അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല!!! പ്രതിനിധിസഭ പിടിച്ചെടുത്ത് ഡെമോക്രാറ്റ്സ്, സെനറ്റിൽ ട്രംപും
വാഷിങ്ടണ്‍: കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ ഒന്നടങ്കം പ്രവചിച്ചച് ഹിലരി ക്ലിന്റന്റെ നേതൃത്വത്തില്‍ ഡെമോക്രാറ്റിക് സര്‍ക്കാര്‍ നിലവില്‍ വരും എന്നതായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആ പ്രവചനങ്ങള്‍ എല്ലാം തകിടം മറിഞ്ഞു. യുദ്ധക്കൊതിയന്‍ എന്നും ഒറ്റബുദ്ധി എന്നും ഒക്കെ വിശേഷിപ്പിക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക്കന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.
അമേരിക്കയില്‍ ഭരണവിരുദ്ധ വികാരം; ഡൊണാള്‍ഡ് ട്രംപിന് കുരുക്കിട്ട് ജനങ്ങള്‍, തന്നിഷ്ടം നടക്കില്ല!!
എന്നാല്‍ ഇപ്പോള്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ട്രംപിനും കൂട്ടര്‍ക്കം വലിയ തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത് എന്ന് പറയാതെ വയ്യ. അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് വന്‍ നഷ്ടമാണ് ഉണ്ടായത്. ഡെമോക്രാറ്റുകള്‍ വന്‍ നേട്ടം ഉണ്ടാക്കുകയും ചെയ്തു.
അതേ സമയം സെനറ്റില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. സെനറ്റിലെ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍സ് നിലനിര്‍ത്തുകയും ചെയ്തു. എന്തായാലും ഇനി ഡൊണാള്‍ഡ് ട്രംപിന്റെ നാളുകള്‍ അത്ര ശോഭനമാകില്ലെന്ന് തന്നെ പറയാം. ട്രംപിനെതിരെയുള്ള പല ആരോപണങ്ങളിലും അന്വേഷണങ്ങളും പ്രതീക്ഷിക്കാം.
മിന്നും വിജയം
ജനപ്രതിനിധി സഭയില്‍(ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ്) ഡെമോക്രാറ്റുകള്‍ നേടിയത് മിന്നും വിജയം തന്നെ ആണെന്ന് പറയേണ്ടി വരും. നേരത്തെ 195 സീറ്റുകള്‍ ആയിരുന്നു ഡെമോക്രാറ്റുകള്‍ക്ക് ഉണ്ടായിരുന്നത്. ഇടക്കാല തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ അത് 221 ആയി വര്‍ദ്ധിച്ചു.
അതിലും വലിയ നഷ്ടം
എന്നാല്‍ റിപ്പബ്ലിക്കന്‍സിനെ സംബന്ധിച്ച് ഇത് താങ്ങാവുന്ന നഷ്ടം അല്ല. നേരത്തെ 240 സീറ്റുകള്‍ ഉണ്ടായിരുന്ന റിപ്പബ്ലിക്കന്‍സിന് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ 198 ല്‍ ഒതുങ്ങേണ്ടി വന്നു. ചുരുക്കി പറഞ്ഞാല്‍ സഭയില്‍ റിപ്പബ്ലിക്കന്‍സിന്റെ കളികള്‍ ഒന്നും ഇനി നടക്കില്ലെന്ന് സാരം.
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം
ഡെമോക്രാറ്റുകളെ സംബന്ധിച്ച് ഇതൊരു സുവര്‍ണാവസരം ആണ്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് അവര്‍ക്ക് സഭയില്‍ ഭൂരിപക്ഷം ലഭിക്കുന്നത്. ബില്‍ ക്ലിന്റന്റെ കാലം മുതല്‍ പരിശോധിച്ചാല്‍ മറ്റൊരു കാര്യം കൂടി മനസ്സിലാക്കാന്‍ സാധിക്കും. ഇടക്കാല തിരഞ്ഞെടുപ്പുകളില്‍ എല്ലാം പ്രതിപക്ഷത്തിരിക്കുന്നവര്‍ തന്നെ ആണ് നേട്ടം ഉണ്ടാക്കിയിട്ടുള്ളത്.
സ്ഥാനാര്‍ത്ഥികളിലെ വ്യത്യസ്തത
ഇത്തവണ വ്യത്യസ്തമായ തിരഞ്ഞെടുപ്പ് തന്ത്രവും ആയാണ് ഡെമോക്രാറ്റുകള്‍ രംഗത്തിറങ്ങിയത്. ട്രംപിന്റെ വംശീയ നിലപാടുകളെ മുച്ചൂടും തകര്‍ക്കുന്നതായിരുന്നു അത്. വ്യത്യസ്ത തലങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയതിന്റെ ഗുണം ഡെമോക്രാറ്റുകള്‍ക്ക് ജനപ്രതിനിധി സഭ തിരഞ്ഞെടുപ്പില്‍ ലഭിക്കുകയും ചെയ്തു.
ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി
റിപ്പബ്ലിക്കന്‍സ് അറിയപ്പെടുന്നത് ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി എന്നാണ്. അവര്‍ക്ക് അമേരിക്കയില്‍ ശക്തമായ വേരോട്ടവും ഉണ്ട്. എന്നാല്‍ റിപ്പബ്ലിക്കന്‍സിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലും ഇത്തവണ ഡെമോക്രാറ്റുകള്‍ കടന്നുകയറി. ഗ്രാമീണ മേഖല ട്രംപിനൊപ്പം നിന്നപ്പോള്‍ നഗരകേന്ദ്രങ്ങള്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം ആയിരുന്നു.
സെനറ്റില്‍ റിപ്പബ്ലിക്കന്‍സ് തന്നെ
ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ വലിയ വിജയം നേടി എന്നത് ശരി തന്നെ. പക്ഷേ, സെനറ്റില്‍ ഇപ്പോഴും റിപ്പബ്ലിക്കന്‍സിന് തന്നെ ആണ് മേല്‍ക്കൈ. 51 സീറ്റുകള്‍ റിപ്പബ്ലിക്കന്‍സിനും 44 സീറ്റുകള്‍ ഡെമോക്രാറ്റുകള്‍ക്കും ലഭിച്ചു. സെനറ്റില്‍ ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് തന്നെ ട്രംപിനെ താഴെയിറക്കുക എന്നത് ഡെമോക്രാറ്റുകള്‍ക്ക് സാധ്യമാവില്ല,
നിര്‍ണായക സ്ഥാനങ്ങള്‍
ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം ലഭിച്ചതോടെ സഭയിലെ നിര്‍ണായക സ്ഥാനങ്ങള്‍ ഡെമോക്രാറ്റുകള്‍ കൈയ്യാളും. ഹൗസ് സ്പീക്കര്‍ സ്ഥാനവും ഹൗസ് കമ്മിറ്റികളും എല്ലാം ഇനി ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തില്‍ ആയിരിക്കും. നാന്‍സി പൊളോസി ആയിരിക്കും പുതിയ ഹൗസ് സ്പീക്കര്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇംപീച്ച്മെന്റ്
ട്രംപിനെ ഇംപീച്ച് ചെയ്യുക എന്നത് ഡെമോക്രാറ്റുകളുടെ ഒരു ആഗ്രഹം ആണ്. സഭയില്‍ ഭൂരിപക്ഷം കിട്ടിയതോടെ അതിനുള്ള നീക്കങ്ങളും ശക്തമാകും. എന്നാല്‍ സെനറ്റിന്റെ കൂടെ അംഗീകാരം ഇല്ലാതെ ഇതൊന്നും സാധ്യമാവുകയില്ല എന്നത് വേറെ കാര്യം. പക്ഷേ ട്രംപിനെ കൂടുതല്‍ പ്രതിരോധത്തിലാക്കാന്‍ ഇനി ഡെമോക്രാറ്റുകള്‍ക്ക് സാധിക്കും.
അന്വേഷണങ്ങള്‍ വരും
ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തെ കുറിച്ചും അതിലെ റഷ്യന്‍ ഇടപെടലുകളെ കുറിച്ചും എല്ലാം വലിയ തോതില്‍ വിവാദങ്ങളുണ്ടായിട്ടുണ്ട്. ട്രംപിന്റെ മറ്റ് ചില ഇടപെടലുകളും സംശയത്തിന്റെ നിഴലില്‍ ആണ്. ഇതെല്ലാം അന്വേഷിക്കാന്‍ ജനപ്രതിനിധി സഭയ്ക്ക് സാധിക്കും എന്നതാണ് ഇതില്‍ ഏറ്റവും നിര്‍ണായകമായ കാര്യം. അങ്ങനെ ഒരു അന്വേഷണത്തില്‍ ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ പിന്നെട്രംപ് യുഗം അവസാനിച്ചു എന്ന് തന്നെ പറയാം.