മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സയീദ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു? ഇന്ത്യക്ക് ആശങ്ക!
ഇസ്ലാമാബാദ്: ജമായത്ത് ഉദ്ധവ തലവൻ ഹാഫിസ് സയീദ് പാകിസ്താനിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നെന്ന് റിപ്പോർട്ട്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ഹാഫിസ് സയീദ്. സയീദിന്റെ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണം സംബന്ധിച്ച അഭ്യൂഹങ്ങളില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലെ ആശങ്ക രേഖപ്പെടുത്തി.
വെടിയുണ്ടകൊണ്ട് നിരവധി പേരുടെ ജീവനെടുത്ത ഭീകരവാദി നേതാവ് ബാലറ്റിന് പിന്നിലൊളിക്കാന്‍ ശ്രമിക്കുന്നത് ആശങ്കാജനകമാണെന്ന് ബാഗ്ലെ പ്രതികരിച്ചു. അന്വേഷണ ഏജന്‍സികള്‍ 10 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ തലയ്ക്ക് വിലിയിട്ടിട്ടുള്ള ഭീകരനാണ് ഹാഫിസ് സയീദ്.
പാർട്ടി രജിസ്റ്റർ ചെയ്യാനൊരുങ്ങുന്നു
പാകിസ്താനിലെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഹാഫിസ് സയീദ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാകിസ്താൻ നീങ്ങുന്നത് അപകടത്തിലേക്ക്
പാകിസ്താന്‍ വളരെ അപകടകരമായ നിലയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിതെന്ന് പ്രതിരോധ വിദഗ്ദ്ധരെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സി പുറത്ത് വിടുന്ന റിപ്പോർട്ട്.
പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തിൽ
പാക് സ്വാതന്ത്രദിനത്തില്‍ ലാഹോറില്‍ നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍.
പിന്തുണ
പാക് സൈന്യത്തിന്റെയും പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന്റെയും (ഐഎസ്ഐ) പിന്തുണ സയീദിനുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മുംബൈ ഭീകരാക്രമണം
2008 ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതടക്കമുള്ള നിരവധി ഭീകാക്രമണങ്ങളില്‍ ഹാഫിസ് സയീദിന് പങ്കുണ്ടെന്നാണ് കരുതപ്പെടുന്നത്.
ഭീകരരുടെ കൈയ്യിലാകും
സയീദ് പാർട്ടി തുടങ്ങുന്നുവെങ്കിൽ പാകിസ്താൻ ഒരു ഭീകരരാഷ്ട്രമാവുകയാണ്, പൂർണമായും ഭരണകൂടം ഭീകരന്റെ കൈകളിലാകുമെന്ന് പ്രതിരോധ വിദഗ്ധൻ ശിവാലി ദേശ്പണ്ടെ പറഞ്ഞു.