍ എത്തി നില്ക്കുമ്പോള് തന്നെ ഡീഗോ അര്‍ജന്റീനയില്‍ അറിയപ്പെടുന്ന താരമായിരുന്നു. എട്ടാം വയസ്സില്‍ പ്രീമിയര്‍ ഡിവിഷന് ക്ലബില്‍ കളിക്കാനുള്ള അവസരവും ആ സമയം ലഭിച്ചു. അന്ന് അര്‍ജന്റീനോസ് ജൂനിയേഴ്സിന്റെ യൂത്ത് സ്കൗട്ട് ഫ്രാന്‍സിസ് കൊര്‍ണിയോ അനൗദ്യോഗിക മത്സരത്തില്‍ ഡീഗോയെ കളിപ്പിച്ചിരുന്നു. അന്ന് ഡീഗോയുടെ കളി കണ്ട കൊര്‍ണിയോ ആ കൊച്ചു ബാലന്റെ പ്രായത്തെ സംശയിച്ചിരുന്നു. ആ കളി കണ്ടാല്‍ എട്ട് വയസ്സാണെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ഐഡന്റിറ്റി കാര്‍ഡ് കൊര്‍ണിയോ ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു മറഡോണയുടെ മറുപടി. അന്നൊരു മാണിക്യത്തെയാണ് താന്‍ കണ്ടെത്തിയതെന്ന് കൊര്‍ണിയോ പിന്നീട് സാക്ഷ്യപ്പെടുത്തിയിരുന്നു.
1971 ആകുമ്പോഴേക്ക് ഡീഗോയുടെ പ്രായം എത്രയാണെന്ന് ക്ലബുകളെല്ലാം മനസ്സിലാക്കിയിരുന്നു. പിന്നീട് കുതിച്ച് കയറ്റമായിരുന്നു. ലോകകപ്പും സെവിയ്യക്ക് വേണ്ടിയുള്ള തേരോട്ടവും ലോകം ശരിക്കും കണ്ടു. ഇടത് കാല് കൊണ്ട് കളിക്കുന്ന ഡീഗോ വലത് കാല് കൊണ്ടും അതിവേഗം ഷൂട്ട് ചെയ്യുമായിരുന്നു. 20ാം പിറന്നാളാകുമ്പോഴേക്ക് അര്‍ജന്റീനോസ് ടീമിനായി 150 മത്സരങ്ങളും നൂറ് ഗോളുകളും മറഡോണ കുറിച്ച് കഴിഞ്ഞിരുന്നു. 30ാം വയസ്സില്‍ എതിരില്ലാത്ത ഫുട്ബോള്‍ ഇതിഹാസമായിരുന്നു അദ്ദേഹം. 1990 ലോകകപ്പില്‍ വേദന കടിച്ചമര്‍ത്തിയാണ് അദ്ദേഹം കളിച്ചത്. ഡോക്ടര്‍മാര്‍ കളിക്കരുതെന്ന് നിര്‍ദേശിച്ചിട്ടും മറഡോണ കളിച്ചു. പിന്നീട് മയക്കുമരുന്ന് ഉപയോഗവും കേസുകളും വന്നതോടെ മറഡോണയുടെ കരിയര്‍ എന്നെന്നേക്കുമായി അവസാനിക്കുകയായിരുന്നു.
രണ്ടായിരത്തില്‍ അദ്ദേഹം ആശുപത്രിയിലാവുകയും, മരണത്തില്‍ വക്കോളമെത്തുകയും ചെയ്തിരുന്നു. ഗിയര്‍മോ കപ്പോളയുമായുള്ള സൗഹൃദം അദ്ദേഹത്തിന് ഗുണം ചെയ്തില്ല. അന്ന് ഹൈപ്പര്‍ ടെന്‍ഷന്‍ അടക്കം ചികിത്സ തേടിയിരുന്നു മറഡോണ. പിന്നീട് നാല് വര്‍ഷം ക്യൂബയിലായിരുന്നു അദ്ദേഹം. തന്നെ എല്ലാത്തില്‍ നിന്നും കരകയറ്റിയത് മൂത്ത മകള്‍ ഡാല്മയാണെന്ന് ഡീഗോ പിന്നീട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മാറാ രോഗങ്ങള്‍ അദ്ദേഹത്തെ എന്നും വേട്ടയാടിയിരുന്നു. ഭാരക്കൂടുതലും അദ്ദേഹത്തെ തളര്‍ത്തിയിരുന്നു. അതാണ് ഒടുവില്‍ മരണം തേടിയെത്തിയപ്പോഴും ഡീഗോയ്ക്ക് വില്ലനായത്. പക്ഷേ ഫുട്ബോള്‍ മൈതാനത്ത് പന്തുരുളുന്ന കാലത്തോളം ഡീഗോയെന്ന ഇതിഹാസത്തെ ലോകം മുഴുവന്‍ ഓര്‍ത്തിരിക്കും.
Recommended Video