ഇസ്രായേല്‍ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് പലസ്തീനില്‍ ഇന്ന് ദേശീയ ദുഖാചരണം; രാഷ്ട്രങ്ങള്‍ അപലപിച്ചു
ഗസ: സ്വന്തം മണ്ണിലേക്ക് തിരികെയെത്താനുള്ള അവകാശത്തിനു വേണ്ടി ഇസ്രായേല്‍ അതിര്‍ത്തിയില്‍ പ്രകടനം നടത്തിയ പതിനായിരങ്ങള്‍ക്കു നേരെയുണ്ടായ ഇസ്രായേല്‍ വെടിവയ്പ്പില്‍ 15 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1500ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ദേശീയ ദുഖാചരണദിനമായി ആചരിക്കാന്‍ ലസ്തീന്‍ അതോറിറ്റി തീരുമാനിച്ചു. സ്‌കൂളുകള്‍, യൂനിവേഴ്‌സിറ്റികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയെല്ലാം അടഞ്ഞുകിടക്കുമെന്ന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഓഫീസ് അറിയിച്ചു.
ഭൂമി ദിനാചരണത്തിന്റെ 42-ാം വാര്‍ഷിക ദിനത്തില്‍ ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് ഫലസ്തീനികള്‍ നടത്തിയ പ്രകടത്തിനു നേരെയായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവയ്പ്പ്. ഗസയോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തിയില്‍ അഞ്ച് കേന്ദ്രങ്ങളിലായി നടന്ന പ്രകടനങ്ങള്‍ക്കെതിരേ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.
ഇസ്രായേല്‍ കൂട്ടക്കൊലയുടെ സാഹചര്യത്തില്‍ അടിയന്തര രക്ഷാസമിതി യോഗം വിളിച്ചുചേര്‍ക്കാന്‍ കുവൈത്ത് ആവശ്യപ്പെട്ടു. ജോര്‍ദാന്‍, തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും ഇസ്രായേല്‍ നടപടിയെ അപലപിച്ചു. സമാധാനപരമായി നടത്തിയ സമരത്തിനു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് രാഷ്ട്രങ്ങള്‍ കുറ്റപ്പെടുത്തി. അധിനിവേശ ശക്തിയെന്ന നിലയില്‍ ഗസയിലെ സംഭവങ്ങള്‍ക്ക് ഉത്തരവാദി ഇസ്രായേലാണെന്ന് ജോര്‍ദാന്‍ സര്‍ക്കാര്‍ വക്താവ് മുഹമ്മദ് അല്‍ മുമാനി പ്രസ്താവനയില്‍ പറഞ്ഞു. സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്കെതിരേയാണ് ഇസ്രായേല്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
1967ല്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാനുള്ള തങ്ങളുടെ അവകാശത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നതിന്റെ ഓര്‍മ പുതുക്കലായിട്ടാണ് മാര്‍ച്ച് 30ന് ഭൂമി ദിനമായി ഫലസ്തീനികള്‍ ആചരിക്കുന്നത്. 1948ല്‍ ഇസ്രായേലില്‍ നിന്ന് ആയിരക്കണക്കിന് ഫലസ്തീനികള്‍ ആട്ടിയോടിക്കപ്പെട്ടതിന്റെ ദുരന്ത സ്മരണയുണര്‍ത്തുന്ന നഖ്ബ ദിനമായ മെയ് 15 വരെ ഇസ്രായേല്‍ അതിര്‍ത്തിയില്‍ കുടില്‍കെട്ടി സമരം തുടരാനാണ് ഫലസ്തീനികളുടെ തീരുമാനം. ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്ക, തങ്ങളെ എംബസി മെയ് 15ഓടെ ഇവിടേക്ക് മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
വീണ്ടും ഞെട്ടിച്ച് മുകേഷ് അംബാനി; ഉപഭോക്താക്കൾക്ക് നൽകിയത് വൻ ഓഫർ!