ജോര്‍ജിയയിലെ തിരഞ്ഞെടുപ്പ് റീ കൗണ്ടിംഗ് ഫലം പുറത്ത്, ജയം അടിവരയിട്ട് ഉറപ്പിച്ച് ജോ ബൈഡൻ
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ഡൊണാള്‍ഡ് ട്രംപ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തുടരുന്നതിനിടെ ജോര്‍ജിയ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. ജോര്‍ജിയയില്‍ രണ്ടാം വട്ടം വോട്ടെണ്ണിയതിന്റെ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനാണ് ജോര്‍ജിയയില്‍ വിജയമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആദ്യതവണ വോട്ടെണ്ണിയപ്പോഴും ജോര്‍ജിയയില്‍ ജോ ബൈഡന് തന്നെ ആയിരുന്നു വിജയിച്ചിരുന്നത്. ഡൊണാള്‍ഡ് ട്രംപിനെ നേരിയ വ്യത്യാസത്തില്‍ ആയിരുന്നു ബൈഡന് തോല്‍പ്പിച്ചത്. ഇതോടെ റിപ്പബ്ലിക്കന്‍സ് വോട്ടെണ്ണലില്‍ കൃത്രിമത്വം നടന്നുവെന്ന് ആരോപിക്കുകയായിരുന്നു. തുടര്‍ന്നാണ് ജോര്‍ജിയയില്‍ റീകൗണ്ടിംഗ് നടത്താന്‍ തീരുമാനമായത്. റീ കൗണ്ടിംഗിലും ജോ ബൈഡന് തന്നെയാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്.
ആദ്യവട്ടം യന്ത്രസഹായത്തോടെ ആയിരുന്നു വോട്ടെണ്ണല്‍ എങ്കില്‍ രണ്ടാം വട്ടം മാന്വല്‍ ആയി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജോര്‍ജിയയില്‍ പോള്‍ ചെയ്യപ്പെട്ട ഓരോ വോട്ടും എണ്ണുകയായിരുന്നു. രണ്ടാമത്തെ പരിശോധനയില്‍ വ്യക്തമായിരിക്കുന്നത് യന്ത്രസഹായത്തോടെയുളള വോട്ടെണ്ണലിലെ ഫലം കൃത്യമായിരുന്നു എന്നാണെന്ന് ജോര്‍ജിയയിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ ബ്രാഡ് റാഫെന്‍സ്പെര്‍ഗര്‍ വ്യക്തമാക്കി. ജോര്‍ജിയയില്‍ വിജയിച്ചതോടെ ജോ ബൈഡന് ചരിത്രം കുറിച്ചിരിക്കുകയാണ്. മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് അമേരിക്കയിലെ തെക്കന്‍ സംസ്ഥാനമായ ജോര്‍ജിയയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി വിജയിക്കുന്നത്.
Recommended Video
രാഹുലിനെ കാണാന്‍ ബീഹാര്‍ നേതാക്കള്‍, കോണ്‍ഗ്രസില്‍ സജീവമായി ടീം പ്രിയങ്ക, പ്രശ്നങ്ങള്‍ക്ക് തുടക്കം