അവള്‍ ഒരു പറവയെപ്പോലെ എന്റെ കണ്‍മുന്നിലൂടെ പറന്നകന്നു...
ഖാന്‍ യൂനിസ്: അവസാനമായി തന്റെ മകളെ ജീവനോടെ കണ്ട സമയം അനുസ്മരിക്കുകയാണ് ജോലിക്കിടെ ഇസ്രായേല്‍ സൈനികന്റെ വെടിയേറ്റുമരിച്ച ഫലസ്തീന്‍ നഴ്‌സ് റസാന്റെ മാതാവ് സബ്രീന്‍ അല്‍ നജ്ജാര്‍... കരഞ്ഞുതളര്‍ന്ന് ഇനിയും കണ്ണീരൊഴുക്കാനാവാതെ.. അവള്‍ വെള്ളിയാഴ്ച എന്റെ മുന്നില്‍ വന്ന് പുഞ്ചിരിച്ചു പറഞ്ഞു, ഞാന്‍ പ്രതിഷേധം നടക്കുന്ന സ്ഥലത്തേക്ക് പോവുകയാണ്- ഖുസയ്യയിലെ വീട്ടിലിരുന്ന് 43കാരിയായ സബ്രീന്‍ ഓര്‍ത്തു. കണ്ണുചിമ്മിത്തുറക്കുന്ന നേരംകൊണ്ട് അവള്‍ പുറത്തേക്കെത്തിയിരുന്നു. അവളെ കാണാനായി ഞാന്‍ ബാല്‍ക്കണിയിലേക്കോടി. അപ്പോഴേക്കും തെരുവിന്റെ അങ്ങേത്തലയ്ക്കല്‍ അവളെത്തിയിരുന്നു. ഒരു പറവയെപ്പോലെ എന്റെ മുന്നിലൂടെ പറന്നുപോവുകയായിരുന്നു എന്റെ മകള്‍...
വെടിയേറ്റത് നെഞ്ചില്‍
കഴിഞ്ഞ 10 ആഴ്ചകളായി ഗസാ നിവാസികള്‍ തുടരുന്ന പ്രതിഷേധത്തില്‍ പരിക്കേറ്റവരെ ചികില്‍സിക്കുകയായിരുന്നു നഴ്‌സായി ജോലി ചെയ്യുന്ന 21കാരി റസാന്‍ അല്‍ നജ്ജാറിന്റെ ലക്ഷ്യം. അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈനികരുടെ വെടിയേറ്റ് വീണ ഒരാളെ എടുത്തുയര്‍ത്താനുള്ള ശ്രമത്തിലായിരുന്നു റസാന്‍. ഉടന്‍ വന്നു ഇസ്രായേല്‍ സൈനികന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ട. അത് റസാന്റെ മെലിഞ്ഞ നെഞ്ചിന്‍ കൂട് തകര്‍ത്ത് പുറത്തേക്ക് ചിതറിത്തെറിച്ചു.
വെടിയേറ്റതറിയാതെ റസാന്‍
പരിക്കേറ്റയാളെ ചികില്‍സിക്കാനുള്ള ശ്രമത്തില്‍ നെഞ്ചിന് വെടിയേറ്റ റസാന്‍ ഏതാനും നിമിഷം അതറിഞ്ഞില്ലെന്ന് കൂടെയുണ്ടായിരുന്ന നഴ്‌സ് റിദ നജ്ജാര്‍ പറഞ്ഞു. അല്‍പ സമയം കഴിഞ്ഞ റസാന്‍ കുഴഞ്ഞുവീഴുകയായിരുന്നു. റസാന്റെ നെഞ്ച് തുളച്ച് പുറത്തേക്കുവന്ന വെടിയുണ്ടയുടെ ചീളുകളേറ്റ് കൂടെയുണ്ടായിരുന്ന മൂന്നു നഴ്‌സുമാര്‍ക്കു കൂടി പരിക്കേറ്റതായും റിദ പറഞ്ഞു. വെടിയേല്‍ക്കുമ്പോള്‍ താന്‍ റസാന്റെ സമീപത്തുണ്ടായിരുന്നു റിദ.
എല്ലാവരും നഴ്‌സ് യൂനിഫോമില്‍
ഇസ്രായേല്‍ അതിര്‍ത്തി വേലിക്കടുത്ത് കൈകളുയര്‍ത്തിയായിരുന്നു തങ്ങള്‍ പരിക്കേറ്റയാളുടെ അടുത്തേക്ക് പോയതെന്ന് റിദ പറഞ്ഞു. നഴ്‌സ് യൂനിഫോമില്‍ മെഡിക്കല്‍ ബാഗുമായി പോവുന്ന ഞങ്ങള്‍ സുരക്ഷാ ഭീഷണിയല്ലെന്ന് 100 വാര അപ്പുറത്ത് നില്‍ക്കുന്ന സൈനികരെ അറിയിക്കാനായിരുന്നു കൈകളുയര്‍ത്തിയത്. എന്നിട്ടും അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. നഴ്‌സുമാരും പരിക്കേറ്റയാളുമല്ലാതെ വേറെ ആരും പരിസരത്തുണ്ടായിരുന്നില്ലെന്നും റിദ പറഞ്ഞു.
കൊല്ലപ്പെടുന്ന 119-ാമത്തെ ഫലസ്തീനി
1948ല്‍ ഇസ്രായേലില്‍ നിന്ന് പുറത്താക്കപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരികെയെത്താന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 10 ആഴ്ചയായി നടക്കുന്ന സമരത്തിനിടയില്‍ ഇസ്രായേല്‍ സൈനികരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന 119ാമത്തെ ഫലസ്തീനിയാണ് റസാന്‍ അല്‍ നജ്ജാര്‍. 13000 പേര്‍ക്ക് ഇതിനകം പരിക്കേല്‍ക്കുകയുണ്ടായി.
തന്റെ ലക്ഷ്യം ജീവന്‍ രക്ഷിക്കല്‍
പരിക്കേറ്റവരുടെ ജീവന്‍ രക്ഷിക്കുകയെന്നത് തന്റെ ജോലിയും ഉത്തരവാദിത്തവുമാണെന്ന് ഈയിടെ അല്‍ ജസീറ ടിവിക്കനുവദിച്ച അഭിമുഖത്തില്‍ റസാന്‍ പറഞ്ഞിരുന്നു. പരമാവധി ആളുകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയാണ് ഇസ്രായേല്‍ സൈനികര്‍ ലക്ഷ്യമിടുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ അവിടെ നിന്ന് മാറിനില്‍ക്കുന്നത് നാണക്കേടാണെന്നും അവര്‍ അഭിപ്രായപ്പെടുകയുണ്ടായി. താന്‍ ചെയ്യുന്നത് ജീവകാരുണ്യ പ്രവര്‍ത്തനമാണെന്നും രാജ്യത്തിന് വേണ്ടിയാണ് താനത് ചെയ്യുന്നതെന്നും ന്യുയോര്‍ക്ക് ടൈംസ് അഭിമുഖത്തിലും റസാന്‍ പറഞ്ഞിരുന്നു. രാവിലെ 7 മുതല്‍ രാത്രി 8 മണിവരെയായിരുന്നു റസാന്‍ ജോലി ചെയ്തിരുന്നത്.