ഡോക്‌ലാം: ജയിച്ചത് ഇന്ത്യയോ ചൈനയോ..? എല്ലാവരും കരുതിയിരിക്കുന്നതാണ് നല്ലത്...
ദില്ലി: ഇന്ത്യയും ചൈനയും സൈന്യത്തെ പിൻവലിച്ചതോടെ മൂന്നു മാസം നീണ്ട ഡോക്‌ലാം സംഘർഷത്തിന് പരിഹാരമായെങ്കിലും ഇരു രാജ്യങ്ങൾക്കുമൊപ്പം ചൈനയുടെ അയൽ രാജ്യങ്ങൾക്കും പലതും പഠിക്കാനുണ്ട്. ഇന്ത്യ മാത്രമല്ല, വിയറ്റ്‌നാം, മംഗോളിയ, സിംഗപ്പൂർ, ജപ്പാൻ തുടങ്ങിയ അയൽ രാജ്യങ്ങളും ചൈനയും തമ്മിൽ പല കാരണങ്ങളാൽ തർക്കം നിലനിൽക്കുന്നുണ്ട്.
പേടിപ്പിച്ചോ യുദ്ധഭീഷണി മുഴക്കിയോ കാര്യങ്ങൾ തങ്ങളുടെ വരുതിയിലാക്കാൻ ശ്രമിച്ചാൽ അതു നടക്കില്ല എന്ന പാഠവും ചൈന പഠിക്കണം. തങ്ങളേക്കാൾ ചെറിയ രാജ്യങ്ങളെ ഭയപ്പെടുത്തി ഭരിക്കാനുള്ള ചൈനയുടെ തന്ത്രങ്ങളൊന്നും വിലപ്പോവില്ല എന്നു വേണം ഡോക് ലാം സംഭവത്തിൽ നിന്നും മനസ്സിലാക്കാൻ. ഇന്ത്യ മാത്രമല്ല, ചൈനയുടെ മറ്റ് അയൽരാജ്യങ്ങളും ഇതിൽ നിന്നും പലതും പഠിക്കാനുണ്ട്.
ഭീഷണിപ്പെടുത്തല്‍ തന്ത്രം
ഡോക്‌ലാം സംഘര്‍ഷം ആരംഭിച്ചതു മുതല്‍ യുദ്ധഭീഷണി മുഴക്കിയും സൈനികബലം പ്രദര്‍ശിപ്പിച്ചും ചൈന ഇന്ത്യയെ ഭയപ്പെടുത്തുകയായിരുന്നു. ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചാലല്ലാതെ പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്ന ചൈന പെട്ടെന്നാണ് നിലപാട് മാറ്റിയത്. ചൈനയുടെ ഒദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിലടക്കം ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിക്കൊണ്ടുള്ള ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇന്ത്യയുടെ നയതന്ത്രം
എന്നാല്‍ പ്രശ്‌നത്തില്‍ മികച്ച നയതന്ത്രസമീപനമാണ് ചൈന സ്വീകരിച്ചത്. ചൈന നിരന്തരം പ്രകോപനങ്ങളുമായി വിടാതെ കൂടിയെങ്കിലും ഒരു ഘട്ടത്തിലും ഇന്ത്യ അതിരു വിട്ട് പ്രതികരിച്ചില്ല. സമാധാനപരമായി ചര്‍ച്ചകള്‍ നടത്തി പരിഹാരം കാണാമെന്ന നിലപാടിലായിരുന്നു ഇന്ത്യ.
കല്ലേറും സംഘര്‍ഷവും
ഒരു ഘട്ടത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമോ എന്ന അവസ്ഥ വരെയെത്തി. ചൈനീസ് സൈന്യം ഉത്തരാഖണ്ഡിലെ ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തി പ്രദേശത്തെ ആട്ടിടയന്‍മാരെ ഭീഷണിപ്പെടുത്തി രണ്ടു മണിക്കൂറിനു ശേഷം തിരിച്ചുപോയി. സ്വാതന്ത്ര്യദിനത്തില്‍ ലഡാക്കില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ കല്ലേറു വരെ നടന്നു.
മറ്റു രാജ്യങ്ങള്‍ക്കും പാഠം
വിയറ്റ്‌നാം, മംഗോളിയ, സിംഗപ്പൂര്‍, ജപ്പാന്‍ തുടങ്ങിയ ചൈനയുടെ അയല്‍ രാജ്യങ്ങളും ഡോക്‌ലാം സംഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ട്. ചൈനയുടെ ഭീഷണിക്കു മുന്നില്‍ തലകുമ്പിടേണ്ട കാര്യമില്ലെന്ന് അയല്‍ രാജ്യങ്ങള്‍ മനസ്സിലാക്കണം. നയതന്ത്രചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടത്.
പെട്ടെന്നുള്ള പിന്‍മാറ്റത്തിനു പിന്നില്‍..?
ബ്രിക്‌സ് ഉച്ചകോടിക്ക് അടുത്ത മാസം വേദിയാകുന്നത് ചൈനയാണ്. ഇതിനായി അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലേക്ക് തിരിക്കാനിരിക്കുകയുമാണ്. ഇതിനു മുന്‍പാണ് വേഗത്തിലുള്ള പരിഹാരം നടപടി സ്വീകരിക്കാന്‍ ചൈന തയ്യാറായത്. ഇന്ത്യയുമായി സംഘര്‍ഷം നിലനില്‍ക്കുന്നത് ചൈനയുടെ വ്യാപാര രംഗത്തും തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നത്.
വ്യാപാരം
പ്രശ്നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധത്തെയും അത് ബാധിക്കുമെന്ന് ചൈനീസ് വിദഗ്ധര്‍ തന്നെ വിലയിരുത്തിയിരുന്നു. 70 ബില്യന്‍ യുഎസ് ഡോളറിന്റെ വ്യാപാരബന്ധം ഇപ്പോള്‍ ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്നുണ്ട്. സംഘര്‍ഷത്തിന് അയവു വരാത്തത് ഈ വ്യാപാര ബന്ധത്തെയും കാര്യമായി ബാധിക്കും. ഇന്ത്യയെ പിണക്കുന്നത് വ്യാപാരരംഗത്തും തടസ്സമാകുമെന്ന് ചൈനീസ് അസോസിയേന്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസിലെ ഉപദേശകന്‍ സുന്‍ ഷിഹായ് എഴുതിയ ലേഖനത്തില്‍ പറയുന്നു.
കടല്‍ വ്യാപാരം
പ്രധാനം എണ്ണ ഇറക്കുമതിക്ക് ഇന്ത്യന്‍ മഹാസമുദ്രവും മലാക്ക കടലിടുക്കും വലിയ തോതില്‍ ഉപയോഗപ്പെടുത്തുന്ന രാജ്യമാണ് ചൈന. ഇറക്കു മതി ചെയ്യുന്ന എണ്ണയുടെ 80 ശതമാനവും ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയും മലാക്ക കടലിടുക്കിലൂടെയുമാണ് രാജ്യത്തെത്തുന്നത്.
ഇന്ത്യയെ പേടിയോ..?
ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തി ചൈനയോടൊപ്പമുണ്ടെങ്കിലും ഇന്ത്യയുടെ നാവിക ശേഷി ശക്തമാണെന്ന് ചൈനയും സമ്മതിക്കുന്നു. മുന്‍പു നടന്ന യുദ്ധത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി എന്നുള്ളത് സത്യം തന്നെയാണ്. എന്നാല്‍ ആ അവസ്ഥയില്‍ നിന്നും ഇന്ത്യ ഒരുപാട് മാറി. ഇന്ത്യന്‍ മഹാസമുദ്രം ബീജിങ്ങേലേക്കുള്ള വ്യാപാര സാധ്യതകള്‍ തുറക്കുന്ന സ്ഥലം കൂടിയാണെന്നാണ് വിദഗ്ധാഭിപ്രായം.
ജപ്പാനും ചൈനയും
ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നത്തേക്കാള്‍ ഗുരുതരമാണ് ചൈനയും ജപ്പാനും തമ്മിലുള്ള പ്രശ്നം. അയല്‍ക്കാര്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അത്ര നല്ല സ്വരച്ചേര്‍ച്ചയിലല്ല. 2014 ല്‍ ഏഷ്യ-പസഫിക് ഇക്കണോമിക് കോര്‍പ്പറേഷന്‍ സമ്മേളനത്തില്‍ വെച്ച് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെയും വൈഷമ്യം നിറഞ്ഞ ഹസ്തദാനം അന്ന് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.
അതിര്‍ത്തി തര്‍ക്കം
ചൈനയും ജപ്പാനും തമ്മിലും മുന്‍പ് അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. സെങ്കക്കു/ഡിയോയു ദ്വീപിനെ ചൊല്ലിയായിരുന്നു ജപ്പാനും ചൈനയും തമ്മില്‍ തര്‍ക്കമുണ്ടായത്. ദക്ഷിണ ചൈനാക്കടലില്‍ ചൈന നടത്തിവരുന്ന പ്രവര്‍ത്തനങ്ങളും ജപ്പാന്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഡോക്‌ലാം പ്രശ്‌നത്തെ സൂക്ഷ്മതയോടെ നിരീക്ഷിച്ച ജപ്പാന്‍ പ്രശ്‌നത്തില്‍ പിന്തുണ നല്‍കിയതും ഇന്ത്യക്കാണ്.