തോറ്റമ്പി... നാണം കെട്ടു, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രാജി പ്രഖ്യാപിച്ചു
ലണ്ടന്‍: ബ്രെക്‌സിറ്റ് അനുകൂലമായി ഹിതപരിശോധന ഫലം വന്നപ്പോള്‍ തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ കാര്യത്തില്‍ ഏതാണ്ട് തീരുമാനമായിരുന്നു. ഇപ്പോഴിതാ, മറ്റ് സാധ്യതകളെല്ലാം കൊട്ടിയടച്ചുകൊണ്ട് ഡേവിഡ് കാമറൂണ്‍ രാജി പ്രഖ്യാപിച്ചിരിയ്ക്കുന്നു.
ഹിതപരിശോധനയില്‍ ബ്രെക്‌സിറ്റിന് എതിരായിരുന്നു ഡേവിഡ് കാമറൂണ്‍. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്നായിരുന്നു അദ്ദേഹം വാദിച്ചിരുന്നത്. ഇതിന് പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിയുടെ പിന്തുണയും അദ്ദേഹത്തിന് ഉണ്ടായിരുന്നു.
എന്നാല്‍ നേരിയ ഭൂരിപക്ഷത്തില്‍ ബ്രെക്‌സിറ്റ് വിജയിച്ച സാഹചര്യത്തില്‍ രാജിയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലാത്ത സ്ഥിതിയായി കാമറൂണിന്. രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ ഇനി വേണ്ടത് പുതിയ നേതൃത്വമാണെന്നായിരുന്നു രാജി പ്രഖ്യാപിച്ചുകൊണ്ട് ഡേവിഡ് കാമറൂണ്‍ പറഞ്ഞത്.
ഒക്ടോബറില്‍ ആയിരിക്കും കാമറൂണ്‍ സ്ഥാനം ഒഴിയുക. രാജ്യത്തെ അടുത്ത ലക്ഷ്യസ്ഥാനത്തേത്തിയ്ക്കുന്നതിനുള്ള നേതാവായി തുടരാന്‍ തനിയ്ക്ക് അര്‍ഹതയുണ്ടെന്ന് കരുതുന്നില്ലെന്നും കാമറൂണ്‍ പറഞ്ഞു. സ്കോട്ട് ലാന്റും വടക്കന്‍ അയർലന്റും യുറോപ്യന്‍ യൂണിയനില്‍ തുടരണം എന്നതിനാണ് പിന്തുണ നല്‍കിയത്. പക്ഷേ പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് തന്നെ പ്രതിഷേധങ്ങള്‍ ഉയരും എന്ന് ഉറപ്പുള്ളതിനാലാണ് കാമറൂണ്‍ ഇപ്പോള്‍ രാജി പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വൈകാരികമായിട്ടായിരുന്നു കാമറൂണിന്റെ രാജി പ്രഖ്യാപനം. പലപ്പോഴും അദ്ദേഹത്തിന്റെ ശബ്ദം ഇടറിയിരുന്നു. ബോറിസ് ജോണ്‍സണ്‍ ആയിരിക്കും കാമറൂണിന്റെ പിന്‍ഗാമി എന്നാണ് റിപ്പോര്‍ട്ടുകള്‍.