ഗോത്രവർഗക്കാർക്ക് തേങ്ങയും ഇരുമ്പും നൽകി ജോണിന്റെ മൃതദേഹം വീണ്ടെടുക്കാമെന്ന് നരവംശ ശാത്രജ്ഞർ
പോർട്ട് ബ്ലയർ: ആൻഡമാൻ നിക്കോബാർ ദ്വീപിൽ സെന്റിനൽ ഗോത്രവർഗക്കാരുടെ അമ്പേറ്റ് മരിച്ച 27കാരനായ ജോൺ അലൻ ചൗവിന്റെ മൃതദേഹം വീണ്ടെക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. നവംബർ പതിനേഴാം തീയതിയാണ് ഗോത്രവർഗക്കാർ മതപ്രചാരകനായ ജോണിനെ അമ്പെയ്ത് കൊലപ്പെടുത്തിയത്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്ന ഗോത്രവർഗക്കാർക്കിടയിൽ മതപ്രചാരണം നടത്താനായിരുന്നു ജോൺ ദ്വീപിലേക്ക് എത്തിയത്.
ഏഷ്യയിലെ തന്നെ ഏറ്റവും ആക്രമണകാരികളാണെന്ന് വിശേഷിപ്പിക്കാവുന്ന ഗോത്ര വിഭാഗമാണ് സെന്റിനൽസ്. പുറംലോകത്ത് ദ്വീപിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവരെ ഇവർ ആക്രമിക്കുകയാണ് പതിവ്. ജോണിന്റെ മൃതദേഹം ഇപ്പോഴും ദ്വീപിലാണുള്ളത്. ഇരുമ്പും നാളികേരവും സമ്മാനമായി നൽകി സെന്റിനൽ ഗോത്രവർക്കാരെ അനുനയിപ്പിച്ച് മൃതദേഹം വീണ്ടെടുക്കാനുള്ള ആലോചനകളും നടന്നുവരികയാണ്.
അമേരിക്കയിൽ നിന്നും അപകട ദ്വീപിലേക്ക്
അമേരിക്കയിൽ നിന്നുള്ള മതപ്രചാരകനാണ് ജോൺ അലൻ ചൗ. കൊല്ലപ്പെടുന്നതിന് മുൻപം പലതവണ ദ്വീപിലേക്ക് എത്തിപ്പെടാൻ ജോൺ ശ്രമം നടത്തിയിരുന്നു. അപ്പോഴെല്ലാം ഗോത്രവർഗക്കാർ അമ്പെയ്ത് ജോണിനെ വിരട്ടിയോടിച്ചു. ഒരു തവണ ജോണിന്റെ കൈയ്യിലിരുന്ന ബൈബിളിലാണ് അമ്പ് തുളഞ്ഞ് കയറിയത്.
മത്സ്യത്തൊഴിലാളികളുടെ സഹായം
വംശനാശ ഭീഷണി നേരിടുന്ന ഗോത്രവർഗമായതിനാൽ സെന്റിനൽസ് ദ്വീപിലേക്ക് പ്രവേശിക്കുന്നതിൽ പുറംലോകത്ത് നിന്നുള്ളവർക്ക് വിലക്കുണ്ട്. കോസ്റ്റ്ഗാർഡിന്റെ കണ്ണുവെട്ടിച്ച് മത്സ്യത്തൊഴിലാളികൾക്ക് 25000 രൂപ നൽകിയാണ് ജോൺ ദ്വീപിലെത്തിയത്. ആദ്യ രണ്ട് തവണ ആക്രമണത്തെ തുടർന്ന് തിരിച്ചെത്തിയെങ്കിലും യാത്രയുടെ അനുഭവങ്ങൾ ജോൺ ഡയറിക്കുറിപ്പിൽ പകർത്തിയിട്ടുണ്ട്. ഒരാൾ പോലും നിന്റെ പേരു കേൾക്കാത്ത ഈ ദ്വീപ് സാത്താന്റെ അവസാന ശക്തി കേന്ദ്രമാണോയെന്ന് ജോൺ ഡയറിയിൽ കുറിച്ചിരുന്നു. എത്രത്തോളം അഭിനിവേശത്തോടെയാണ് മതപ്രചാരണത്തിനായി ജോൺ ഇറങ്ങിത്തിരിച്ചതെന്ന് ഈ ഡയറിക്കുറിപ്പിൽ നിന്നും വ്യക്തമാണ്.
അമ്പേറ്റ് മരണം
ജോണിന്റേതെന്ന് തോന്നിപ്പിക്കുന്ന മൃതദേഹം ഗോത്രവർഗക്കാർ കെട്ടിവലിച്ചുകൊണ്ടുപോകുന്നത് കണ്ടുവെന്ന് മത്സ്യത്തൊഴിലാളികൾ ജോണിന്റെ സുഹൃത്തിനെ അറിയിക്കുകയായിരുന്നു. മണലിൽ പകുതി പൂഴ്ത്തിയ നിലയിലായിരുന്ന മൃതദേഹമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ഹെലികോപ്റ്ററിനെ പോലും അമ്പെയ്യുന്നവർ
അപകടകരമായ ദ്വീപിൽ നിന്നും മൃതദേഹം പുറത്തെത്തിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. 2014ൽ സുനാമിയുണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിനായി ദ്വീപിന് മുകളിലൂടെ പറന്ന ഹെലികോപ്റ്ററിന് നേരെപ്പോലും അമ്പെയ്തവരാണ് സെന്റിനൽസ്. അവിടെ മാത്രം ജനിച്ച് ജീവിച്ച് മരിക്കുന്നവരാണ് സെന്റിനൽസ്. 2006ൽ വഴിതെറ്റി ദ്വീപിൽ എത്തിപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളെ ഇവർ കൊലപ്പെടുത്തിയിരുന്നു.
തേങ്ങയും ഇരുമ്പും
അലന്റെ മൃതദേഹം വീണ്ടെടുക്കാൻ ചില നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുകയാണ് നരവംശ ശാത്രജ്ഞനായ ടിഎൻ പണ്ഡിറ്റ്. 1966നും 1991നും ഇടയിൽ നിരവധി തവണ ആൻഡമാൻ നിക്കോബാർ ദ്വീപിലെ സംരക്ഷിത ദ്വീപുകളിൽ പ്രവേശിക്കുകയും ഗോത്രവർഗക്കാരുമായി ഇടപഴകിയിട്ടുമുണ്ട് അദ്ദേഹം. തീരത്തേയ്ക്ക് തേങ്ങകൾ ഇട്ടുകൊടുത്ത് സെന്റിനൽസിനെ ആകർഷിച്ചു. ഇട്ടുകൊടുത്ത തേങ്ങകൾ അവർ വളരെ വേഗം പെറുക്കിയെടുക്കുകയും ചെയ്തു. ഇതോടെ സാവധാനം ദ്വീപിന് സമീപത്തേയ്ക്ക് ഗവേഷണസംഘത്തിന് എത്താനായി. സൗഹാർദ്ദപരമായി ഗവേഷകരോട് ഇടപെട്ട സെന്റിനൽസിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
ഇതേ തന്ത്രം വീണ്ടും
ഉച്ചതിരിയുന്ന സമയങ്ങളിൽ സെന്റിനലുകൾ അധികമായി തീരത്തിനടുത്ത ഉണ്ടാകാറില്ലെന്നാണ് ടി എൻ പണ്ഡിറ്റ് പറയുന്നത്. ഈ സമയം ചെറുസംഘങ്ങളായി പോയി തേങ്ങയും ഇരുമ്പും സമ്മാനങ്ങളായി നൽകിയാൽ ജോണിന്റെ മൃതദേഹം എടുക്കാൻ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സ്ഥലംപരിചയമുള്ള മത്സ്യത്തൊഴിലാളികളുടെ സഹായവും ഉപയോഗപ്പെടുത്താം.
ടി എൻ പണ്ഡിറ്റ്
2015 മുതൽ കേന്ദ്ര ആദിവാസി വികസന മന്ത്രാലയവുമായി ബന്ധപ്പെട്ട് സേവനമനുഷ്ഠിച്ച ആളാണ് ടിഎൻ പണ്ഡിറ്റ്. ഏകദേശം 80 മുതൽ 90 വരെ ഗോത്രവർഗക്കാർ മാത്രമാകും ദ്വീപിൽ അവശേഷിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. യഥാർത്ഥത്തിൽ സെന്റിനലുകൾ അക്രമകാരികളല്ല. തങ്ങളെ ആക്രമിക്കാനെത്തിയവരാണോ എന്ന ഭയം മൂലമാണ് അവർ അമ്പെയ്യുന്നത്. ദ്വീപിലേക്കുള്ള ആദ്യ യാത്രയിൽ തനിക്ക് നേരെയും അമ്പെയ്തിരുന്നു. എന്നാൽ ക്ഷമയോടെ കാത്തിരുന്ന് നമ്മൾ അപകടകാരികളല്ലെന്ന് ബോധ്യപ്പെടുത്താനായാൽ സെന്റിനലുകൾ സൗഹാർദ്ദപരമായി പെരുമാറുമെന്ന് ടിഎൻ പണ്ഡിറ്റ് പറയുന്നു.
വംശനാശ ഭീഷണി നേരിടുന്നവർ
രോഗപ്രതിരോധ ശേഷി തീരെ കുറഞ്ഞവരാണ് സെന്റിലുകൾ. അതുകൊണ്ട് തന്നെ അവരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടാകുന്നത്. പുറംലോകത്ത് നിന്ന് ആരെയും കടത്തിവിടാതിരക്കാനായി ദ്വീപിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലേക്ക് പ്രവേശനം നിരോധിച്ചിരുന്നു. എന്നാൽ കുറച്ച് മാസങ്ങൾക്ക് മുമ്പാണ് സഞ്ചാരികൾക്ക് പ്രത്യേക അനുമാതമില്ലാതെ പ്രവേശിക്കാൻ ഇളവ് നൽകിയത്. ജോണിന്റെ മരണത്തോടെ ഈ ഭേദഗതിക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.
വീഡിയോ
സെന്റിനൽ ഗോത്രവർഗക്കാരുടെ ദൃശൃങ്ങൾ പകർത്തിയപ്പോൾ
യതീഷ് ചന്ദ്ര ശബരിമലയിൽ നിന്നും മടങ്ങുന്നു; പകരമെത്തുന്നത് എസ് പി പുഷ്കരൻ, തന്ത്രപരമായ തിരിച്ചടി
പാലക്കാട്ടെ ഡോക്ടറുമായി കോടികളുടെ സാമ്പത്തിക ഇടപാട്; ബാലഭാസ്കറിന്റെ മരണത്തിൽ സമഗ്രാന്വേഷണം: ഡിജിപി