ദുരന്തഭൂമിയായി ഇന്തോനേഷ്യ: സുനാമി മരണം 832ലെത്തി, രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധികള്‍!
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഭൂചലനത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 832 കഴിഞ്ഞു. ഇതിനകം പ്രകൃതി ദുരന്തത്തില്‍ 832 പേര്‍ മരിച്ചതായി ഇന്തോനേഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ നിലച്ചതോടെ ആശയ വിനിമയ പ്രശ്നങ്ങളാണ് രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുന്നത്. ഒട്ടേറെ ആളുകള്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. പാലുവിലെ ഷോപ്പിംഗ് മാളുകളിലും രണ്ട് ഹോട്ടലുകളിലുമായി കുടുങ്ങിക്കിടക്കുന്നുണ്ട്. 20 അടിയോളം ഉയരത്തിലാണ് തീരത്തേക്ക് സുനാമിത്തിരകള്‍ അടിച്ച് കയറിയത്. വെള്ളിയാഴ്ചയുണ്ടായ ഭൂചലനത്തെ തുടര്‍ന്നാണ് ഇന്തോനേഷ്യയില്‍ സുനാമി രൂപംകൊണ്ടത്.
വെള്ളിയാഴ്ചയുണ്ടായ രണ്ട് ഭൂചനലങ്ങള്‍ക്ക് പിന്നാലെയാണ് പാലു നഗരത്തിലേക്ക് സുനാമിത്തിരകള്‍ വീശിയടിച്ചത്. ആദ്യത്തെ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. രണ്ടാമത്തെ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയിരുന്നു. ഇതോടെ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് മുന്നറിയിപ്പ് പിന്‍വലിക്കുകയായിരുന്നു. മുന്നറിയിപ്പ് പിന്‍വലിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് സുനാമി രൂപം കൊള്ളുന്നത്.

പാലുവില്‍ ദുരന്തം
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രത്തിനോട് ഏറ്റവും അടുത്ത പ്രദേശമായ പാലു നഗരത്തിലാണ് ഏറ്റവുമധികം നാശം വിതച്ചിട്ടുള്ളത്. മൂന്ന് ലക്ഷത്തോളമാണ് ഡോങ്കലയ്ക്ക് സമീപത്തുള്ള പാലുവിലെ ജനസംഖ്യ. പാലുവിന് പുറമേ രണ്ട് സമീപ ജില്ലകളില്‍ കൂടി സുനാമി നാശം വിതച്ചിട്ടുണ്ട്. മരണം ആയിരത്തിലെത്തുമെന്ന് ഇന്തോനേഷ്യന്‍ വൈസ് പ്രസിഡന്റ് ജുസുഫ് കല്ല വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ചിന്തിച്ചതിനേക്കാള്‍ കൂടുതല്‍ പ്രദേശത്തെ സുനാമി വിഴുങ്ങിക്കഴിഞ്ഞിട്ടുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ ഏജന്‍സി വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. പാലുവിലെ നാല് ജില്ലകളില്‍ ഒരു ജില്ലയിലേക്ക് മാത്രമാണ് രക്ഷാ പ്രവര്‍ത്തകര്‍ക്ക് കടന്നുചെല്ലാന്‍ കഴിഞ്ഞിട്ടുള്ളത്. മറ്റ് മൂന്ന് ജില്ലകളില്‍ നിന്നുള്ള വിവരം ലഭിച്ചിട്ടില്ലെന്നും വക്താവ് വ്യക്തമാക്കി. കോണ്‍ക്രീറ്റ് തകര്‍ത്ത് അകത്ത് കടക്കുന്നതിന് വലിയ ഉപകരണങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

ഇന്തോനേഷ്യയില്‍ ദുരന്തങ്ങള്‍
സുനാമിയും ഭൂചലനങ്ങളും നാശം വിതയ്ക്കുന്നത് ഇന്തോനേഷ്യയില്‍ പതിവ് സംഭവങ്ങളാണ്. 2004ല്‍ സുമാത്ര ദ്വീപില്‍ ഉണ്ടായ ഭൂചലനം ശക്തമായ സുനാമിക്ക് കാരണമായിരുന്നു. സുനാമിയില്‍ 226,000 പേരാണ് 13 രാജ്യങ്ങളിലായി കൊല്ലപ്പെട്ടത്. ഇതില്‍ 120,000 പേര്‍ ഇന്തോനേഷ്യയില്‍ മാത്രം കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതോടെ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് 34 മിനിറ്റിന് ശേഷം പിന്‍വലിക്കുകയായിരുന്നു. ഇത് വന്‍ വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്. പാലുവില്‍ ബീച്ച് ഫെസ്റ്റിവലിനായി തടിച്ച് കൂടിയ ജനക്കൂട്ടമാണ് സുനാമിയില്‍ മരിച്ചവരില്‍ അധികവും. മണിക്കൂറില്‍ 800 കിലോമീറ്റര്‍ വേഗതയിലെത്തിയ തിരമാലകളാണ് തീരത്തുനിന്ന് കരയിലേക്ക് അടിച്ച് കയറിയത്.

പരിക്കേറ്റവരുടെ നില ഗുരുതരം!
ഭൂചലനത്തിലും സുനാമിയിലുമായി ഗുരുതരമായി പരിക്കേറ്റ് 540 ഓളം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് പാലുവിലെ മാത്രം കണക്കാണ്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമായ ഡൊങ്കലയില്‍ നിന്നുള്ള ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് രക്ഷാപ്രവര്‍ത്തന ഏജന്‍സികള്‍ നല്‍കുന്ന വിവരം. തീരദേശനഗരമായ പാലുവില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി സൈന്യമിറങ്ങിയിരുന്നു. 150 ഓളം പേര്‍ ഡൊങ്കലയിലെ ഒരു ഹോട്ടലില്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. തീരത്തേക്ക് സുനാമിത്തിരകള്‍ അടിച്ചതോടെ മാലിന്യങ്ങളും കെട്ടിടാവശിഷ്ടങ്ങളും അടിഞ്ഞ് കൂടിയതാണ് രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നത്.

ദുരിതാശ്വാസ പ്രവര്‍ത്തനം
ഇന്തോനേഷ്യന്‍ സൈന്യത്തിന്റെ സി 130 മിലിറ്ററി വിമാനത്തിന് ശനിയാഴ്ച പാലുവിലെ വിമാനത്താവളത്തില്‍ ലാന്‍ഡ‍് ചെയ്യാന്‍ സാധിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് വിമാനത്താവളം ഭാഗികയമായി തുറന്നതോടെ ചില കമേഴ്സ്യല്‍ വിമാനങ്ങളും പരിമിതമായി സര്‍വീസ് നടത്തുന്നുണ്ട്. രാജ്യത്തെ തുറമുഖങ്ങള്‍ക്കും പ്രകൃതി ദുരന്തത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കപ്പലുകള്‍, കണ്ടെയ്നറുകള്‍ എന്നിവക്കും വ്യാപകമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ആശുപത്രികള്‍ നിറഞ്ഞ്കവിഞ്ഞതോടെ പൊതു സ്ഥലത്താണ് പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നത്. 17,000 ഓളം പേരെയാണ് ഇതോടെ മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്.












Click it and Unblock the Notifications