ഷാർജയിൽ പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്ന വീട്ടുജോലിക്കാരിക്ക് വധശിക്ഷ
ഷാര്‍ജ: സ്വദേശിയായ ഗൃനാഥന്റെ ഒന്‍പത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തറയിലേക്കെറിഞ്ഞും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസില്‍ ഇന്തോനീഷ്യക്കാരിയായ ജോലിക്കാരിയെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഷാര്‍ജ ശരീഅ കോടതിയാണ് 30കാരിയായ ഗാര്‍ഹികത്തൊഴിലാളിയെ വധശിക്ഷയ്ക്ക് വിധിച്ചത്.
2016 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടുടമസ്ഥന്റെ ഒന്‍പത് മാസം പ്രായമുള്ള സലാമ അല്‍ മംസി എന്ന കുട്ടിയെ വടികൊണ്ടടിച്ചും തറയിലേക്കെറിഞ്ഞും ക്രൂരമായ പീഡനത്തിന് വിധേയമാക്കിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രണ്ടാഴ്ചയ്ക്കു ശേഷം മരണപ്പെടുകയുമായിരുന്നു.
തലയോട്ടിക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കും ഗുരുതരമായ പരിക്കുകളേറ്റ സ്ഥിതിയിലായിരുന്നു കുട്ടിയ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അന്ന് കുട്ടിയെ ചികില്‍സിച്ച ഡോ. സതീഷ് കൃഷ്ണന്‍ അനുസ്മരിച്ചു. പീഡനം കാരണം കുട്ടിയുടെ തലച്ചോറ് ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങളില്‍ രക്തസ്രാവമുണ്ടായിരുന്നു. അടിയന്തര ശസ്ത്രക്രിയകള്‍ക്കു വിധേയമാക്കിയിരുന്നുവെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. 2017 ജനുവരി 18നായിരുന്നു കേസില്‍ വിചാരണ ആരംഭിച്ചത്. ഇന്തോനീഷ്യന്‍ യുവതി മുന്‍കൂട്ടിയുള്ള പദ്ധതി പ്രകാരമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കോടതി വ്യക്തമാക്കി.
എന്നാല്‍ കോടതിയില്‍ എല്ലാ കുറ്റങ്ങളും നിരസിക്കുകയാണ് യുവതി ചെയ്തത്. താന്‍ കുട്ടിയെ മര്‍ദ്ദിച്ചിട്ടില്ലെന്നും കൊലപ്പെടുത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ വ്യക്തമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ വാദം കോടതി തള്ളുകയായിരുന്നു. അബൂദബിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവ് ഈസ അല്‍ മസ്മിയും ഭാര്യ ഹുദയും പ്രതിക്ക് ശക്തമായ ശിക്ഷ ലഭിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. തന്റെ മകളുടെ കൊലയാളിയെ കാണാനാവില്ലെന്ന് പറഞ്ഞ ഹുദ, വിചാരണ വേളയില്‍ കോടതിയില്‍ ഹാജരായിരുന്നില്ല.