ഇന്ത്യൻ അതിർത്തിയിലെ മൊബൈൽ സേവനം പുനഃസ്ഥാപിച്ച് ബംഗ്ലാദേശ്: നീക്കം പൌരത്വ നിയമ ഭേദഗതിയോടെ?
ധാക്ക: ഇന്ത്യൻ അതിർത്തിയോട് അടുത്ത് കിടക്കുന്ന പ്രദേശത്തെ ഇന്റർനെറ്റ് നിരോധനം പിൻവലിച്ച് ബംഗ്ലാദേശ്. സുരക്ഷാ കാരണങ്ങൾ കൊണ്ട് 4000 കിലോമീറ്ററോളം വരുന്ന ഇന്ത്യൻ അതിർത്തിക്കടുത്ത് വരുന്ന പ്രദേശത്തെ ഇന്റർനെറ്റ് വിച്ഛേദിക്കാനാണ് ബംഗ്ലാദേശ് സർക്കാർ നിർദേശിച്ചിട്ടുള്ളതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. 2000 ബേസ് ട്രാൻസ് റിസീവറുകളിൽ നിന്നുള്ള സിഗ്നലുകൾ നിർത്തലാക്കാനാണ് ബംഗ്ലാദേശ് ടെലികമ്മ്യൂണിക്കേഷൻ റെഗുലേററ്ററി കമ്മീഷൻ ഞായറാഴ്ച ടെലികോം കമ്പനികൾക്ക് നൽകിയ നിർദേശം. ഇതോടെ ഇന്ത്യയും മ്യാൻമറുമായും അതിർത്തി പങ്കിടുന്ന 32 ജില്ലകളിൽ നിന്നുള്ള ഒരു കോടി ഉപയോക്താക്കളെയാണ് ഇന്റർനെറ്റ് നിയന്ത്രണം ബാധിച്ചിട്ടുള്ളത്. എന്നാൽ നിയന്ത്രണത്തിനുള്ള കാരണം സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ പാർലെമന്റ് പൌരത്വ നിയമഭേദഗതി പാസാക്കിയതിന് പിന്നാലെയായിരുന്നു നീക്കം.
നെല്ലൈ കണ്ണനെതിരെ പ്രതിഷേധം; പൊന്‍ രാധാകൃഷ്ണന് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ അറസ്റ്റില്‍
ബംഗ്ലാദേശിലെ ടെലികോം സേവന ദേതാക്കളായ ഗ്രാമീൺഫോൺ, ടെലിടോക്ക്, റോബി, ബംഗ്ലാലിങ്ക് എന്നിവർക്കാണ് ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിക്കുള്ളിൽ വരുന്ന ഒരു കിലോമീറ്റർ പ്രദേശത്തെ ഇന്റർനെറ്റ് ബന്ധം വിഛേദിക്കാൻ ആവശ്യപ്പെട്ടത്. നിലവിലെ സാഹചര്യത്തിൽ രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് നീക്കമെന്നാണ് സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ സർവീസ് പുനരാരംഭിക്കുകയും ചെയ്തതായി ടെലികോം കമ്പനികൾ സ്ഥിരീകരിച്ചിട്ടുണ്ട്. സർക്കാർ നിർദേശം അനുസരിച്ച് അതിർത്തി പ്രദേശങ്ങളിലെ ബിടിടിഎസുകൾ ഡി ആക്ടിവേറ്റ് ചെയ്യുകയും 24 മണിക്കൂറിന് ശേഷം പുനഃസ്ഥാപിക്കുകയും ചെയ്തെന്നും കമ്പനികൾ പിന്നീട് അറിയിച്ചിരുന്നു.
രാജ്യസുരക്ഷ കണക്കിലെടുത്താണ് നീക്കമെന്ന് പോസ്റ്റ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. ഈ മന്ത്രാലയമല്ല തീരുമാനമെടുത്തിട്ടുള്ളത് നാല് മന്ത്രാലയങ്ങൾ ചേർന്നിട്ടാണെന്നും മന്ത്രി മുസ്തഫ ജബ്ബാർ വ്യക്തമാക്കിയിരുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ നിർദേശമാണ് ഇതിൽ നിർണായകമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ പൌരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൌരന്മാരുടെ കണക്കുകൾ കൈമാറാൻ വിദേശകാര്യ മന്ത്രി എകെ അബ്ദുൾ മോമൻ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. പൌരത്വ നിയമഭേദഗതി സംബന്ധിച്ച പ്രതിഷേധങ്ങൾ ശക്തിപ്പെട്ടതോടെ ഡിസംബർ 12ന് നടത്താനിരുന്ന ഇന്ത്യാ സന്ദർശനം അദ്ദേഹം റദ്ദാക്കിയിരുന്നു. ദില്ലിയിലെത്താൻ മണിക്കൂറുകൾക്ക് മുമ്പാണ് ബംഗ്ലാദേശ് സർക്കാർ തീരുമാനം അറിയിച്ചത്.