ഖുറാൻ കത്തിക്കുന്ന വീഡിയോ ഫേസ്ബുക്കിലിട്ടു..മതനിന്ദാക്കുറ്റം ചുമത്തി..അഴിയെണ്ണേണ്ടി വരും..!
കോപ്പന്‍ഹേഗന്‍: ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ കത്തിച്ചയാള്‍ക്ക് മേല്‍ ദൈവനിന്ദാക്കുറ്റം ചുമത്തി. ഡെന്‍മാര്‍ക്കിന്റെ ചരിത്രത്തില്‍ അരനൂറ്റാണ്ടിനിടെ ഇതാദ്യമായാണ് ഒരാളുടെ പേരില്‍ മതനിന്ദയുടെ പേരില്‍ കുറ്റം ചുമത്തപ്പെടുന്നത്. മത സ്വാതന്ത്ര്യത്തിന് ഏറെ പേരുകേട്ട രാജ്യമാണ് ഡെന്‍മാര്‍ക്ക്.
2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 42കാരനായ ആള്‍ ഖുറാന്‍ കത്തിക്കുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റം ചുമത്തപ്പെട്ടയാള്‍ അടുത്തുതന്നെ കോടതിയുടെ വിചാരണ നേരിടേണ്ടതായി വരും. ഡെന്‍മാര്‍ക്കിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ മതനിന്ദാക്കുറ്റം ചുമത്തപ്പെടുന്ന നാലാമത്തെ വ്യക്തിയാണ് ഇയാള്‍.
ഖുറാന്‍ കത്തിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത് ഏറെ ഒച്ചപ്പാടുകളുണ്ടാക്കിയിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാല്‍ നാല് മാസത്തെ തടവാണ് ശിക്ഷയായി ലഭിക്കുക. തടവിനൊപ്പം പിഴയുമൊടുക്കേണ്ടതായി വരും. ഇതിന് മുന്‍പ് 1938, 1946, 1971 വര്‍ഷങ്ങളിലാണ് സമാന സംഭവം ഡെന്‍മാര്‍ക്കിലുണ്ടായിരുന്നത്. എന്നാല്‍ പ്രതികള്‍ക്ക് മേല്‍ കുറ്റം തെളിയിക്കപ്പെട്ടിരുന്നില്ല.